തിരുവനന്തപുരം:നിയമസഭയിൽ നിരുത്തരവാദപരമായ നടപടികൾ ആരുടെ ഭാഗത്തു നിന്നുണ്ടായാലും കർശന നടപടികൾ കൈക്കൊള്ളുമെന്ന് സ്പീക്കറുടെ റൂളിംഗ്. നിയമസഭയിൽ മാദ്ധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയെന്ന വാർത്ത സംബന്ധിച്ചാണ് സ്പീക്കർ എം.ബി രാജേഷ് റൂളിംഗ് നൽകിയത്.
സമീപകാലത്ത് നിയമസഭാ പരിസരത്തേക്കുള്ള പ്രവേശനം സംബന്ധിച്ച് ചില വിവാദങ്ങൾ ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിൽ സഭാ മന്ദിരത്തിൽ പ്രവേശിക്കുന്ന മാദ്ധ്യമ പ്രവർത്തകർ ഉൾപ്പെടെ എല്ലാവരുടേയും പാസ് നിർബന്ധമായും പ്രദർശിപ്പിക്കണമെന്ന നിലപാട് കർശനമാക്കുകയും മന്ത്രിമാരുടെയും പ്രതിപക്ഷനേതാവിന്റെയും ഓഫീസുകളിലേക്കുള്ള മാദ്ധ്യമപ്രവർത്തകരുടെ പ്രവേശനത്തിന്റെ കാര്യത്തിൽ ചില ഇടപെടലുകൾ ഉണ്ടാവുകയും ചെയ്തതിന്റെ ഫലമായിട്ടാണ് ഇത്തരത്തിൽ പെരുപ്പിച്ച ഒരു വാർത്ത പ്രചരിക്കാനിടയായത്.വീഡിയോ ക്യാമറ കൂടാതെയും അംഗീകൃത പ്രസ് പാസ് പ്രദർശിപ്പിച്ചുകൊണ്ടും മാദ്ധ്യമ പ്രവർത്തകർക്ക് നിയമസഭാ മന്ദിരത്തിനുള്ളിലെ ഏതൊരു ഭാഗത്തേക്കും പ്രവേശിക്കുന്നതിന് യാതൊരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ല.
മീഡിയാ ഗാലറിയിലിരുന്ന ചില മാദ്ധ്യമ പ്രവർത്തകരും മൊബൈൽ ഫോണിലൂടെ ദൃശ്യങ്ങൾ പകർത്തി മാദ്ധ്യമങ്ങൾക്ക് നൽകി. ഇത് അതീവ ഗൗരവമുള്ള നടപടിയാണ്. സഭാ ഹാളിലെ ദൃശ്യങ്ങൾ മാദ്ധ്യമങ്ങൾക്കു നൽകുന്നത് സഭയോടുള്ള അവഹേളനമാണ്. മാദ്ധ്യമ പ്രവർത്തകർ കൂടി ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു എന്നത് അങ്ങേയറ്റം അപലപനീയമാണ്. ഭാവിയിൽ ഇത്തരത്തിലുള്ള നിരുത്തരവാദപരമായ നടപടികൾ ആരുടെ ഭാഗത്തുനിന്നുണ്ടായാലും അവർക്കെതിരെ അവകാശലംഘനത്തിനുൾപ്പെടെ നടപടികൾ കൈക്കൊള്ളുമെന്നും റൂളിംഗ് നൽകി.
പ്രതിപക്ഷ നേതാവിന്റെയും മന്ത്രിമാരുടെയും ഓഫിസിലേക്ക് വന്ന മാദ്ധ്യമ പ്രവർത്തകരെ കഴിഞ്ഞ ദിവസം തടഞ്ഞുവെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. ഭരണ കക്ഷി അംഗങ്ങൾ എഴുന്നേറ്റ് നിന്നു പ്രതിഷേധിച്ചത് സഭാ ടി.വി കാണിച്ചു. സഭാ ടി.വി ഒരുപാട് ആരോപണങ്ങൾ നേരിടുന്നു. പ്രത്യക ശ്രദ്ധ ഇക്കാര്യത്തിൽ വേണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |