ന്യൂഡൽഹി: അയോഗ്യത കല്പിക്കാനുള്ള ഔദ്യോഗിക വിഭാഗത്തിന്റെ ആവശ്യം അംഗീകരിച്ച ഡെപ്യൂട്ടി സ്പീക്കർ നർഹരി സിർവാളിന്റെ നടപടി ചോദ്യം ചെയ്‌ത് ഗുവാഹത്തിയിലുള്ള 16 ശിവസേനാ വിമതർ സുപ്രീംകോടതിയെ സമീപിച്ചു. ഹർജി ഇന്ന് അവധിക്കാല ബെഞ്ച് പരിഗണിക്കും. അതിനിടെ മകൻ ആദിത്യ താക്കറെ ഒഴികെ എല്ലാ കാബിനറ്റ് മന്ത്രിമാരും വിമത ക്യാമ്പിലേക്ക് നീങ്ങിയത് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്‌ക്ക് തിരിച്ചടിയായി. വിമത വിഭാഗത്തെ അനുനയിപ്പിക്കാൻ ഉദ്ധവ് ശ്രമം തുടരുന്നു.
ചീഫ് വിപ്പ് വിളിച്ച യോഗത്തിൽ പങ്കെടുക്കാത്തത് ചൂണ്ടിക്കാട്ടിയാണ് 16 വിമത എം.എൽ.എമാർക്കെതിരെ ഡെപ്യൂട്ടി സ്‌പീക്കർ അയോഗ്യതാ നോട്ടീസ് അയച്ചത്. ഇതിന് സാധുതയില്ലെന്ന് ചൂണ്ടിക്കാട്ടിയ വിമതർ, ഔദ്യോഗിക വിഭാഗം നോമിനി അജയ് ചൗധരിയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തതിന് അംഗീകാരം നൽകിയതും ചോദ്യം ചെയ്യുന്നു. തങ്ങൾക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷമുണ്ടെന്ന വാദവും ഉന്നയിക്കും.
സാങ്കേതിക വിദ്യാഭ്യാസ മന്ത്രി ഉദയ് സാമന്തും പിന്തുണ പ്രഖ്യാപിച്ചതോടെ വിമത ക്യാമ്പിലെ എം.എൽ.എമാരുടെ എണ്ണം 48ആയി. ഇതിൽ ഉദയയ്ക്ക് പുറമെ മന്ത്രിമാരായ ഏക്‌നാഥ് ഷിൻഡെ, ദാഡാജി ബൂസെ, ഗുലാബ്റാവു പാട്ടീൽ, സന്ദീപാൻ ഭൂമ്രെ, ശംഭുരാജ് ദേശായ്, അബ്‌ദുൾ സത്താർ, രാജേന്ദ്ര പാട്ടീൽ യെദ്രാവ്‌കർ, ബച്ചു കദു എന്നിവരുമുണ്ട്.
എന്നാൽ വിമത പക്ഷത്തുള്ള 20 എം.എൽ.എമാരുമായി തങ്ങൾ ബന്ധപ്പെടുന്നുണ്ടെന്ന് ഔദ്യോഗിക വിഭാഗം അവകാശപ്പെടുന്നു. ബി.ജെ.പിയുമായി ചേരുന്നതിനോട് വിയോജിപ്പുള്ള എം.എൽ.എമാരിലാണ് ഇവരുടെ പ്രതീക്ഷ.
'വൈ പ്ളസ്' സുരക്ഷ
ഗുവാഹത്തിയിൽ ഏക്‌നാഥ് ഷിൻഡെയ്ക്ക് പിന്തുണ പ്രഖ്യാപിച്ച 15 വിമത എം.എൽ.എമാർക്ക് കേന്ദ്ര സർക്കാർ 'വൈ പ്ളസ്' കാറ്റഗറി സുരക്ഷ നൽകും. ആക്രമണ ഭീഷണി കണക്കിലെടുത്താണിത്. സി.ആർ.പി.എഫ് സുരക്ഷാ സംഘത്തിൽ കമാൻഡോകളുമുണ്ടാകും. 38 വിമത എം.എൽ.എമാർക്ക് സംരക്ഷണം നൽകണമെന്ന് ഗവർണർ ഭഗത്‌സിംഗ് കോഷിയാരി കേന്ദ്രസർക്കാരിന് അപേക്ഷ നൽകി. ഷിൻഡെ വിഭാഗത്തിന്റെ ഒാഫീസുകൾക്ക് പൊലീസ് കാവൽ ശക്തിപ്പെടുത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |