കൊച്ചി: ഓണപ്പുടവ ഒരുക്കുന്നതിനിടെ അസംസ്കൃത വസ്തുക്കളുടെ ദൗർലഭ്യവും വിലവർദ്ധനവും കൈത്തറി മേഖലയ്ക്ക് കനത്ത തിരിച്ചടിയാകുന്നു. കഴിനൂല്, കസവ്, ചായം തുടങ്ങി വസ്ത്രനിർമ്മാണത്തിന് ആവശ്യമായ എല്ലാ അസംസ്കൃത വസ്തുക്കൾക്കും വില കുതിച്ചുയരുകയാണ്. കേരളത്തിലെ കൈത്തറിവിപണിയുടെ സുവർണ്ണകാലം ഓണമാണ്. 2019 മുതൽ പ്രളയവും കൊവിഡുമൊക്കെയായി ഓണവിപണി ഓർമ്മമാത്രമായിരുന്നു. ഇത്തവണ കൊവിഡിന്റെ അലയൊലികൾ പൂർണ്ണമായും ശമിച്ചിട്ടില്ലെങ്കിലും ഓണവിപണിയിൽ പ്രതീക്ഷയർപ്പിച്ച് നെയ്ത്ത് ശാലകൾ സജീവമാകുമ്പോഴാണ് നൂലിന്റെ ദൗർലഭ്യവും വിലവർദ്ധനയും ഇരുട്ടടിയാകുന്നത്.
2020ന് ശേഷം മേൽത്തരം നൂലിന് 60 ശതമാനംവരെയാണ് വിലവർദ്ധിച്ചത്. അതോടൊപ്പം കസവിനും ചായത്തിനും വില കുത്തനെ കൂടി. നാഷണൽ ഹാൻഡ്ലൂം ഡെവലപ്മെന്റ് കോർപ്പറേഷൻ (എൻ.എച്ച്.ഡി.സി) വഴിയാണ് കേരളത്തിലെ കൈത്തറി സംഘങ്ങൾ കഴിനൂല് വാങ്ങുന്നത്. അതുതന്നെ ഓർഡർ ചെയ്താലുടൻ ലഭിക്കുകയുമില്ല. അസംസ്കൃത വസ്തുക്കളുടെ വില കുതിച്ചുയർന്നിട്ടും കഴിഞ്ഞ 5 വർഷമായി കൈത്തറി ഉത്പന്നങ്ങൾക്ക് വില വർദ്ധിപ്പിച്ചിട്ടില്ല. ആയിരക്കണക്കിന് കുടുംബങ്ങളുടെ പരമ്പരാഗത തൊഴിൽ എന്ന നിലയിൽ സംസ്ഥാന സർക്കാർ നൽകുന്ന 10 ശതമാനം സബ്സിഡിയും സ്കൂൾ യൂണിഫോം പദ്ധതിയുമാണ് ആകെയൊരു ആശ്വാസം. നൂൽ വാങ്ങുന്നതിനാണ് സബ്സിഡി ലഭിക്കുന്നത്. ഉത്സവ സീസണിലെ സാധാരണ റിബേറ്റിന് പുറമെയാണ് സംഘങ്ങൾക്ക് പ്രത്യേക സബ്സിഡി അനുവദിക്കുന്നത്. അതിനൊപ്പം ഈ പരമ്പരാഗത വ്യവസായത്തെ രക്ഷിക്കാൻ കേന്ദ്രസർക്കാരും സബ്സിഡി നൽകണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
നൂലിന്റെ വിലയിൽ വൻ വർദ്ധനവ്, ബ്രാക്കറ്റിൽ പഴയവില.
80 -ാം നമ്പർ നൂല് കെട്ടിന് --------- 4100 രു. ( 2400 രൂ)
100-ാം നമ്പർ.................................... 4600. (3000.)
120 -ാം നമ്പർ...................................5000 (3200)
ചേന്ദാമഗലം കൈത്തറി
ഇത്തവണ ഓണക്കാലത്തെ പ്രത്യേക ഇനമായി 'ചേന്ദാലൂം' ബ്രാൻഡഡ് കൈത്തറി ഷർട്ട് ഉണ്ടാകും. ഇതോടൊപ്പം പ്രത്യേക ഡിസൈൻ സാരികൾ, മുണ്ട് എന്നിവയാണ് ചേന്ദാമംഗലത്തുനിന്നുള്ള ഓണസമ്മാനം. ജില്ലയിലെ 13 നെയ്ത്ത് സംഘങ്ങളിലായി ആയിരത്തോളം തൊഴിലാളികളാണ് ചേന്ദാമംഗലം ബ്രാൻഡിന് പിന്നിൽ പണിയെടുക്കുന്നത്. കഴിഞ്ഞ 4 വർഷത്തെ നഷ്ടസൗഭാഗ്യം വീണ്ടെടുക്കാനുള്ള കാത്തിരിപ്പിന് കരുത്തേകാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ കനിയണം.
ടി.എസ്. ബേബി, പ്രസിഡന്റ്,
ചേന്ദാമംഗലം കൈത്തറി സംഘം
കേരള ബാങ്കിൽ പ്രതീക്ഷ
4 പതിറ്റാണ്ടായി എറണാകുളം ജില്ല സഹകരണബാങ്ക് ഓണക്കാലത്ത് മുടക്കമില്ലാതെ നടത്തുന്ന എക്സിബിഷൻ ചേന്ദാമംഗലം കൈത്തറിക്ക് ഏറെ പ്രയോജനകരമായിരുന്നു. എന്നാൽ 2019 ലെ പ്രളയം മുതൽ എക്സിബിഷൻ നടത്തുന്നില്ല. ഇനി ഈ ദൗത്യം കേരളബാങ്ക് ഏറ്റെടുക്കുമെന്നാണ് കൈത്തറി മേഖലയുടെ പ്രതീക്ഷ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |