തിരുവനന്തപുരം: സ്വർണക്കടത്ത് വിഷയത്തിൽ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിൻമേലുള്ള ചർച്ച നിയമസഭയിൽ പുരോഗമിക്കുകയാണ്. ഷാഫി പറമ്പിൽ എം എൽ എയാണ് ആദ്യമായി പ്രമേയം അവതരിപ്പിച്ചത്. പിണറായി പ്രകാശം പരത്തിയ മനുഷ്യനെന്നും സ്വർണക്കടത്ത് കേസിന് ഇസ്ലാമോഫോബിയയുണ്ടെന്നും എ എൻ ഷംസീർ എം എൽ എ.
പ്രൊപ്പഗാണ്ട എന്ന വാക്ക് ആദ്യമായി ലോകത്തെ പരിചയപ്പെടുത്തിയത് വൂഡ്രോ വിൻസെൺ ആണ്. സാമാധാനപ്രിയരായ അമേരിക്കക്കാരെ യുദ്ധത്തിലേയ്ക്ക് നയിക്കാനാണ് ഈ വാക്ക് പരിചയപ്പെടുത്തിയത്. അതിന് സമാനമായി ഇവിടെ പ്രൊപ്പഗാണ്ട വീണ്ടും സംഭവിക്കുകയാണ്. ജനക്ഷേമ നയങ്ങൾ നടപ്പിലാക്കി ജനങ്ങളെ വിശ്വാസത്തിലെടുത്ത് ഇടതുപക്ഷ സർക്കാർ മുന്നോട്ട് പോകുമ്പോൾ ആ സർക്കാരിനെ കടന്നാക്രമിക്കാൻ വലതുപക്ഷ മാദ്ധ്യമങ്ങളും വലതുപക്ഷ രാഷ്ട്രീയവും ആർ എസ് എസും ആസൂത്രിതമായി പ്രൊപ്പഗാണ്ടയുമായി എത്തുകയാണ്. ഇതിൽപ്പറയുന്ന പ്രൊപ്പഗാണ്ടയെ രണ്ടായി തിരിക്കാം. ഒന്ന് സ്വർണക്കടത്ത് ഒന്നാം ഭാഗം: ചിത്രം എന്ന സിനിമ ഒരു കൊല്ലം ഓടിയിട്ടും നിർമാണത്തിന് നഷ്ടം സംഭവിച്ചപോലെ സ്വർണക്കടത്തുകേസ് ഒരുകൊല്ലം ഓടിയിട്ടും കെപിസിസിയ്ക്ക് നഷ്ടം വരുത്തി. രണ്ട് തിരഞ്ഞെടുപ്പിലും പരാജയപ്പെടുകയും സീറ്റ് എണ്ണം കുറയുകയും ചെയ്തു.
രണ്ടാം ഭാഗത്തിൽ ഒരു സ്ത്രീയുമായി യുഡിഎഫ് എത്തി. അവർ ആരോപണങ്ങൾ ഉന്നയിക്കുകയും അവർ ഉന്നയിച്ച ആരോപണങ്ങൾ യുഡിഎഫ് ഏറ്റുചോദിക്കുകയും ചെയ്യുന്നു. എന്നാൽ ഞങ്ങൾക്കും ചില കാര്യങ്ങൾ ചോദിക്കാനുണ്ട്. ഫൈസൽ ഫരീദ് ആരാണെന്ന് യുഡിഎഫിന് അറിയണ്ടേ? കോൺസുലേറ്റ് ജനറൽ ആരാണെന്ന്, റിനീസ് രാജനെന്ന ഐആർഎസ് ഉദ്യോഗസ്ഥനെ നാഗ്‌പൂർ ആസ്ഥാനത്തേയ്ക്ക് മാറ്റിയതിനെക്കുറിച്ച്, സ്വർണത്തിന്റെ കൺസൈൻമെന്റ് പിടികൂടിയപ്പോൾ വിട്ടില്ലെങ്കിൽ സസ്പെൻഡ് ചെയ്യുമെന്ന് പറഞ്ഞ ബിഎംഎസ് നേതാവിനെക്കുറിച്ച്, ഇഡി അന്വേഷണം നിർത്തിയതിനെക്കുറിച്ച്, വി മുരളീധരന്റെ പങ്കിനെക്കുറിച്ച് ഒക്കെ യുഡിഎഫിന് അറിയണ്ടേ?
ആരാണ് എച്ച് ആർ ഡി എസ്, ആരാണ് കൃഷ്ണരാജ്, വർഗീയ ഭ്രാന്തനാണ് കൃഷ്ണരാജ്, ആ ഭ്രാന്തൻ വി ഡി സതീശന്റെ ഉറ്റസുഹൃത്താണ്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഇസ്ലാമോഫോബിയയുണ്ട്. ആദ്യം ഖുറാൻ, പിന്നെ ഇന്തപ്പഴം, പിന്നെ ബിരിയാണി ചെമ്പ്. ഇതും ആസൂത്രിതമാണ്. ഇസ്ലാമോഫിബയയുടെ പ്രചാരകരായി യുഡിഎഫ് മാറുന്നു. ഇതിന്റെ പ്രചാരണം ലീഗ് നടത്താൻ പാടുണ്ടോ?
എപ്രകാരമാണോ ഒന്നാം സ്വർണക്കടത്ത് പൊട്ടിയത് അതുപോലെ തന്നെ രണ്ടാം കടത്തും പൊട്ടുമെന്നതിൽ സംശയമില്ല.നിങ്ങളുടെ ലക്ഷ്യം പിണറായിയാണ്. അദ്ദേഹം പെട്ടെന്നൊരുനാൾ ഉയർന്ന് വന്ന നേതാവല്ല. ആറ് പതിറ്റാണ്ടിന്റെ പാരമ്പര്യമുണ്ട്. കോൺഗ്രസ് കൊലപ്പെടുത്താൻ ശ്രമിച്ചു. മതന്യൂനപക്ഷങ്ങൾക്ക് വിശ്വസിക്കാൻ കഴിയുന്ന ഏകമുഖമാണ് പിണറായി വിജയൻ. ലാവ്‌ലിൻ കേസ് തുടങ്ങിയ പല കഥകളും പുറത്തുവന്നു. ഈ നാട്ടിൽ പ്രകാശം പരത്തിയ ഏകവ്യക്തി പിണറായി വിജയനാണ്. ഇടതുപക്ഷ സർക്കാരാണ് കേരളത്തിന് വെളിച്ചം നൽകിയത്. അതിന്റെ പേരിലാണ് ലാവ്‌ലിൻ കേസ് ഉയർന്നുവന്നത്. രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാൻ കെട്ടിച്ചമച്ച കള്ളക്കഥയാണത്. എല്ലാത്തിനും കാലം മറുപടി നൽകും. വിജിലൻസിന് ഒരു തെളിവും ലഭിച്ചില്ലെന്ന് എ എൻ ഷംസീർ പറഞ്ഞു
കമല ഇന്റർനാഷണൽ എവിടെയിപ്പോ? പിണറായിയുടെ വീട്ടിൽ ഹെലിപാഡുണ്ട് എന്ന കള്ളക്കഥയും പുറത്തിറക്കി. അദ്ദേഹത്തെ ശാരീരികമായി ഇല്ലായ്മ ചെയ്യാൻ ശ്രമിച്ച് പരാജയപ്പെട്ടതിനെത്തുടർന്ന് രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാൻ ശ്രമിച്ചു.അതിന്റെ ഭാഗമാണ് സ്വർണക്കടത്തു കേസ്. എന്നാൽ അതിനെയെല്ലാം അതിജീവിച്ച് അദ്ദേഹം രണ്ടുതവണ കേരളത്തിന്റെ മുഖ്യമന്ത്രിയായി. വി ഡി സതീശൻ ഉമ്മൻ ചാണ്ടിയെ കണ്ടുപഠിക്കണം. പിണറായി വിജയനെ സ്വപ്നയെക്കാട്ടി ഭയപ്പെടുത്താൻ ശ്രമിക്കണ്ടെന്നും എ എൻ ഷംസീർ എം എൽ എ വെല്ലുവിളിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |