മുംബയ്: ശരദ്പവാറിന്റെ നിർദ്ദേശപ്രകാരം സഞ്ജയ് റാവത്ത് ശിവസേനയെ തകർക്കാൻ ശ്രമിക്കുകയാണെന്ന് കുറ്റപ്പെടുത്തി വിമത എം.എൽ.എ ദീപക് കേശാർക്കറിന്റെ തുറന്ന കത്ത് ട്വീറ്ററിൽ. 'എൻ.സി.പി നേതാക്കൾ സഞ്ജയ് റാവത്തിന്റെ തോളത്ത് തോക്ക് വച്ച് ഞങ്ങൾക്കെതിരെ വെടിയുതിർക്കുകയാണ്. ഞങ്ങൾക്ക് ഒന്നും സംഭവിക്കില്ല. മഹാരാഷ്ട്രയെ മറ്റൊരു തലത്തിലേക്ക് മാറ്റാതെ ഞങ്ങൾ പിന്തിരിയുകയോ പ്രവർത്തനം നിറുത്തുകയോ ചെയ്യില്ല."- കത്തിൽ പറയുന്നു.
അവസാനം വരെ പൊരുതും : സഞ്ജയ്റാവത്ത്
മഹാരാഷ്ടിയിൽ പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനിടെ, മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവയ്ക്കുന്ന പ്രശ്നമില്ലെന്ന് ശിവസേന വക്താവും എം.പിയുമായ സഞ്ജയ് റാവത്ത് പറഞ്ഞു. വിമത എം.എൽ.എമാർക്ക് വൈ പ്ളസ് സുരക്ഷ കേന്ദ്രം ഏർപ്പെടുത്തിയതോടെ ബി.ജെ.പിയാണ് ചരട് വലിക്കുന്നതെന്ന് പൂർണ്ണമായും വ്യക്തമായി. ഗുവാഹത്തിയിലെ ഹോട്ടലിൽ കഴിയുന്നവർ ചതിയൻമാരാണെന്നും തങ്ങൾ പിതാക്കൻമാരെ മാറ്റാറില്ലെന്നും അദ്ദേഹം പറഞ്ഞു.
ഷിൻഡെ ഗവർണറെ കണ്ടേക്കും
രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി വിമതനേതാവ് ഷിൻഡെ അടുത്ത ദിവസം തന്നെ അസാമിൽ നിന്ന് തിരിച്ചെത്തി ഗവർണറെ സന്ദർശിക്കുമെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു. പ്രതിസന്ധി ഉടലെടുത്ത് ഒരാഴ്ച പിന്നിടുമ്പോഴും വിമതർ ഉന്നയിച്ച പ്രധാന ആവശ്യങ്ങളിൽ തീരുമാനമായിട്ടില്ല. കോൺഗ്രസും എൻ.സി.പിയുമായുള്ള ബന്ധം വിട്ട് ബി.ജെ.പിയുമായി ചേരണമെന്നാണ് അവരുടെ പ്രധാന ആവശ്യം. വിമതരുടെ നിയമസഭാകക്ഷി നേതാവിനെ നിയമിക്കാനും ഡെപ്യൂട്ടി സ്പീക്കർ തയ്യാറായിട്ടില്ല. കോടതി നിർദ്ദേശം ഉണ്ടാകുകയോ ഗവർണർ പ്രശ്നത്തിൽ ഇടപെടുകയോ ചെയ്യുന്നത് മാത്രമാണ് പ്രശ്നത്തിന് പരിഹാരമെന്ന് വിദഗ്ദ്ധർ കരുതുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |