തൃശൂർ: മലയാളസിനിമയിൽ സഹസംവിധായികയായും സഹനടിയായും രണ്ട് പതിറ്റാണ്ടോളം പ്രവർത്തിച്ച അംബിക റാവു (58) അന്തരിച്ചു. കൊവിഡ് ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ, തിങ്കളാഴ്ച രാത്രി ഹൃദയാഘാതം മൂലമാണ് മരിച്ചത്. ദീർഘകാലമായി വൃക്കരോഗ ബാധിതയായിരുന്നു. തൃശൂർ തിരുവമ്പാടി ക്ഷേത്രത്തിനു സമീപം രാമേശ്വര ഭവനിലായിരുന്നു താമസം. സംസ്‌കാരം നടത്തി. മക്കൾ: രാഹുൽ, സോഹൻ.
അന്യഭാഷാ നടിമാരുടെ മലയാളം ഡയലോഗുകൾക്കു ലിപ് സിങ്ക് ചെയ്യാൻ സഹായിച്ചിരുന്നതിനാൽ 'ദ കോച്ച്' എന്ന് വിളിക്കപ്പെട്ടിരുന്നു. വിനയന്റെ 'വെള്ളിനക്ഷത്രം" എന്ന ചിത്രത്തിലെ ബാലതാരം തരുണി സച്ച്‌ദേവിനെ മലയാളം പഠിപ്പിച്ചായിരുന്നു തുടക്കം. പത്മപ്രിയ, വിമല രാമൻ, അനുപം ഖേർ, ജയപ്രദ, റിച്ച, ഉഷ ഉതുപ്പ്, ലക്ഷ്മി റായി തുടങ്ങി ഒട്ടേറെ താരങ്ങൾക്ക് വ്യത്യസ്ത സിനിമകൾക്ക് വേണ്ടി മലയാളം ചൊല്ലിക്കൊടുത്തു.
വിവാഹമോചനത്തിന് ശേഷം 37-ാം വയസിലാണ് അംബിക സിനിമാരംഗത്തെത്തുന്നത്. മലയാളസിനിമയുടെ പിന്നണിയിലെ ആദ്യകാല പെണ്മുഖങ്ങളിലൊരാൾ.
2002ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത 'കൃഷ്ണാ ഗോപാലകൃഷ്ണ"യിലാണ് ആദ്യമായി സഹസംവിധായികയായത്. പ്രമുഖ സംവിധായകർക്കൊപ്പം അസിസ്റ്റന്റായും അസോസിയേറ്റായും പ്രവർത്തിച്ചു. ശ്രദ്ധേയമായ ചെറുവേഷങ്ങൾ ചെയ്തു.
ശാരീരിക പ്രശ്‌നങ്ങൾ മൂലം സിനിമയിൽ നിന്ന് വിട്ടുനിന്ന അംബിക 'കുമ്പളങ്ങി നൈറ്റ്‌സിൽ' സിമിയുടെയും ബേബി മോളുടെയും അമ്മയായി തിരികെയെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |