ഭുവനേശ്വർ : ബി ജെ പി ദ്രൗപതി മുർമുവിനെ പ്രസിഡന്റ് സ്ഥാനാർത്ഥിയാക്കിയതോടെ നേട്ടമായത് മുർമുവിന്റെ ഗ്രാമത്തിലുള്ളവർക്ക്. ഇനിയും വൈദ്യുതി എത്താത്ത ഗ്രാമത്തിൽ വളരെ വേഗമാണ് ഇലക്ട്രിക് വെളിച്ചമെത്തിയത്. മുർമുവിന്റെ ജന്മസ്ഥലമായ ഉപർബെഡയിലാണ് യുദ്ധകാലാടിസ്ഥാനത്തിൽ വൈദ്യുതീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. മുർമു ഇപ്പോൾ ഇവിടെ താമസിക്കുന്നില്ലെങ്കിലും, അവരുടെ ബന്ധുക്കൾ ഇപ്പോഴും ഇവിടെയുണ്ട്. ഉപർബെഡയിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള മുനിസിപ്പൽ പട്ടണമായ റായ്‌രംഗ്പൂരിലേക്ക് പതിറ്റാണ്ടുകളായി മുർമു താമസിക്കുന്നത്.
രാജ്യത്തിന്റെ അടുത്ത രാഷ്ട്രപതിയാവുമെന്ന് ഉറപ്പാക്കിയ മുർമുവിന്റെ ജന്മനാട് തേടി മാദ്ധ്യമപ്രവർത്തകർ എത്തിയപ്പോഴാണ് ഇപ്പോഴും ഗ്രാമീണർ മണ്ണെണ്ണ വിളക്കിന്റെ സഹായത്തോടെയാണ് രാത്രി വെളിച്ചം കാണുന്നതെന്ന് മനസിലാക്കിയത്. ഇത് വാർത്തയായതോടെയാണ് ഒഡീഷ സർക്കാർ ഉണർന്നത്. മുർമുവിന്റെ അനന്തരവൻ ബിരാഞ്ചി നാരായൺ ടുഡുവും അദ്ദേഹത്തിന്റെ കുടുംബവും ഇപ്പോഴും ദുംഗർസാഹി കുഗ്രാമത്തിലാണുള്ളത്. തങ്ങൾ പലരോടും വൈദ്യുതിക്കായി അഭ്യർത്ഥിച്ചിരുന്നുവെങ്കിലും അവരാരും ശ്രദ്ധിച്ചിരുന്നില്ലെന്ന് ബിരാഞ്ചി നാരായൺ ടുഡുവിന്റെ ഭാര്യ പറഞ്ഞു.
ഉത്സവ വേളകളിൽ മുർമു ഗ്രാമത്തിൽ എത്താറുണ്ടെങ്കിലും ഇക്കാര്യം അവരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടില്ലെന്നും അവർ പറഞ്ഞു. പ്രദേശത്തെ എംഎൽഎയെയും എംപിയെയും അറിയിച്ചിരുന്നുവെങ്കിലും അവർ അന്നത് കാര്യമായി എടുത്തിരുന്നില്ല. ടാറ്റ പവർ നോർത്ത് ഒഡീഷ ഡിസ്ട്രിബ്യൂഷൻ ലിമിറ്റഡിന്റെ (ടിപിഎൻഒഡിഎൽ) ഉദ്യോഗസ്ഥരും തൊഴിലാളികളുമാണ് ഇപ്പോൾ വൈദ്യുതി എത്തിക്കുന്നതിനുള്ള ജോലിയിൽ ഏർപ്പെട്ടിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |