കൊച്ചി: സംസ്‌കൃത സർവകലാശാലയിൽ ഗവേഷക വിദ്യാർത്ഥികൾ പഠിപ്പിക്കില്ല. ഗസ്റ്റ് അദ്ധ്യാപകരെ പിരിച്ചുവിടില്ല. ഗവേഷകരെക്കൊണ്ട് പഠിപ്പിക്കാനുള്ള തീരുമാനം വൈസ് ചാൻസലർ തത്കാലം മരവിപ്പിച്ചു.
ഗവേഷകരെക്കൊണ്ട് പഠിപ്പിക്കാൻ തീരുമാനിച്ചത് കേരളകൗമുദി ഈമാസം 22ന് റിപ്പോർട്ട് ചെയ്തിരുന്നു. ഗസ്റ്റ് അദ്ധ്യാപകർ സമരവും നടത്തിയതിനെ തുടർന്നാണ് തീരുമാനം മരവിപ്പിച്ചത്.
സർവകലാശാലയിലെ ഗസ്റ്റ് അദ്ധ്യാപകർ യുണൈറ്റഡ് ആക്ഷൻ ഗസ്റ്റ് ലക്ചറേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ പ്രക്ഷോഭം ആരംഭിച്ചിരുന്നു. തുടർന്നാണ് തീരുമാനമെന്ന് ഫോറം സംസ്ഥാന കൺവീനർ വിദ്യ ആർ. ശേഖർ അറിയിച്ചു. അദ്ധ്യാപക സമൂഹം ഒറ്റക്കെട്ടായി പ്രതികരിച്ചതിന്റെ വിജയമാണ് തീരുമാനമെന്ന് അവർ പറഞ്ഞു.
ഗവേഷകരെ അദ്ധ്യാപനത്തിന് ഉപയോഗിക്കാൻ വൈസ് ചാൻസലർ വിളിച്ച വകുപ്പു മേധാവികളുടെ യോഗത്തിലാണ് തീരുമാനിച്ചത്. ആഴ്ചയിൽ അഞ്ചു മണിക്കൂർ വീതം ഗവേഷകരെ അദ്ധ്യാപനം, പരീക്ഷാ നടത്തിപ്പ്, മൂല്യനിർണയം തുടങ്ങിയ ആവശ്യങ്ങൾക്കായി വിനിയോഗിക്കാനാണ് തീരുമാനിച്ചത്. യു.ജി.സിയുടെ വ്യവസ്ഥകൾ പാലിച്ചാണ് തീരുമാനമെന്നാണ് സർവകലാശാല നൽകിയ വിശദീകരണം.
സർവകലാശാലയുടെ ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഗവേഷകരും പഠിപ്പിക്കട്ടെയെന്ന തീരുമാനിച്ചതെന്ന് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. സർവകലാശാലയുടെ മുഖ്യകേന്ദ്രത്തിലെയും ഉപകേന്ദ്രങ്ങളിലെയും ഭൂരിഭാഗം അദ്ധ്യപകരും ഗസ്റ്റ് അദ്ധ്യപകരാണ്. ഗസ്റ്റ് അദ്ധ്യാപകരെ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഗവേഷകരെക്കൊപ്പ് ക്ളാസ് എടുപ്പിക്കാൻ തീരുമാനിച്ചത്. ഇവർക്ക് പ്രത്യേകം പ്രതിഫലം നൽകുകയും വേണ്ട. ഇതിനെതിരെ 20 വർഷത്തിലേറെ ഗസ്റ്റ് അദ്ധ്യാപകരായ ഡോക്ടറേറ്റും നെറ്റും നേടിയവർ ശക്തമായ പ്രതിഷേധം ഉയർത്തിയതോടെയാണ് തീരുമാനം മരവിപ്പിച്ചത്. നടപടികൾ തത്കാലം മരവിപ്പിച്ചതായി ഫോറം ഭാരവാഹികൾക്ക് നൽകിയ കത്തിൽ വൈസ് ചാൻസലർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |