കണ്ണൂർ: പയ്യന്നൂരിലെ സി.വി.ധനരാജ് കുടുംബ സഹായ ഫണ്ട് തിരിമറി വിവാദം 26ന് ചേരുന്ന സി.പി.എം സംസ്ഥാന കമ്മിറ്റി ചർച്ച ചെയ്യും. മൂന്നു തവണ ജില്ലാ കമ്മിറ്റിയിൽ ഈ വിഷയം ചർച്ച ചെയ്ത സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന കമ്മിറ്റിയിൽ ഫണ്ട് വിവാദവും തുടർന്നുള്ള നടപടികളും റിപ്പോർട്ട് ചെയ്യും.
പാർട്ടിക്ക് പണം നഷ്ടപ്പെട്ടില്ലെങ്കിൽ ഫണ്ടിന്റെ കണക്ക് അവതരിപ്പിക്കണമെന്നാണ് പയ്യന്നൂരിലെ ബ്രാഞ്ചുകളിൽ ഉയർന്ന ആവശ്യം. അതിനാൽ, കണക്ക് തയ്യാറാക്കി ബ്രാഞ്ചുകളിൽ അവതരിപ്പിക്കും.
രക്തസാക്ഷി ഫണ്ടിന്റെ കണക്ക് ബോദ്ധ്യപ്പെടുത്തണമെന്ന് പാർട്ടി അംഗങ്ങൾ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് സംസ്ഥാന കമ്മിറ്റിയിൽ ചർച്ചചെയ്യാൻ തീരുമാനമുണ്ടായത്. തിങ്കളാഴ്ച വൈകിട്ട് ചേർന്ന കരിവെള്ളൂർ നോർത്ത് ലോക്കൽ ജനറൽ ബോഡിയിൽ ഫണ്ട് കണക്ക് ബോദ്ധ്യപ്പെടുത്തണമെന്ന ആവശ്യവുമായി അംഗങ്ങൾ മുന്നോട്ടുവന്നത് നേതൃത്വത്തിന് തലവേദനയായി.
പയ്യന്നൂരിൽ മൂന്ന് ഫണ്ടുകളിലായി ഒരു കോടിയോളം നഷ്ടമായെന്ന് തെളിവു സഹിതമുള്ള പരാതി ജില്ലാ കമ്മിറ്റിയിൽ ഉന്നയിച്ചത് ഏരിയ നേതൃത്വമാണ്. കെട്ടിട നിർമ്മാണ ഫണ്ടിലെയും തിരഞ്ഞെടുപ്പ് ഫണ്ടിലെയും ക്രമക്കേട് സംബന്ധിച്ച് പാർട്ടി അന്വേഷണവും നടന്നു. കോടിയേരിയുടെ സാന്നിദ്ധ്യത്തിൽ ചേർന്ന ജില്ലാ നേതൃയോഗങ്ങളിൽ, എം.എൽ.എ ആരോപണവിധേയനായി നിൽക്കുന്ന സാഹചര്യത്തിൽ തിടുക്കപ്പെട്ട് നടപടിയിലേക്ക് നീങ്ങാൻ പാർട്ടി തയ്യാറായില്ല. വിഷയം ഒതുക്കിത്തീർക്കാൻ ജില്ലയിൽ നിന്നുള്ള ചില കേന്ദ്ര കമ്മിറ്റി അംഗങ്ങളും സജീവമായി ഇറങ്ങി.
എന്നാൽ, പയ്യന്നൂരിൽ നിന്നുള്ള ജില്ലാ കമ്മിറ്റി അംഗങ്ങൾ ഇതിൽ കർശന നടപടി വേണമെന്ന ആവശ്യമുന്നയിച്ചു. ഇതോടെയാണ് പേരിനെങ്കിലും നടപടി വേണമെന്ന സ്ഥിതി വന്നത്. എം.എൽ.എയ്ക്കെതിരെ പയ്യന്നൂരിലെ മൂന്ന് ജില്ലാകമ്മിറ്റി അംഗങ്ങൾ വിഭാഗീയ പ്രവർത്തനം നടത്തിയെന്ന് മധുസൂദനനെ അനുകൂലിക്കുന്നവർ ആരോപിക്കുന്നു. എന്നാൽ തെളിവ് സഹിതം പരാതി നൽകിയിട്ടും നടപടി കുറഞ്ഞുവെന്നാണ് മറുവിഭാഗത്തിന്റെ ആക്ഷേപം. ഒരു വിഭാഗത്തെ തൃപ്തിപ്പെടുത്താൻ ക്രമക്കേട് പുറത്തുകൊണ്ടുവന്ന ഏരിയ സെക്രട്ടറി വി.കുഞ്ഞികൃഷ്ണനെയും മാറ്റിക്കൊണ്ടുള്ള ഫോർമുല, പ്രശ്നം കൂടുതൽ വഷളാക്കി. കുഞ്ഞികൃഷ്ണൻ രാഷ്ട്രീയ പ്രവർത്തനം നിറുത്തുകയും അണികൾ പരസ്യമായി ചോദ്യങ്ങളുന്നയിക്കുകയും ചെയ്യുന്ന സാഹചര്യമാണ് പാർട്ടിയെ കുഴയ്ക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |