മുംബയ് : പാർട്ടി നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്ന ശിവസേനയിലെ എം എൽ എമാരെ മെരുക്കാൻ പുതിയ ഓപ്പറേഷനുമായി ശിവസേന. വിമതരുടെ ഭാര്യമാരെ നേരിൽ കണ്ട് കാര്യങ്ങൾ മനസിലാക്കിച്ച് അവരുടെ ഭർത്താക്കന്മാരോട് സംസാരിക്കാൻ ആവശ്യപ്പെടാനാണ് തീരുമാനം. ഇതിനായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഭാര്യ രശ്മി താക്കറെ കളത്തിലിറങ്ങിയതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
നിലവിൽ ഗുവാഹത്തിയിലെ ആഢംബര ഹോട്ടലിൽ താമസിക്കുന്ന വിമതരെ തിരികെ സംസ്ഥാനത്ത് എത്തിച്ചാൽ കാര്യങ്ങൾ പറഞ്ഞ് ബോദ്ധ്യപ്പെടുത്താമെന്നാണ് പാർട്ടി നേതൃത്വം കണക്ക് കൂട്ടുന്നത്. മഹാരാഷ്ട്രയിലെ എം എൽ സി തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷമാണ് ബഹുഭൂരിപക്ഷം ശിവസേന എം എൽ എമാരുമായി ഏകനാഥ് ഷിൻഡെ സംസ്ഥാനം വിട്ടത്. ആദ്യം ഗുജറാത്തിലേക്കും, പിന്നീട് അസാമിലേക്കുമാണ് സംഘം പോയത്. ഓരോ ദിവസം പിന്നിടുമ്പോഴും സ്വതന്ത്രർ ഉൾപ്പെടെ കൂടുതൽ എംഎൽഎമാർ വിമത ക്യാമ്പിൽ ചേർന്നത് ഉദ്ധവിനും പാർട്ടി നേതൃത്വത്തിനും തലവേദനയായി.
മഹാരാഷ്ട്ര നിയമസഭയുടെ ആകെ അംഗബലമായ 287 ൽ വിശ്വാസ വോട്ടെടുപ്പ് നടന്നാൽ ഭൂരിപക്ഷം തെളിയിക്കാൻ 144 പേരുടെ പിന്തുണ ആവശ്യമാണ്. ശിവസേന, എൻസിപി, കോൺഗ്രസ് എന്നിവയുടെ ഭരണസഖ്യത്തിന് 169 സീറ്റുകളാണുണ്ടായിരുന്നത്. എന്നാൽ ഷിൻഡെയുടെ നേതൃത്വത്തിലുള്ള എംഎൽഎമാർ രാജിവച്ചാൽ സർക്കാരിന് താഴെ ഇറങ്ങേണ്ടി വരും. അതിനാലാണ് ഏതുവിധേനയും ഷിൻഡെയ്‌ക്കൊപ്പമുള്ള വിമത എംഎൽഎമാരുടെ മനസു മാറ്റി ഭരണം നിലനിർത്താൻ ശിവസേന പുത്തൻ അടവ് പുറത്തെടുത്തത്. ഉദ്ധവ് താക്കറെ ഗുവാഹത്തിയിലെ ക്യാംപിലുള്ള ചില വിമത എംഎൽഎമാർക്ക് വ്യക്തിപരമായ നിലയിൽ സന്ദേശങ്ങൾ അയയ്ക്കുന്നതായും റിപ്പോർട്ടുണ്ട്.
അതേസമയം ശനിയാഴ്ച മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിൽ ചേർന്ന പാർട്ടി ദേശീയ എക്സിക്യൂട്ടീവ് യോഗത്തിൽ ശിവസേനയുടെയും അതിന്റെ സ്ഥാപകൻ അന്തരിച്ച ബാലാസാഹേബ് താക്കറെയുടെയും പേര് ഉപയോഗിക്കുന്നതിൽ നിന്ന് മറ്റേതെങ്കിലും രാഷ്ട്രീയ സംഘടനയെയോ വിഭാഗത്തെയോ തടയണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |