മാഹി: മയ്യഴി നഗരസഭാജീവനക്കാരനായ എം.പ്രവീൺകുമാറിന് മലേഷ്യൻ അമേച്വർ റേഡിയോ നിലയത്തിന്റെ പുരസ്‌ക്കാരം.വിനോദത്തിന്റെ രാജാവ് എന്നറിയപ്പെടുന്ന അമേച്വർ റേഡിയോ നിലവിൽ പുതുച്ചേരി സർക്കാർ സർവ്വീസിൽ ഉപയോഗപ്പെടുത്തുന്നത് പ്രവീൺ മാത്രമാണ്.
സന്ദേശങ്ങളുടെ വാണിജ്യേതര കൈമാറ്റം, വയർലെസ് പരീക്ഷണം, സ്വകാര്യപരീക്ഷണം ,വിനോദം ,മത്സരങ്ങൾ, അടിയന്തിര ആശയ വിനിമയങ്ങൾ എന്നിവയ്ക്കായി ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ ആരംഭിച്ച അമേച്വർ റേഡിയോ അഥവാ ഹോം റേഡിയോയെ നിയന്ത്രിക്കുന്നത് ഇന്റർനാഷണൽ അമേച്വർ റേഡിയോ യൂണിയനാണ്. ലോകമെമ്പാടുമുള്ള രണ്ട് ദശലക്ഷം ആളുകൾ പതിവായി അമേച്വർ റേഡിയോയുമായി ബന്ധപ്പെടുന്നുണ്ട്.അമേച്വർ റേഡിയോ പ്രേമികൾ ശാസ്ത്രം, എൻജിനീയറിംഗ് ,വ്യവസായം, സാമൂഹ്യ സേവനങ്ങൾ എന്നിവയ്ക്ക് ഗണ്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്.കേന്ദ്ര സർക്കാരിന്റെ വാർത്താ മാദ്ധ്യമ വകുപ്പും ഐ.ടി യുടെയും നിയന്ത്രണത്തിൽ അമേച്വർ ഓപ്പറേറ്റേർസ് സർട്ടിഫിക്കറ്റ് പരീക്ഷ പാസ്സായവർക്കാണ് അമേച്വർ റേഡിയോ ഉപയോഗിക്കാനുള്ള ചുരുക്കപ്പേരും ലൈസൻസ് ലഭിക്കുന്നത് .
പ്രവീൺ കുമാർ ഈ മേഖലയിൽ കഴിഞ്ഞ 25 വർഷമായി പ്രവർത്തിച്ചു വരുന്നുണ്ടെങ്കിലും ലൈസൻസ് കരസ്ഥമാക്കിയത് 2004ലാണ്. ഇന്റർനെറ്റിന്റെ സഹായമില്ലാതെ ലോകത്തിലെ വിവിധ കോണുകളിലെ അമച്വർ റേഡിയോ അംഗങ്ങൾക്ക് പരസ്പരം ആശയ വിനിമയം നടത്താൻ കഴിയും. ബ്രൂണെയുടെ സുൽത്താൻ, മുൻ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ നടൻമാരായ മമ്മൂട്ടി, കമൽഹാസൻ ,ചാരുഹാസൻ , പ്രിയങ്കാ ഗാന്ധി ,മുൻ ഡി.ജി.പി ലോക് നാഥ് ബെഹ്‌റ തുടങ്ങിയവരും ഈ ശ്രേണിയിൽ പെട്ടവരാണ്. നേരത്തേ അർജന്റീനാ, ബ്രസീൽ, മെക്സിക്കോ, ഇന്തോനേഷ്യ, ഫിലിപ്പൈൻസ്, കോസ്റ്ററിക്ക, പ്രിട്ടോറിയാ തുടങ്ങി എട്ടോളം രാജ്യങ്ങളുടെ ബഹുമതികൾ പ്രവീൺ കുമാറിനെ തേടി എത്തിയിരുന്നു.
റഷ്യൻ ബഹിരാകാശനിലയത്തിൽ നിന്നുള്ള സന്ദേശം ഡീകോഡ് ചെയ്ത് ദൃശ്യമാക്കി അയച്ചുനൽകിയത് പരിഗണിച്ചാണ് ഇപ്പോഴത്തെ പുരസ്കാരം.മയ്യഴിയിൽ പോസ്റ്റ്മാനായ പ്രഭാകരന്റെ മകനാണ് യുക്തിവാദ പ്രവർത്തകൻ കൂടിയായ പ്രവീൺ കുമാർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |