SignIn
Kerala Kaumudi Online
Friday, 26 April 2024 1.35 PM IST

അനിത പുല്ലയിൽ നിയമസഭാ പ്രവേശനം: സഭാ ടി.വിയിലെ നാല് പേരെ പുറത്താക്കും

anitha-pullayil

തിരുവനന്തപുരം: മോൻസൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസിൽ ആരോപണവിധേയയായ അനിത പുല്ലയിൽ ലോക കേരളസഭ നടക്കവേ നിയമസഭാമന്ദിരത്തിൽ പ്രവേശിച്ച സംഭവത്തിൽ സഭാ ടി.വിയിലെ നാല് ജീവനക്കാരെ പുറത്താക്കും.

സഭാ ടി.വിക്ക് സാങ്കേതിക സഹായം നൽകുന്ന ബിട്രൈറ്റ് സൊല്യുഷൻസിലെ ഫസീല, വിഭുരാജ്, വിഷ്ണു, പ്രവീൺ എന്നിവരെയാണ് പുറത്താക്കുക. നിയമസഭയുടെ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച നാല് പേരെ മാറ്റുകയെന്ന തീരുമാനം അനുസരിക്കാൻ ബന്ധപ്പെട്ട ഏജൻസി ബാദ്ധ്യസ്ഥമാണെന്ന് സ്പീക്കർ എം.ബി. രാജേഷ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. നാലു പേരും ഇനി സഭയിൽ പ്രവേശിക്കരുതെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ഏജൻസിയുമായുള്ള കരാർ റദ്ദാക്കുന്നത് സാങ്കേതികവും സാമ്പത്തികവും നിയമപരവുമായി പരിശോധിച്ചാണ് തീരുമാനിക്കുക. സഭാ ടിവിയുടെ നിയന്ത്രണം പൂർണമായും സഭയുടെ വിവരസാങ്കേതിക വകുപ്പിന്റെ നിയന്ത്രണത്തിലാക്കും. നിയമസഭാമന്ദിരത്തിൽ പ്രവേശിക്കാനുള്ള വ്യവസ്ഥകൾ കർക്കശമാക്കും. അതുളവാക്കുന്ന ബുദ്ധിമുട്ടുകൾ എല്ലാവരും കുറച്ച് സഹിക്കേണ്ടിവരും.

വിവാദ വനിത ലോക കേരളസഭ നടന്ന ഹാളിനകത്തോ അതിന്റെ പരിസരത്തോ എത്തിയിട്ടില്ലെന്നാണ് നിയമസഭയിലെ ചീഫ് മാർഷലിന്റെ അന്വേഷണ റിപ്പോർട്ടിൽ. ഓപ്പൺഫോറത്തിൽ പങ്കെടുക്കാനുള്ള ക്ഷണക്കത്തുമായാണ് ഇവർ സഭാവളപ്പിലെത്തിയത്. പാസില്ലാത്തയാൾ അവിടെ നിന്നെങ്ങനെ സഭയുടെ വരാന്തയിലേക്കും സഭാ ടിവിയുടെ മുറിയിലേക്കും കടന്നുവെന്നതാണ് പ്രശ്നം. സഭാ ടിവിക്ക് സാങ്കേതികസഹായം നൽകുന്ന ഏജൻസിയിലെ ജീവനക്കാരിക്കൊപ്പമാണ് കയറിയതെന്ന് കണ്ടെത്തി. നിയമസഭാ സെക്രട്ടേറിയറ്റിലെ ജീവനക്കാർക്ക് ഇതിൽ വീഴ്ചയില്ല.നാല് പേർക്ക് വീഴ്ചയുണ്ടായെന്ന് ഏജൻസി സമ്മതിച്ചു. അനിത പുല്ലയിലിനൊപ്പമുണ്ടായ സ്ത്രീക്ക് നിയമസഭാ പാസും സംഘാടക പാസുമുണ്ടായിരുന്നു. അതുകൊണ്ടാണ് അവർക്കൊപ്പം വന്നയാളെയും വാച്ച് ആൻഡ് വാർഡ് കടത്തിവിട്ടത്. വന്നത് വിവാദ വനിതയാണോയെന്ന് വാച്ച് ആൻഡ് വാർഡിനറിയില്ല. ആദ്യ ദിവസം ഇക്കാര്യം ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല.

സഭയുടെ ഒ.ടി.ടി പ്ലാറ്റ്ഫോമിൽ നിന്ന് അനിത പുല്ലയിലിന്റെ അഭിമുഖ പരിപാടി നീക്കുന്നത് എഡിറ്റോറിയൽ ബോർഡ് പരിശോധിക്കും. വിവാദങ്ങളുണ്ടാകുന്നതിന് മുമ്പെടുത്ത അഭിമുഖമാണത്. സഭാ ടി.വിയുടെ പ്രവർത്തനത്തിൽ കർശന നിയന്ത്രണങ്ങൾ കൊണ്ടുവരും. ഡെലിഗേറ്റ്, ഒഫിഷ്യൽ, ഓർഗനൈസർ, വോളന്റിയർ, മീഡിയ എന്നിങ്ങനെ അഞ്ച് തരം പാസുകളാണ് ലോക കേരള സഭയ്ക്കുണ്ടായിരുന്നത്. ഓപ്പൺഫോറത്തിനുള്ള അഞ്ച് ക്ഷണക്കത്തുകളിൽ 250 വീതം പ്രവാസിസംഘടനകൾക്കും മലയാളം മിഷനിലൂടെ വിദ്യാർത്ഥികൾക്കുമാണ് നൽകിയത്. വ്യക്തിപരമായി ആർക്കും നൽകിയിട്ടില്ലെന്നും സ്പീക്കർ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ANITHA PULLAYIL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.