ഇളമണ്ണൂർ : ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലും പരിസരപ്രദേശങ്ങളിലും എത്തുന്നവർക്ക് ആശ്വാസമായി നിർമ്മിച്ച ടേക്ക് എ ബ്രേക്ക് സംവിധാനം തുടക്കത്തിലെ തകിടം മറഞ്ഞു. സ്റ്റേഡിയത്തോട് ചേർന്ന് ഉണ്ടായിരുന്ന ടോയ്ലെറ്റ് ബ്ളോക്ക് ഇടിച്ച് നിരത്തിയാണ് 3.50 ലക്ഷം രൂപ വിനിയോഗിച്ച് ആധുനിക സംവിധാനങ്ങളോടെയുള്ള വഴിയിടം ഒരുക്കിയത്. കഴിഞ്ഞ ഒക്ടോബറിൽ ഉദ്ഘാടനം ചെയ്തെങ്കിലും നവീകരണവുമായി ബന്ധപ്പെട്ട് ചായലോട് - ഇളമണ്ണൂർ - കുന്നിട റോഡ് ഉയർത്തിയത് സ്റ്റേഡിയത്തിന്റെയും ടേക്ക് എ ബ്രേക്ക് കെട്ടിടത്തിന്റെയും വഴിമുടക്കി. ഒന്നര മീറ്ററോളം ആണ് ഇവിടെ റോഡ് ഉയർന്നത്. ഇതോടെ ലക്ഷങ്ങൾ ചെലവഴിച്ച് നിർമ്മിച്ച കെട്ടിടത്തിൽ കാടുകയറി. ഇവിടെ റാമ്പ് നിർമ്മിക്കണമെന്ന പഞ്ചായത്തിന്റെ ആവശ്യം അംഗീകരിച്ചെങ്കിലും നടപടിയായിട്ടില്ല. ഇപ്പോൾ പഞ്ചായത്ത് സ്റ്റേഡിയത്തിലേക്കും ഇറങ്ങാനാകില്ല. കുട്ടികൾ റോഡിൽ നിന്ന് ചാടി സ്റ്റേഡിയത്തിൽ കടക്കുമെങ്കിലും പ്രായമായവർക്ക് പ്രവേശിക്കാനാവില്ല.
ടേക്ക് എ ബ്രേക്ക് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ടൊയ്ലെറ്റ് സംവിധാനം കുടുംബശ്രീ ഏറ്റെടുക്കാൻ തയ്യാറായി മുന്നോട്ടുവന്നതാണ്. എന്നാൽ വഴിയടഞ്ഞതോടെ അവരും പിൻവാങ്ങി. മൂന്ന് ടൊയ്ലെറ്റ് ബ്ളോക്കുകളും ശുചിമുറിയുമാണ് നിർമ്മിച്ചിരിക്കുന്നത്.
ചെലവിട്ടത് : 3.50 ലക്ഷം രൂപ
വഴിയില്ലാത്തതിനാലാണ് ടേക്ക് എ ബ്രേക്ക് കെട്ടിടം തുറന്ന് നൽകാൻ കഴിയാത്തത്. റാമ്പ് നിർമ്മിക്കാൻ നടപടി സ്വീകരിക്കണമെന്ന പഞ്ചായത്തിന്റെ നിർദ്ദേശം അംഗീകരിച്ച് അനുമതി ലഭിച്ചിട്ടുണ്ട്. നിർമ്മാണം പൂർത്തിയാകുന്ന മുറയ്ക്ക് കെട്ടിടം തുറന്ന് കൊടുക്കും.
രാജഗോപാലൻ നായർ,
പ്രസിഡന്റ്, ഏനാദിമംഗലം ഗ്രാമപഞ്ചായത്ത്.
പഞ്ചായത്തിന്റെ അനാസ്ഥയാണ് വലിയ പ്രതീക്ഷയോടെ നടപ്പാക്കിയ പദ്ധതി കാടുകയറാൻ കാരണം. പദ്ധതി പൊതുജനത്തിന് ഉപയോഗയോഗ്യമാക്കണം.
സാരിഷ് ഇളമണ്ണൂർ,
ബി.ജെ.പി ഇളമണ്ണൂർ ഏരിയാ ജനറൽ സെക്രട്ടറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |