മലപ്പുറം: ആണികളും നൂലുമുപയോഗിച്ച് മഹാത്മഗാന്ധിയുടെ മനോഹരമായ ചിത്രം ഒരുക്കിയിരിക്കുകയാണ് ഊർങ്ങാട്ടിരി കല്ലരട്ടിക്കൽ സ്വദേശിയായ പി.പി ഫായിസ് മുഹമ്മദ് (22). വിദേശ രാജ്യങ്ങളിലെ ആർട്ടിസ്റ്റുകൾ പ്രൊഫഷണലായി പരിശീലനം നടത്തുന്ന സ്ട്രിംഗ് ആർട്ടിലാണ് ഫായിസ് മികവ് തെളിയിച്ചിരിക്കുന്നത്. ചിത്രകലയോട് ചെറുപ്പം മുതലേ കൂട്ടുകൂടിയ ഫായിസ് നിരവധി പോർട്രൈറ്റുകളും ഒരുക്കാറുണ്ട്. ഇതിനിടയിലാണ് സ്ട്രിംഗ് ആർട്ടിലെയും പരീക്ഷണം.
വിദേശ രാജ്യങ്ങളിൽ ആളുകൾ ധാരാളമായി ഇത്തരം ചിത്രങ്ങളൊരുക്കാറുണ്ടെങ്കിലും കേരളത്തിൽ ഇതിന് വലിയ പ്രചാരം ലഭിച്ചിട്ടില്ല. ഫായിസിന്റെ ഈ ചിത്രത്തിന് പിറകിൽ ആറ് മാസത്തെ പരിശീലനമുണ്ട്. യൂ ട്യൂബിൽ നോക്കിയാണ് പഠിച്ചെടുത്തത്. ചെയ്യാൻ കഴിയുമെന്ന് മനസിലുറപ്പിച്ചതോടെ പ്രവർത്തനം ആരംഭിച്ചു. മുപ്പത് മണിക്കൂർ കൊണ്ട് പൂർത്തീകരിക്കുകയും ചെയ്തു.
സ്ഥിരമായി ചെയ്യുന്ന പെൻസിൽ ആർട്ട്, വാട്ടർ കളർ, വാൾ പെയിന്റിംഗ് എന്നിവയിൽ നിന്ന് വ്യതസ്തമായൊരു പരീക്ഷണം നടത്തി വിജയിച്ചതോടെ ഒരുപാട് ആളുകൾ അഭിനന്ദനവുമായി എത്തുന്നുണ്ടെന്ന് ഫായിസ് പറയുന്നു. എന്തുകൊണ്ട് ഗാന്ധിജിയുടെ ചിത്രമെന്ന ചോദ്യത്തിന് താൻ കൂടുതൽ പരീക്ഷണം നടത്തിയ ചിത്രം ഗാന്ധിജിയുടേതാണെന്നും വലിയ ഇഷ്ടമാണെന്നുമാണ് ഫായിസിന്റെ മറുപടി. കഴിഞ്ഞ വർഷമാണ് കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനമായ സ്കൂൾ ഓഫ് ഫൈൻ ആർട്സിൽ നിന്ന് ചിത്രകലയുടെ കോഴ്സ് പൂർത്തിയാക്കിയത്. അരീക്കോട് കേന്ദ്രീകരിച്ച് ഫായിസ് ആർട്ട് ഗാലറി എന്ന പേരിൽ ചെറിയ ചിത്രകലാ സംരഭവും നടത്തിവരുന്നുണ്ട്.
ചിത്രമൊരുക്കൽ
മുന്നൂറ് മുള്ളാണികൾ ഉപയോഗിച്ചാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്. കറുപ്പ് നിറത്തിലുള്ള നൂലുകളിലാണ് ഗാന്ധിജിയുടെ ചിത്രം തെളിയിച്ചെടുത്തത്. വ്യതസ്ത നമ്പറുകളിൽ ആണികൾ സ്ഥാപിച്ച് നൂലുകൾ വലിച്ച് കെട്ടുന്നതാണ് സ്ട്രിംഗ് ആർട്ടിന്റെ രീതി. ഒരു മീറ്റർ നീളവും വീതിയുമുള്ള പ്ലൈവുഡിലാണ് ചിത്രം. ഇതിനായി 2,000 മീറ്റർ നൂൽ ഉപയോഗിച്ചു.
ചിത്രങ്ങളോട് ചെറുപ്പം മുതലേ വലിയ ഇഷ്ടമാണ്. നന്നായി ചെയ്യാൻ കഴിയുമെന്ന ആത്മവിശ്വാസം വന്നതിന് ശേഷം നിരവധിയാളുകൾക്ക് ചിത്രങ്ങൾ വരച്ചു നൽകി. ചിത്രങ്ങൾ ആവശ്യപ്പെട്ട് പലരും വിളിക്കാറുണ്ട്. എവിടെയെങ്കിലും അവസരം ലഭിച്ചാൽ സ്ട്രിംഗ് ആർട്ട് പ്രദർശനത്തിന് വെക്കും.
- പി.പി ഫായിസ് മുഹമ്മദ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |