കോഴിക്കോട്: പ്രണയാഭ്യർത്ഥന നിരസിച്ചതിന് വിദ്യാർത്ഥിനിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിന് പത്തുവർഷം കഠിന തടവ്. കോഴിക്കോട് കരുവിശ്ശേരി ചിറ്റിലിപ്പാട്ട്പറമ്പ് കൃഷ്ണകൃപയിൽ മുകേഷിനെ (35)യാണ് കോഴിക്കോട് ഒന്നാം അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജഡ്ജി കെ. അനിൽകുമാർ പത്തുവർഷത്തെ കഠിന തടവിനും 50000 രൂപ പിഴയും അടക്കുന്നതിനും ശിക്ഷിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമം 307,324, 323,341 വകുപ്പുകൾ പ്രകാരം ഓരോ വകുപ്പുകളിലും പ്രത്യേകം ശിക്ഷ വിധിച്ചിട്ടുണ്ടെങ്കിലും ശിക്ഷാകാലാവധി ഒന്നിച്ചനുഭവിച്ചാൽ മതി. പിഴസംഖ്യ പരാതിക്കാരിക്ക് നൽകണം.
2018 മേയ് പത്തിനാണ് കേസിനാസ്പദമായ സംഭവം. ഉച്ചയ്ക്ക് 1.45 മണിക്ക് യുവതി കരുവിശ്ശേരിയിലെ തന്റെ വീട്ടിൽ നിന്നും നടക്കാവിലുള്ള ട്യൂഷൻ സെന്ററിലേക്ക് സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോൾ യുവതിയുടെ വീടിന്റെ സമീപത്തുള്ള റോഡിൽ വെച്ച് പ്രതി യുവതിയെ തടഞ്ഞുനിറുത്തി കുപ്പി കൊണ്ട് തലയ്ക്കടിക്കുകയും പൊട്ടിയ കുപ്പി കൊണ്ട് കുത്തിപ്പരിക്കേല്പിക്കുകയും ചെയ്തു. സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതി ജൂലായ് 7 ന് കോടതിയിൽ കീഴടങ്ങുകയായിരുന്നു. പ്രോസിക്യൂഷൻ ഭാഗത്തു നിന്ന് 10 സാക്ഷികളെ വിസ്തരിച്ചു. 11 രേഖകളും 5 തൊണ്ടി മുതലുകളും ഹാജരാക്കി. ചേവായൂർ പൊലിസ് ഇൻസ്പെക്ടർ കെ.കെ.ബിജുവാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ജോജു സിറിയക്ക്, അഡ്വ. സന്തോഷ്.കെ.മേനോൻ, അഡ്വ. കെ. മുഹസിന എന്നിവർ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |