കൊച്ചി: നഗരത്തിലെ പൊതുഗതാഗത സംവിധാന സൗകര്യങ്ങൾ എത്തിച്ചേരാത്ത ഉൾപ്രദേശങ്ങളെ കൊച്ചി മെട്രോയുമായും മറ്റ് പൊതുഗതാഗത സംവിധാനങ്ങളുമായി കൂട്ടിയിണക്കും കുറഞ്ഞ നിരക്കിൽ സഞ്ചരിക്കാനും ലക്ഷ്യമിട്ട് നടപ്പാക്കിയ ഷെയർ ഓട്ടോ സംവിധാനത്തിന് അകാലചരമം.
2018ൽ സർക്കാർ പിന്തുണയോടെ വിഭാവനം ചെയ്ത പദ്ധതിയിലേക്ക് 2019 ഓടെ വൈദ്യുത ഓട്ടോറിക്ഷകൾ നൽകിയത് സ്വകാര്യ കമ്പനിയായിരുന്നു. ഘട്ടങ്ങളായി 100 ഓട്ടോറിക്ഷകൾ എത്തിക്കാനായിരുന്നു പദ്ധതി. വാഹനങ്ങൾ മെട്രോ സ്‌റ്റേഷനുകളിൽ നിന്ന് സർവീസ് നടത്താനുള്ള ലൈസൻസ് മാത്രമായിരുന്നു കെ.എം.ആർ.എൽ നൽകിയിരുന്നത്.
2019ൽ 16 ഓട്ടോറിക്ഷകളാണ് പരീക്ഷണാടിസ്ഥാനത്തിൽ എത്തിയത്. ഡ്രൈവർമാരെ നൽകിയത് എറണാകുളം ജില്ലാ ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് സഹകരണ സംഘമായിരുന്നു. ഒരു റൂട്ടിൽ ഓട്ടോകൾ നിശ്ചിത ഇടവേളകളിൽ സർവീസ് നടത്തി യാത്രക്കാരെ ഓരോ ഓട്ടോയിലും കയറ്റി അവരിൽ നിന്ന് കിലോമീറ്റർ അടിസ്ഥാനമാക്കി മൊത്തം തുകയുടെ വിഹിതം മാത്രം നൽകിയാൽ മതി എന്നതായിരുന്നു പദ്ധതി. 30 രൂപ ഓട്ടത്തിന് ഒരു യാത്രക്കാരന് ചിലപ്പോൾ പത്തോ അതിൽ കുറവോ തുകയേ നൽകകേണ്ടി വരുമായിരുന്നുള്ളു.
പാലാരിവട്ടത്തും ടൗൺഹാൾ പരിസരത്തും എം.ജി റോഡിലുമായിരുന്നു ചാർജിംഗ് സംവിധാനങ്ങൾ. ദിവസം 1,500രൂപയ്ക്ക് വരെ ഓടിയിരുന്ന ഓട്ടോകൾ കൊവിഡ് വന്നതോടെ ഷെഡ്ഡിലായി. കൊവിഡ് കാലത്ത് വാഹനങ്ങൾ നശിച്ചു. ബാറ്ററി പ്രവർത്തനരഹിതമായി. 16 ഓട്ടോകൾ എവിടെയെന്നോ അവ എന്തു ചെയ്‌തെന്നോ ഇപ്പോൾ ആർക്കുമറിയില്ല. മെട്രോ അധികൃതർക്കും ഇതേക്കുറിച്ച് വലിയ ധാരണയില്ല.
ഇ- ഓട്ടോകൾ ഇനിയം വരും
എറണാകുളം ജില്ലാ ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് സഹകരണ സംഘം കോർപ്പറേഷനുമായി സഹകരിച്ച് ഷെയർ ഓട്ടോകൾ കൊണ്ടുവരാൻ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. പുതിയ പദ്ധതിക്ക് രൂപം നൽകുന്നുണ്ട്. ഇതിനുള്ള ടെൻഡർ വിളിച്ചുകഴിഞ്ഞു.
ഏറെ പ്രയോജനകരമായ പദ്ധതിയായിരുന്നു ഷെയർ ഓട്ടോ പദ്ധതി. പുന:രാരംഭിച്ചാൽ നല്ലതാണ്
സ്യമന്ത ഭദ്രൻ എം.ബി
പ്രസിഡന്റ്
ജില്ലാ ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് സഹകരണ സംഘം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |