തിരുവനന്തപുരം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഒരു കഥയും യു ഡി എഫ് മെനഞ്ഞതല്ല. എല്ലാം സ്വപ്നയുടെ വെളിപ്പെടുത്തലോടെയാണ് ഉണ്ടായതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഷാഫി പറമ്പിൽ നിയമസഭയിൽ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന്മേലുള്ള ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വപ്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുടെ സഹയാത്രികയായിരുന്നില്ലേ. രാത്രി വൈകുവോളം ശിവശങ്കർ രാമായണം വായിക്കുകയായിരുന്നോ. ശിവശങ്കർ വൈകുന്നേരം എങ്ങോട്ട് പോകുന്നു എന്ന് മുഖ്യമന്ത്രി അന്വേഷിച്ചില്ലേയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
'സ്വർണക്കടത്ത് വിഷയം ചർച്ചചെയ്യാൻ ഭരണപക്ഷം നിർബന്ധിതരാവുകയായിരുന്നു. ഒന്നരലക്ഷം രൂപ ശമ്പളത്തിൽ സ്വപ്നയെ നിയമിച്ചപ്പോഴും മുഖ്യമന്ത്രി അറിഞ്ഞില്ലേ. പുസ്തകമെഴുതിയ ശിവശങ്കറിനെ വെള്ളപൂശി. സ്വപ്ന സുരേഷ് വെളിപ്പെടുത്തൽ നടത്തിയപ്പോൾ കേസുകൊടുത്തു. ഒരേകേസിൽ രണ്ട് പേർക്ക് രണ്ടുനീതി. രണ്ടുപേരും ഒരേ കേസിലെ പ്രതികളല്ലേ. സ്വപ്ന പറയുന്നത് കളവാണെന്ന് തെളിയിക്കാൻ സാക്ഷി സരിത.കാലം കണക്കുചോദിക്കുകയാണ്. ആരോപണം വന്നാൽ അത് നേരിടാൻ നിയമപരമായ വഴി മുഖ്യമന്ത്രി സ്വീകരിച്ചില്ല. പേടി ഇല്ലെങ്കിൽ എ ഡി ജിപിയെ ഇടനിലക്കാരന്റെ അടുത്തേക്ക് വിടുമോ. കൃഷ്ണരാജും താനും ഒന്നിച്ച് പഠിച്ചവരാണ്. ഒന്നിച്ച് പഠിച്ചവർ തമ്മിൽ ബന്ധമുണ്ടാവില്ലേ. മുഖ്യമന്ത്രിയെ കൂപ മണ്ഡൂകം എന്ന് വിളിച്ചത് അപമാനിക്കാനല്ല. അദ്ദേഹം ചെറിയ ലോകത്തിരുന്ന് മാത്രം ചിന്തിക്കരുത് എന്നാണ് പറഞ്ഞത്. വെപ്രാളവും ഭയവും നിറഞ്ഞ നിങ്ങളുടെ നടപടികളാണ് സ്വപ്നയുടെ വെളിപ്പെടുത്തലിന് കൂടുതൽ വിശ്വാസ്യത ഉണ്ടാക്കിയത്. ഉമ്മൻ ചാണ്ടിക്കെതിരെയുള്ള സരിതയുടെ പരാതിയിൽ സി ബി ഐ അന്വേഷണത്തിന് ശുപാർശ ചെയ്ത മുഖ്യമന്ത്രി സ്വപ്നയുടെ പരാതിയിലും സി ബി ഐ അന്വേഷണത്തിന് ശുപാർശ ചെയ്യണമെന്ന് ആവശ്യപ്പെടുകയാണ്'.- സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |