ഗുരുവായൂർ: കവി ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിക്ക് നാടിന്റെ പ്രണാമം. ഇന്നലെ വൈകിട്ട് വീടിന്റെ പടിഞ്ഞാറെ മുറ്റത്തെ തൊടിയിലായിരുന്നു അന്ത്യ വിശ്രമം. പൊലീസിന്റെ ഗാർഡ് ഓഫ് ഓണറിന് ശേഷം ചൊവ്വല്ലൂരിന്റെ മകൻ ഉണ്ണിക്കൃഷ്ണൻ ചിതയ്ക്ക് തീ കൊളുത്തി. കെ. മുരളീധരൻ എം.പി, ടി.എൻ.പ്രതാപൻ എം.പി, കഥകളി ആചാര്യൻ കലാമണ്ഡലം ഗോപി, പെരുവനം കുട്ടൻമാരാർ, മട്ടന്നൂർ ശങ്കരൻകുട്ടി, സംവിധായകൻ ഹരിഹരൻ, സാഹിത്യ അക്കാഡമി പ്രസിഡന്റ് സച്ചിദാനന്ദൻ, കലാമണ്ഡലം രജിസ്ട്രാർ ഡോ. രാജേഷ്, സംഗീതജ്ഞൻ ടി.എസ്. രാധാകൃഷ്ണൻ, കളക്ടർ ഹരിത വി. കുമാർ, ആലങ്കോട് ലീലാകൃഷ്ണൻ, ബി.കെ. ഹരിനാരായണൻ, നടൻ സുരേഷ് ഗോപി, മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ്, കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി ഡോ. കെ. മുരളീധരൻ, ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, മുൻ ചെയർമാൻ ടി.വി.ചന്ദ്രമോഹൻ, ഗുരുവായൂർ നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് തുടങ്ങിയവർ അന്ത്യോപചാരമർപ്പിക്കാനെത്തി. നടൻ ജയറാം മകനെ ഫോണിൽ വിളിച്ച് അനുശോചനമറിയിച്ചു. കോൺഗ്രസ് നേതാവ് വി.എം.സുധീരനായി ടി.വി.ചന്ദ്രമോഹൻ റീത്ത് സമർപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |