മോസ്കോ : റഷ്യയുടെ കരുത്തുറ്റ സർമത് ഇന്റർകോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈൽ ഈ വർഷം അവസാനം ആദ്യമായി സൈന്യത്തിന്റെ ഭാഗമാകുമെന്ന് മുന്നറിയിപ്പ് നൽകി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. സർമതിന്റെ പരീക്ഷണങ്ങൾ സൈന്യം വിജയകരമായി പൂർത്തിയാക്കിയെന്ന് പുട്ടിൻ വ്യക്തമാക്കി. ഇക്കഴിഞ്ഞ ഏപ്രിലിൽ ' സാത്താൻ 2 " എന്നറിയപ്പെടുന്ന സർമതിന്റെ ആദ്യ പരീക്ഷണം റഷ്യ നടത്തിയിരുന്നു.
ഏറ്റവും അകലെയുള്ള ലക്ഷ്യസ്ഥാനത്തെ തകർക്കാൻ ശേഷിയുള്ള ലോകത്തെ അതിശക്തമായ മിസൈലാണ് സർമതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം പറയുന്നു. 6,000 കിലോമീറ്ററിലേറെ അകലെയുള്ള സ്ഥാനത്തെ ലക്ഷ്യമാക്കി കുതിക്കാൻ കഴിയുന്ന സർമതിന് 10ലേറെ ആണവ പോർമുനകൾ വഹിക്കാനാകും. യു.കെയും യു.എസും സർമതിന്റെ പ്രഹരപരിധിയിൽ വരും. 2009ൽ നിർമ്മാണം ആരംഭിച്ച സർമത് നിലവിൽ വരുന്നതോടെ സോവിയറ്റ് കാലഘട്ടത്തിലെ വൊയേവോഡ മിസൈൽ സിസ്റ്റത്തെ റഷ്യൻ സേന ഡിക്കമ്മിഷൻ ചെയ്യും.
മോസ്കോയിൽ നിന്ന് 3,000 കിലോമീറ്റർ അകലെ സൈബീരിയയിലെ ക്രാസ്നോയാർസ്ക് മേഖലയിലാകും സർമതിനെ വിന്യസിക്കുക എന്ന് റഷ്യൻ സ്പേസ് ഏജൻസിയായ റോസ്കോസ്മോസിന്റെ തലവൻ ഡിമിട്രി റൊഗോസിൻ സൂചിപ്പിച്ചിരുന്നു. അടുത്ത 40 വർഷത്തേക്ക് റഷ്യൻ ജനതയുടെ സുരക്ഷ ഉറപ്പാക്കുന്ന ' സൂപ്പർ വെപ്പൺ " ആണ് സർമത് എന്ന് റൊഗോസിൻ പറയുന്നു.
നിലവിലുള്ള സാങ്കേതികവിദ്യയ്ക്ക് സർമതിനെ തടുക്കാനാകില്ലെന്നും നിലവിലെ എല്ലാ മിസൈൽ പ്രതിരോധ സംവിധാനങ്ങളെയും സർമതിന് മറികടക്കാനാകുമെന്നും പുട്ടിൻ പറയുന്നു. റഷ്യയുടെ ആയുധപ്പുരയിൽ ഏറ്റവും കൂടുതൽ പ്രഹരശേഷിയുള്ള മിസൈലുകളിലൊന്നാണ് സർമത്. 200 ടണ്ണിലേറെ ഭാരവും 35.5 മീറ്റർ നീളവുമുണ്ട് സർമതിന്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |