തൃശൂർ : സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ആവേശം ചോരാതെ റവന്യൂ കലോത്സവ വേദിയിലും തിളങ്ങി ലക്ഷ്മി. തേക്കിൻകാട് മൈതാനിയിൽ അരങ്ങേറിയ വനിതാവിഭാഗം നാടോടി നൃത്ത മത്സരത്തിൽ ഒന്നാം സ്ഥാനമാണ് നേടിയത്. തൃശൂർ കളക്ടറേറ്റിൽ ലാൻഡ് അക്വിസിഷൻ വിഭാഗത്തിൽ ക്ലാർക്കാണ്. മാതൃശാപം ഏറ്റുവാങ്ങിയ കോമരത്തിന്റെ കഥ അവതരിപ്പിച്ചാണ് ഈ 25കാരി മുന്നിലെത്തിയത്. ഗ്രൂപ്പിനത്തിൽ തിരുവാതിരക്കളി, സിനിമാറ്റിക് ഡാൻസ്, സംഘനൃത്തം തുടങ്ങിയ ഇനങ്ങളിലും ജില്ലയെ പ്രതിനിധീകരിച്ച് മത്സരിക്കും. തൃശൂർ, വിയ്യൂർ സ്വദേശിയായ ലക്ഷ്മി 2013 ൽ മലപ്പുറത്ത് നടന്ന സംസ്ഥാന സ്‌കൂൾ യുവജനോത്സവത്തിൽ സംഘനൃത്തം വിഭാഗത്തിൽ സംസ്ഥാനതല ജേതാവായിട്ടുണ്ട്. നാല് വയസ് മുതൽ ക്ലാസിക്കൽ നൃത്തം പരിശീലിക്കുന്ന ലക്ഷ്മി പൂങ്കുന്നത്തുള്ള നടരാജ് കലാമന്ദിരത്തിൽ രാജലക്ഷ്മി സുരേന്ദ്രന് കീഴിലാണ് നൃത്തം അഭ്യസിക്കുന്നത്. മത്സരത്തിൽ രണ്ടാം സ്ഥാനം കാസർകോട് ജില്ലയിൽ നിന്നുള്ള പി.കവിതയും കോട്ടയത്ത് നിന്നുള്ള ദർശനദാസും പങ്കിട്ടപ്പോൾ മൂന്നാം സ്ഥാനം എറണാകുളം ജില്ലയിൽ നിന്നുള്ള ആര്യ.വി.മേനോനും കൊല്ലം ജില്ലയിലെ പി.ജി.അനുകൃഷ്ണയും പങ്കിട്ടു.
ഭരതനാട്യത്തിൽ രണ്ട് വിഭാഗങ്ങളിലും ആതിഥേയർ
തൃശൂർ : സംസ്ഥാന റവന്യൂ കലോത്സവത്തിൽ ഭരതനാട്യത്തിൽ ആൺ - പെൺ വിഭാഗങ്ങളിൽ ആതിഥേയരായ തൃശൂരിന് നേട്ടം. രണ്ട് വിഭാഗങ്ങളിലും ഒന്നാം സ്ഥാനം തൃശൂർ കരസ്ഥമാക്കി. വനിതാ വിഭാഗത്തിൽ തൃശൂർ കളക്ടറേറ്റ് റവന്യൂ വിഭാഗം ക്ലർക്ക് റോമി ചന്ദ്രമോഹനനും പുരുഷ വിഭാഗത്തിൽ ഇരിങ്ങാലക്കുട മനവളശ്ശേരി വില്ലേജ് ഓഫീസർ സുനിൽ കുമാറും മികവാർന്ന പ്രകടനത്തോടെ ഒന്നാം സ്ഥാനം നേടി. വേദി ഒന്നായ തേക്കിൻകാട് മൈതാനിയിലായിരുന്നു മത്സരം. വനിതകളുടെ ഭരതനാട്യ മത്സരത്തിൽ ഇഞ്ചോടിഞ്ച് പ്രകടനമാണ് നടന്നത്. കൊല്ലം കളക്ടറേറ്റ് ജീവനക്കാരി അനുകൃഷ്ണ രണ്ടാം സ്ഥാനവും കോഴിക്കോട് ജില്ലയിലെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റായ എസ്.ദിവ്യശ്രീ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. തൃശൂർ, എറണാകുളം, ആലപ്പുഴ, കോഴിക്കോട്, കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലെ കലാകാരികളുടെ വ്യത്യസ്തമാർന്ന പ്രകടനം കാണികളുടെ മനം കവരുന്നതായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |