കാബൂൾ : കിഴക്കൻ അഫ്ഗാനിസ്ഥാനിൽ ബുധനാഴ്ചയുണ്ടായ ശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 1,150 ആയി. 1,600ഓളം പേർക്ക് പരിക്കേറ്റു. ഖോസ്റ്റ് നഗരത്തിൽ നിന്ന് 44 കിലോമീറ്റർ അകലെ അഫ്ഗാന്റെ തെക്കു-കിഴക്കൻ മേഖലയായ പക്ടിക പ്രവിശ്യയിലാണ് റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം കനത്ത നാശം വിതച്ചത്. ഇന്നലെ ഈ മേഖലയിലുണ്ടായ തുടർ ചലനത്തിൽ 5 പേർ കൊല്ലപ്പെട്ടു. 11 പേർക്ക് പരിക്കേറ്റു. റിക്ടർ സ്കെയിലിൽ 4.3 രേഖപ്പെടുത്തി.
ഇന്ത്യൻ സമയം രാവിലെ 11ഓടെ പക്ടിക പ്രവിശ്യയിലെ ഗായൻ ജില്ലയിൽ പാക് -അഫ്ഗാൻ അതിർത്തിയ്ക്ക് സമീപമായിരുന്നു ചലനം. ഇതുവരെ 10,000 വീടുകൾ ഭാഗികമായോ പൂർണ്ണമായോ തകർന്നു. 2,000ത്തിലേറെ പേർക്ക് പരിക്കേറ്റെന്നും റിപ്പോട്ടുകളുണ്ട്. പരിക്കേറ്റവർക്കാവശ്യമായ ചികിത്സ നൽകാനുള്ള സംവിധാനം തങ്ങൾക്കില്ലെന്ന് സമ്മതിച്ച താലിബാൻ ഭരണകൂടം വിദേശ സഹായത്തിനായി അഭ്യർത്ഥിച്ചു.
കാണാതായവർക്കായുള്ള തിരച്ചിൽ, രക്ഷാപ്രവർത്തന നടപടികൾ അവസാനിപ്പിച്ചതായി താലിബാന്റെ ദുരന്ത പ്രതിരോധ മന്ത്രാലയ വക്താവ് മുഹമ്മദ് നാസിം ഹക്കാനി അറിയിച്ചു. ഇതിന്റെ കാരണം വ്യക്തമാക്കിയില്ല. ഇന്ത്യ, പാകിസ്ഥാൻ, യു.എൻ എന്നിവയുടെ സഹായം അഫ്ഗാനിലെത്തി. ജപ്പാൻ, ദക്ഷിണ കൊറിയ, തായ്‌വാൻ, യു.എ.ഇ എന്നിവിടങ്ങളിൽ നിന്ന് ഉടൻ സഹായമെത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്.
കൈത്താങ്ങുമായി ഇന്ത്യ
അഫ്ഗാനിന് കൈത്താങ്ങായി ഇന്ത്യയിൽ നിന്ന് ടൺ കണക്കിന് ദുരന്ത നിവാരണ സാമഗ്രികൾ ഇന്നലെ വിമാന മാർഗം കാബൂളിലെത്തിച്ചു. ഇന്ത്യയിൽ നിന്നുള്ള പ്രത്യേക സാങ്കേതിക സംഘം കാബൂളിലെ ഇന്ത്യൻ എംബസിയിൽ തങ്ങി മാനുഷിക സഹായ വിതരണം ഏകോപിപ്പിക്കും. താലിബാൻ ഭരണകൂടം വന്നതിന് പിന്നാലെ എംബസിയുടെ പ്രവർത്തനം ഇന്ത്യ നിറുത്തിവച്ചിരുന്നു. സന്നദ്ധസഹായത്തിന്റെ ഏകോപനത്തിന് മാത്രമായാണ് ഉദ്യോഗസ്ഥ സംഘത്തെ അയച്ചതെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ടെന്റുകൾ, പുതപ്പ് തുടങ്ങിയ അവശ്യവസ്തുക്കൾ ഇന്ത്യയെത്തിച്ചവയിൽ ഉൾപ്പെടുന്നു. മാനുഷിക സഹായ വിതരണം തുടരുമെന്ന് ഇന്ത്യ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |