ന്യൂഡൽഹി: ഇന്ത്യയുടെ മുൻ ഹോക്കി താരം ബിരേന്ദ്ര ലക്രയ്ക്ക് സുഹൃത്തിന്റെ മരണത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് മരണമടഞ്ഞയാളുടെ ബന്ധുക്കൾ രംഗത്ത്. കഴിഞ്ഞ ഫെബ്രുവരി 28ന് ഭുബനേശ്വറിലെ ഒരു അപ്പാർട്ട്മെന്റിലാണ് 28കാരനായ ചെറുപ്പക്കാരന്റെ മൃതദേഹം കണ്ടെത്തിയത്. നഗരത്തിൽ എത്തി അധികം വൈകാതെയായിരുന്നു ചെറുപ്പക്കാരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
എന്നാൽ ഇയാളുടെ മരണത്തിൽ ലക്രയ്ക്കും മഞ്ജീത് ടെട്ടെ എന്ന ഒരു യുവതിക്കും പങ്കുണ്ടെന്ന ആരോപണവുമായി മരിച്ചയാളുടെ പിതാവ് രംഗത്തെത്തി. യുവാവിനെ അപ്പാർട്ട്മെന്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുമ്പോൾ അവിടെ ലക്രയും മഞ്ജീതും മാത്രമാണുണ്ടായിരുന്നതെന്നും തന്റെ മകന്റെ മരണത്തിൽ ഇരുവർക്കും പങ്കുണ്ടെന്നും പിതാവ് വ്യക്തമാക്കി. തന്റെ മകന്റെ മരണത്തിന് ശേഷം അതിനെ കുറിച്ച് സംസാരിക്കാൻ പോലും ലക്ര കൂട്ടാക്കിയില്ലെന്നും തന്റെ ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാനും ലക്രയ്ക്ക് സാധിച്ചില്ലെന്നും ഇയാൾ പറഞ്ഞു. മഞ്ജീത് ടെട്ടെയാണ് യുവാവിന്റെ മൃതദേഹം ആദ്യം കണ്ടെത്തിയതെന്നും എന്നാൽ ഈ സംഭവത്തെകുറിച്ച് തനിക്ക് നിരവധി സംശയങ്ങളുണ്ടെന്നും പിതാവ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ വർഷം സെപ്തംബറിൽ അന്താരാഷ്ട്ര ഹോക്കിയിൽ നിന്നും വിരമിച്ച ലക്ര, ഏഷ്യാ കപ്പിലെ ഇന്ത്യയുടെ വെങ്കല മെഡൽ നേട്ടത്തിന്റെ ഭാഗമായിരുന്നു. 2020ലെ ടോകിയോ ഒളിമ്പിക്സിൽ വെങ്കലം സ്വന്തമാക്കിയ ഇന്ത്യൻ ടീമിലും ലക്ര ഭാഗമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |