കാഞ്ഞങ്ങാട്: വിവിധ കേസുകളിൽ റവന്യു അധികൃതരും പൊലീസും പിടികൂടിയ നിരവധി വാഹനങ്ങൾ മിനി സിവിൽ സ്റ്റേഷൻ വളപ്പിലും പുറത്തുമായി തുരുമ്പിച്ചും പുല്ലുകേറിയും ആർക്കും ഉപകാരപ്പെടാതെ നശിക്കുന്നു.
സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിനുള്ളിൽ തന്നെ ഓട്ടോകൾ, ടിപ്പർ ലോറികൾ, ജെ.സി.ബി തുടങ്ങിയ വാഹനങ്ങളും കോമ്പൗണ്ടിന് പുറത്ത് റോഡരികിൽ ലോറികളുമാണ് കൂട്ടിയിട്ടിട്ടുള്ളത്. റവന്യു അധികൃതർ പിടികൂടുന്ന മണൽ ലോറികൾ കേസ് തീർപ്പാക്കാത്തതിനെ തുടർന്നാണ് ഇവിടെത്തന്നെ സൂക്ഷിക്കുന്നത്. എന്നാൽ ഇത്തരം വാഹനങ്ങൾ തേടി അതിന്റെ ആർ.സി ഓണർമാരും എത്തുന്നില്ല.
നിലവിൽ പുല്ല് കേറിയ ലോറികൾ ഏത് കേസിലുൾപ്പെട്ടതാണെന്ന് പൊലീസിനും നിശ്ചയമില്ലാത്ത സ്ഥിതിയാണ്.
പരിഹാരം ലേലം
രണ്ട് മൂന്ന് വർഷം മുമ്പ് ഇത്തരം വാഹനങ്ങൾ ലേലം ചെയ്ത് വിൽക്കുന്നതിന് നടപടി അന്നത്തെ ഡിവൈ.എസ്.പി സ്വീകരിച്ചിരുന്നു. അതിൽ പിന്നീട് വന്ന വാഹനങ്ങളാണ് റോഡരികിലും സിവിൽ സ്‌റ്റേഷൻ വളപ്പിലുമായി കൂട്ടിയിട്ടിട്ടുള്ളത്. ചട്ടഞ്ചാലിലെ വ്യവസായ പാർക്ക് സ്ഥലത്ത് ഹൊസ്ദുർഗ്ഗ് പൊലീസ് നേരത്തെ കുറേ വാഹനങ്ങൾ മാറ്റിയിരുന്നു. മാവുങ്കാൽ നിർമ്മിതി കേന്ദ്ര വളപ്പിലും ഇത്തരം വാഹനങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. ഇതൊക്കെയും ലേലം ചെയ്യാനായാൽ കുറച്ചെങ്കിലും പണം സർക്കാറിനും ലഭിക്കും. എന്നാൽ ആ വഴിക്കാരും ചിന്തിക്കുന്നില്ലെന്നതാണ് യാഥാർത്ഥ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |