കൊച്ചി: മുഖ്യമന്ത്രിക്കെതിരെ ജൂൺ 13നു വൈകിട്ട് ഇൻഡിഗോ വിമാനത്തിൽ നടന്നത് വധശ്രമമാണെന്ന് സർക്കാരും പ്രതിഷേധം മാത്രമെന്ന് പ്രതികളും ഹൈക്കോടതിയിൽ വ്യക്തമാക്കി. വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചെന്ന കേസിൽ ജാമ്യം തേടി ഒന്നും രണ്ടും പ്രതികളായ ഫർസീൻ, നവീൻ എന്നിവർ നൽകിയ ജാമ്യാപേക്ഷയിലും മൂന്നാം പ്രതി സുജിത്ത് നാരായണൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലുമാണ് ഈ വാദങ്ങൾ ഉയർന്നത്. ജസ്റ്റിസ് വിജു എബ്രഹാം ഹർജികൾ വിധി പറയാൻ മാറ്റി.
മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചില്ലെന്നും മുദ്രാവാക്യം മുഴക്കുകയാണ് ചെയ്തതെന്നും ഹർജിക്കാർ വാദിച്ചു. മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന ഇ.പി. ജയരാജന്റെ ആക്രമണത്തിൽ തങ്ങൾക്ക് പരിക്കേറ്റു. വിമാനത്തിന്റെ സുരക്ഷക്ക് ഭംഗം വരുത്തിയിട്ടില്ല. അക്രമം നടത്തിയത് ഇ.പി. ജയരാജനാണെന്നും ഹർജിക്കാർ വാദിച്ചു. കേസിൽ താൻ ദൃക്‌സാക്ഷിയാണെന്നും തന്നെ പ്രതി ചേർത്തത് സത്യം പുറത്തു വരാതിരിക്കാനാണെന്നും സുജിത്തും വ്യക്തമാക്കി.
പ്രതികൾ ഗൂഢാലോചന നടത്തിയതിന് തെളിവുണ്ടെന്നും മൂന്നുപേരും കേസിൽ പ്രതികളാണെന്നും സർക്കാരിനു വേണ്ടി ഹാജരായ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ. ഷാജി വിശദീകരിച്ചു. പ്രതികളുടെ ആക്രമണത്തിൽ മുഖ്യമന്ത്രിയുടെ സുരക്ഷാ ജീവനക്കാരന് പരിക്കേറ്റെന്നും ഒന്നാം പ്രതിക്കെതിരെ മട്ടന്നൂർ സ്റ്റേഷനിൽ നിരവധി കേസുകൾ നിലവിലുണ്ടെന്നും സർക്കാർ വിശദീകരിച്ചു. മൂവരും കൂടിയ വില നൽകിയാണ് ടിക്കറ്റ് എടുത്തതെന്നും ചൂണ്ടിക്കാട്ടി.
സംഭവത്തിന്റെ സി.സി. ടിവി ദൃശ്യങ്ങൾ ഇല്ലേയെന്ന് കോടതി ആരാഞ്ഞു. ചെറുവിമാനമായതിനാൽ സി.സി.ടി.വിയുണ്ടായിരുന്നില്ലെന്ന് സർക്കാർ വിശദീകരിച്ചു. സുജിത്ത് സംഭവത്തിനു ശേഷം എങ്ങനെയാണ് എയർപോർട്ടിൽ നിന്ന് രക്ഷപ്പെട്ടതെന്നും ഹൈക്കോടതി വാക്കാൽ ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |