തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ വൃക്കരോഗി മരിച്ച സംഭവത്തിൽ രണ്ട് വകുപ്പ് മേധാവികളെ സസ്പെൻഡ് ചെയ്ത സർക്കാർ നടപടിയിൽ പ്രതിഷേധവുമായി മെഡിക്കൽ കോളേജ് അദ്ധ്യാപകർ. വകുപ്പ് മേധാവികളെ സസ്പെൻഡ് ചെയ്തത് വിശദ അന്വേഷണം നടത്താതെയാണെന്നും ഡോക്ടർമാരെ ബലിയാടാക്കുന്നെന്നും മെഡിക്കൽ കോളേജ് അദ്ധ്യാപകരുടെ സംഘടനയായ കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ (കെജിഎംസിടിഎ) ആരോപിച്ചു. യഥാർത്ഥ പ്രശ്നം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജീവനക്കാരുടെ കുറവും പരിമിതികളുമാണെന്നും വകുപ്പ് മേധാവിമാർക്കെതിരായ നടപടികൾ പിൻവലിച്ചില്ലെങ്കിൽ ഉടൻ പ്രക്ഷോഭം ആരംഭിക്കുമെന്നും മെഡിക്കൽ കോളേജ് അദ്ധ്യാപകർ വ്യക്തമാക്കി.
മെഡിക്കൽ കോളേജ് ആശുപത്രിയിലെ യൂറോളജി, നെഫ്രോളജി വകുപ്പ് മേധാവികളായ ഡോ. വാസുദേവൻ പോറ്റി, ഡോ. ജേക്കബ് ജോർജ് എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് സർക്കാർ സസ്‌പെൻഡ് ചെയ്തത്.
പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് നടപടിയെന്നും സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടതായും മന്ത്രി വീണാ ജോർജ് അറിയിച്ചു. അഡീഷണൽ ചീഫ് സെക്രട്ടറി നടത്തിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും മന്ത്രി വിശദീകരിച്ചു വൃക്കരോഗിയായ കാരക്കോണം സ്വദേശി സുരേഷ് കുമാർ (62) ആണ് മരിച്ചത്.
ഏകോപനത്തിൽ വീഴ്ച ഉണ്ടായോ എന്നും ഡോക്ടർമാർ അല്ലാത്തവർ കിഡ്നി ബോക്‌സ് എടുത്തതും പരിശോധിക്കും. .രോഗിക്ക് കിഡ്നി മാച്ച് ആയത് 2.45 നാണ്. 5.30 ആംബുലൻസ് എത്തി. ആംബുലൻസ് എത്തിയ ശേഷം പുറത്തു നിന്നുള്ള ആളുകളാണ് കിഡ്നി അടങ്ങിയ പെട്ടി എടുത്തത്. ഇതിൽ പരാതി ഉണ്ട്. ഇവർ ഡോക്ടർമാർ അല്ലായിരുന്നുവെന്നതാണ് ആശയക്കുഴപ്പമുണ്ടാക്കുന്നത്. മരണ കാരണം പോസ്റ്റ്‌മോർട്ടത്തിന് ശേഷം അറിയുമെന്നും മന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |