SignIn
Kerala Kaumudi Online
Saturday, 27 April 2024 12.05 AM IST

മണ്ണിലുറങ്ങിയ കുഞ്ഞ് മാമത്ത് !

mammoth

ടൊറന്റോ : രോമാവൃതമായ ഭീമൻ ശരീരവും കൂർത്ത കൊമ്പുകളുമായി കോടാനുകോടി വർഷങ്ങൾക്ക് മുമ്പ് ഭൂമിയിലെ ധ്രുവപ്രദേശങ്ങളിൽ ജീവിച്ചിരുന്ന വൂളി മാമത്തുകളെ പറ്റി കേൾക്കാത്തവരായി ആരുമില്ല. വംശനാശം സംഭവിച്ച ഇവയ്ക്ക് നാം ഇന്ന് കാണുന്ന ആനകളുമായി സാമ്യമുണ്ടെന്ന് നമുക്കറിയാം. എന്നാൽ, ജനിതകപരമായി അത്രയും സാമ്യം ഇരുവർക്കുമില്ല.

സൈബീരിയയിൽ നിന്നുൾപ്പെടെ മഞ്ഞിൽ പുതഞ്ഞ നിലയിൽ അധികം കേടുപാടുകൾ സംഭവിക്കാത്ത അവസ്ഥയിൽ കണ്ടെത്തിയ ഫോസിലുകളിൽ നിന്നാണ് മനുഷ്യൻ മാമത്തുകളെ പറ്റി പഠിക്കുന്നത്. ഇപ്പോഴിതാ ശാസ്ത്രലോകത്തിന് ഏറെ നിർണായകമായ ഒരു കണ്ടെത്തലിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് കാനഡ.

30,000 വർഷങ്ങൾക്ക് മുന്നേ ഭൂമിയിൽ ജനിച്ച ഒരു കുഞ്ഞ് വൂളി മാമത്താണത്. വടക്ക്പടിഞ്ഞാറൻ കാനഡയിൽ യൂക്കോണിലെ ക്ലോന്റൈകിലെ സ്വർണ ഖനന മേഖലയിൽ നിന്നാണ് തണുത്തുറഞ്ഞ നിലയിൽ മാമത്ത് കുഞ്ഞിന്റെ മൃതദേഹം പൂർണ രൂപത്തിൽ കണ്ടെത്തിയത്. ഇതാദ്യമായാണ് വടക്കേ അമേരിക്കയിൽ ഇത്രയധികം പൂർണ രൂപത്തിൽ സംരക്ഷിക്കപ്പെട്ട മാമത്തിന്റെ മമ്മി കണ്ടെത്തുന്നത്.

ഖനിത്തൊഴിലാളികളാണ് ഇവിടുത്തെ പെർമാഫ്രോസ്​റ്റിൽ കുഞ്ഞു മാമത്തിന്റെ ജഡം കണ്ടെത്തിയത്. ഭൗമോപരിതലത്തിന് താഴെ പൂജ്യം ഡിഗ്രി സെൽഷ്യസിൽ താഴെ ഊഷ്മാവിൽ നൂറുകണക്കിന് വർഷങ്ങളായി തണുത്തുറഞ്ഞ് കിടക്കുന്ന മണ്ണാണ് 'പെർമാഫ്രോസ്റ്റ്' എന്നറിയപ്പെടുന്നത്. മണ്ണും മഞ്ഞും ഇടകലർന്ന മേഖലകളാണ് പെർമാഫ്രോസ്റ്റുകൾ.

റഷ്യയിലെ സൈബീരിയൻ പെർമാഫ്രോസ്റ്റുകൾ ഏറെ പ്രശസ്തമാണ്. പ്രാചീനയുഗത്തിൽ ജീവിച്ചിരുന്ന നിരവധി ജീവികളുടെ അവശിഷ്ടങ്ങളാണ് ഇത്തരം പെർമാഫ്രോസ്റ്റുകളിൽ കുടുങ്ങിക്കിടക്കുന്നത്. ഇവിടെ മഞ്ഞുരുകുമ്പോൾ മൺമറഞ്ഞ ജീവികളുടെ ഫോസിലുകൾ കണ്ടെത്താൻ ശാസ്ത്രലോകത്തിന് കഴി‌ഞ്ഞിട്ടുണ്ട്.

സൈബീരിയൻ പെർമാഫ്രോസ്റ്റുകളിൽ നിന്ന് നിർണായക വൂളി മാമത്ത് ഫോസിലുകൾ മുമ്പ് ലഭിച്ചിരുന്നു. 2007ൽ സൈബീരിയയിലാണ് ആദ്യമായി പൂർണമായി സംരക്ഷിക്കപ്പെട്ട ഒരു കുഞ്ഞ് മാമത്തിന്റെ മൃതദേഹാവശിഷ്ടം കണ്ടെത്തിയത്. അധികം കേടുപാട് സംഭവിക്കാത്ത നിലയിലായിരുന്നു 42,000 വർഷം പഴക്കമുള്ള ' ല്യൂബ " എന്ന് പേരിട്ടിരിക്കുന്ന മാമത്തിന്റെ മമ്മി.

ഇപ്പോൾ കാനഡയിൽ കണ്ടെത്തിയിരിക്കുന്നതും സമാന അവസ്ഥയിലുള്ള കുഞ്ഞ് മാമത്തിനെയാണ്. ' നൻ ചോ ഗാ " എന്നാണ് കനേഡിയൻ മാമത്ത് കുഞ്ഞിന് നൽകിയിരിക്കുന്ന പേര്. ' ബിഗ് ബേബി ആനിമൽ " എന്നാണ് ഹാൻ ഭാഷയിൽ ഇതിന്റെ അർത്ഥം. നൻ ചോ ഗാ പെൺ മാമത്തായിരുന്നു എന്ന് കരുതുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.