പീരുമേട്: സഹോദരി അനുജന് എഴുതിയ കത്തിന് 434 മീറ്റർ നീളം, അഞ്ച് കിലോ ഭാരം! ലോക റെക്കോർഡ് പട്ടികയിലും ഇടംപിടിച്ചു പീരുമേട് സ്വദേശി കൃഷ്ണപ്രിയ സഹോദരൻ കൃഷ്ണപ്രസാദിനയച്ച ഭീമൻ കത്ത്. എല്ലാവർഷവും അന്താരാഷ്ട്ര സഹോദര ദിനത്തിൽ (മേയ് 24) അനുജന് കത്തയയ്ക്കുന്ന പതിവ് കൃഷ്ണപ്രിയയ്ക്കുണ്ടായിരുന്നു.
പെരുവന്താനം ഗ്രാമ പഞ്ചായത്തിലെ എൻജിനിയറായ പ്രിയയ്ക്ക് ഇത്തവണ പക്ഷേ ജോലിത്തിരക്ക് മൂലം സാധിച്ചില്ല. വിവാഹിതയായി മുണ്ടക്കയത്താണ് താമസം. സഹോദരൻ പിണങ്ങി ഫോൺ എടുക്കാതെ വന്നതോടെയാണ് അവനുമൊത്തുള്ള ഓർമ്മകൾ പങ്കുവച്ച് വിസ്തരിച്ചെഴുതാൻ തീരുമാനിച്ചത്.ഒന്നും രണ്ടും പേപ്പറിൽ നിൽക്കില്ലെന്ന് മനസിലായതോടെ ബില്ലുകൾ തയ്യാറാക്കുന്ന പതിനഞ്ച് റോളുകൾ വാങ്ങി. 12 മണിക്കൂർ കൊണ്ട് എഴുതിത്തീർത്തു.
പെരുവന്താനം പോസ്റ്റ് ഓഫീസിൽ കൊണ്ടുപോയി വലിയൊരു ബോക്സിലാക്കി പാമ്പനാർ പോസ്റ്റ് ഓഫീസിലേക്ക് അയച്ചു.
ചേച്ചി എന്തോ ഗിഫ്റ്റ് അയച്ചതാണെന്നു കരുതി പൊട്ടിച്ചു നോക്കിയ കൃഷ്ണപ്രസാദ് ഞെട്ടി.തന്നേക്കാൾ ഏഴ് വയസ് കുറവുള്ള സഹോദരന്റെ ചേച്ചി, സുഹൃത്ത്, അദ്ധ്യാപിക എന്നിങ്ങനെ ആഴമേറിയ ബന്ധത്തെക്കുറിച്ചാണ് കൃഷ്ണപ്രിയ സ്നേഹാർദ്രമായി എഴുതിയത്.
കൃഷ്ണപ്രസാദ് കൗതുകത്തിന് അളന്നപ്പോൾ 434 മീറ്റർ നീളം. ഇത്രയും നീണ്ട കത്ത് റെക്കാഡ് ബുക്കിൽ കയറാൻ ഇടയുണ്ടെന്ന് തോന്നിയ കൃഷ്ണപ്രസാദ് കൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന യൂണിവേഴ്‌സൽ റെക്കോർഡ് ഫോറം എന്ന അന്താരാഷ്ട്ര സംഘടനയ്ക്ക് അയച്ചു. റെക്കാഡാണെന്ന് കഴിഞ്ഞദിവസം അറിയിപ്പും ലഭിച്ചു. മാർ ബസേലിയോസ് കോളേജ് എൻജിനിയറിംഗ് വിദ്യാർത്ഥിയാണ് കൃഷ്ണപ്രസാദ്. പാമ്പനാർ പന്തലാട് വീട്ടിൽ ശശിയും പീരുമേട് കുടുംബശ്രീ ചെയർപേഴ്‌സൺ ശശികലയുമാണ് മാതാപിതാക്കൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |