അമൃത്‌സർ: പഞ്ചാബിൽ അഴിമതിക്കേസിൽ അറസ്റ്റിലായ ഐ.എ.എസ് ഉദ്യോഗസ്ഥൻ സഞ്ജയ് പോപ്‌ലിയുടെ വീട്ടിൽ വിജിലൻസ് റെയ്ഡ് നടത്തുന്നതിനിടെ അഭിഭാഷകനായ മകൻ കാർത്തിക് പോപ്‌ലി (27)വെടിയേറ്റ് മരിച്ചത് ആംആദ്മി സർക്കാരിന് പുതിയ തലവേദനയായി.
പിതാവിന്റെ ലൈസൻസുളള തോക്ക് ഉപയോഗിച്ച് കാർത്തിക് ആത്മഹത്യ ചെയ്തതാണെന്നാണ് വിജിലൻസിന്റെയും പൊലീസിന്റെയും വാദം. എന്നാൽ തന്റെ കൺമുന്നിൽ വച്ച് മകനെ ഉദ്യോഗസ്ഥർ വെടിവച്ച് കൊന്നതാണെന്ന് സഞ്‌ജയും കുടുംബവും ആരോപിച്ചു.
നവൻശഹറിൽ അഴുക്കുചാൽ പൈപ്പുകൾ സ്ഥാപിക്കുന്നതിന് ഒരു ശതമാനം കമ്മിഷൻ (ഏഴ് ലക്ഷം രൂപ) ആവശ്യപ്പെട്ട കേസിൽ 21നാണ് സഞ്ജയ് പോപ്‌ലിയെ അറസ്റ്റ് ചെയ്‌തത്.
റെയ്ഡിൽ 12 കിലോ സ്വർണവും 3 കിലോ വെളളിയും നാല് ഐ ഫോണുകളും മറ്റ് സാധനങ്ങളും കണ്ടെടുത്തിരുന്നു.
'എന്റെ മകനെയും വേലക്കാരിയെയും വിജിലൻസ് മാനസികമായി പീഡിപ്പിച്ചു. വ്യാജതെളിവുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ, ചില പേപ്പറുകളിൽ ഒപ്പിടണമെന്നും അല്ലെങ്കിൽ ധുരനുഭവങ്ങൾ ഉണ്ടാകുമെന്നും മകനെ ഭീഷണിപ്പെടുത്തി. അവനെ മുകൾനിലയിലേക്ക് കൊണ്ടുപോയി ചോദ്യം ചെയ്തു. ഞങ്ങൾ താഴത്തെ നിലയിലായിരുന്നു. അല്പസമയത്തിന് ശേഷം വെടിയൊച്ച കേട്ടു. ചോരയിൽ കുളിച്ച് ചലനമറ്റ അവന്റെ ശരീരമാണ് ഞങ്ങൾ കണ്ടത്'- സഞ്ജയുടെ ഭാര്യ പറഞ്ഞു.
അതേസമയം കാർത്തിക് പോപ്‌ലി സ്വയം വെടിവച്ചതാണെന്ന് പൊലീസ് സീനിയർ സൂപ്രണ്ട് കുൽദീപ് ചാഹൽ പറഞ്ഞു.
സംഭവത്തിൽ മുഖ്യമന്ത്രി ഭഗവന്ത്സിംഗ് മാൻ മറുപടി പറയണമെന്നാവശ്യപ്പെട്ട് കുടുംബാംഗങ്ങൾ പ്രതിഷേധത്തിലാണ്. സംഭവത്തിൽ പഞ്ചാബ് പൊലീസിനെതിരെയും സർക്കാരിനെതിരെയും പ്രതിപക്ഷം രംഗത്തെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |