മുംബയ് : മുംബയിലെ കുർള ഈസ്റ്റിൽ നാല് നില കെട്ടിടം തകർന്ന് 18 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രി 11.50 ഓടെ കനത്ത മഴയ്ക്കിടെ കുർള ഈസ്റ്റ് നായിക് നഗറിലുള്ള കെട്ടിടം തകർന്നുവീഴുകയായിരുന്നു. രക്ഷാപ്രവർത്തനം തുടരുകയാണ്. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സംസ്ഥാന സർക്കാർ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
ഇൗ കെട്ടിടം അപകടാവസ്ഥയിലാണെന്ന് കാണിച്ച് 2016ൽ നോട്ടീസ് നൽകിയിരുന്നതായി ബ്രിഹാൻ മുംബയ് മുനിസിപ്പൽ കോർപ്പറേഷൻ അധികൃതർ പറഞ്ഞു. എന്നാൽ, കെട്ടിടം അറ്റകുറ്റപ്പണി ചെയ്താൽ മതിയാകുമെന്നും അതിനുള്ള നടപടികളെടുത്തിട്ടുണ്ടെന്നും കാണിച്ച് ഒാഡിറ്റർ മറുപടി നൽകി. അതിന് ശേഷം അറ്റകുറ്റപ്പണികൾ നടത്താതെ ഉടമകൾ മറ്റൊരിടത്തേക്ക് മാറുകയും തൊഴിലാളികൾക്ക് വാടകയ്ക്ക് നൽകുകയുമായിരുന്നുവെവും ഡെപ്യൂട്ടി മുനിസിപ്പൽ കമ്മിഷണർ വി.വി. ശങ്കർവാർ അറിയിച്ചു.
അതേസമയം, തകർച്ചയുടെ വക്കിലുള്ളതും അനധികൃതമായി പ്രവർത്തിക്കുകയും ചെയ്യുന്ന മറ്റ് കെട്ടിടങ്ങളും ഇവിടെയുണ്ട്. ഇവിടെ താമസിക്കുന്നവരോട് എത്രയും വേഗം ഒഴിയണമെന്ന് അറിയിച്ചതായി അധികൃതർ വ്യക്തമാക്കി. 50 വർഷത്തോളം പഴക്കമുള്ള കെട്ടിടമാണ് ഇപ്പോൾ തകർന്നു വീണത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |