ഡബ്ലിൻ: ആവേശം അവസാന പന്തുവരെ നീണ്ട അയർലൻഡിനെതിരായ രണ്ടാം ട്വന്റി-20യിൽ ഇന്ത്യയ്ക്ക് 4 റൺസിന്റെ നാടകീയ ജയം. ഇതോടെ രണ്ട് മത്സരങ്ങൾ ഉൾപ്പെട്ട പരമ്പര ഇന്ത്യ 2-0ത്തിന് സ്വന്തമാക്കി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സെഞ്ച്വറി നേടിയ ദീപക്ക് ഹൂഡയുടേയും അർദ്ധസെഞ്ച്വറി നേടിയ മലയാളി താരം സഞ്ജു സാംസണിന്റേയും വെടിക്കെട്ട് ബാറ്റിംഗിന്റെ പിൻബലത്തിൽ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 227 റൺസെടുത്തു. അതേ നാണയത്തിൽ മറുപടി നൽകിയ അയർലൻഡ് ഒരുഘട്ടത്തിൽ വിജയം എത്തിപ്പിടിക്കുമെന്ന് തോന്നിച്ചെങ്കിലും 20 ഓവറിൽ ഇന്ത്യൻ സ്കോറിന് നാല് റൺസകലെ അവരുടെ ധീരമായ പോരാട്ടം അവസാനിച്ചു (221/5). അവസാന ഓവറിൽ ജയിക്കാൻ 17 റൺസായിരുന്നു അയർലൻഡിന് വേണ്ടിയിരുന്നത്. ഉമ്രാൻ മാലിക്ക് എറിഞ്ഞ ആ ഓവറിൽ മാർക്ക് അഡയിർ രണ്ട് ഫോറടിച്ചെങ്കിലും 12 റൺസ് നേടാനെ അവർക്ക് കഴിഞ്ഞുള്ളൂ. അവസാന മൂന്ന് പന്ത് കളിൽ ഉമ്രാൻ മൂന്ന് റൺസേ വഴങ്ങിയുള്ളൂ.പോൾ സ്റ്റിർലിംഗ് (18 പന്തിൽ 40), ക്യാപ്ടൻ ബാൽബിർനി (37 പന്തിൽ 60), ഹാരി ടെക്ടർ (39), ജോർജ് ഡോക്‌ടറൽ (പുറത്താകാതെ 34),അഡയിർ (പുറത്താകാതെ 23) എന്നിവർ ഐറീഷ് ബാറ്റിംഗ് നിരയിൽ തിളങ്ങി. 4 ഓവർ എറിഞ്ഞ ഇന്ത്യൻ ബൗളർമാർ എല്ലാം നാല്പത് റൺസിന് മുകളിൽ വഴങ്ങി.
കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റ റുതുരാജ് ഗെയ്ക്വാദിന് പകരമാണ് സഞ്ജു സാംസണ് ഇന്നലെ ഇന്ത്യയുടെ അവസാന ഇലവനിൽ അവസരം ലഭിച്ചത്. ആവേശിന് പകരം ഹർഷലിനും ചഹലിന് പകരം ബിഷ്ണോയ്ക്കും അവസരം കിട്ടി. ഇഷാൻ കിഷനൊപ്പം ഓപ്പണറായെത്തിയ സഞ്ജു (42 പന്തിൽ 77) കിട്ടിയ അവസരം നന്നായി ഉപയോഗിച്ച് തുടക്കം മുതൽ ആക്രമിച്ചു തുടങ്ങി. ഫോമിലുള്ള ഇഷാനെ നിലയുറപ്പിക്കുന്നതിന് മുൻപേ ഇന്ത്യയ്ക്ക് നഷ്ടമായി. മൂന്നാമത്തെ ഓവറിലെ ആദ്യ പന്തിൽ ഇഷാനെ വിക്കറ്റ് കീപ്പർ ടക്കറുടെ കൈയിൽ എത്തിച്ച് അഡയിർ അയർലൻഡിന് ബ്രേക്ക് ത്രൂ നൽകി. 5 പന്ത് നേരിട്ട് 3 റൺസായിരുന്നു ഇഷാന്റെ സമ്പാദ്യം. 13/1 എന്ന നിലയിലായിരുന്നു അപ്പോൾ ഇന്ത്യ.
എന്നാൽ തുടർന്ന് ക്രീസിൽ ഒന്നിച്ച സഞ്ജുവും ദീപക്ക് ഹൂഡയും (57 പന്തിൽ 104) ഇന്ത്യൻ സ്കോർ റോക്കറ്റ് പോലെ ഉയർത്തുകയായിരുന്നു. ഇരുവരും രണ്ടാം വിക്കറ്റിൽ 176 റൺസിന്റെ കൂട്ടികെട്ടുണ്ടാക്കി.സഞ്ജുവിനെ പുറത്താക്കി അഡയിർ തന്നെയാണ് കൂട്ടുകെട്ട് പൊളിച്ചത്. ആദ്യ അന്താരാഷ്ട്ര അർദ്ധ സെഞ്ച്വറി നേടിയ സഞ്ജു 4 സിക്സും 9 ഫോറും നേടി. 55 പന്തിലാണ് ഹൂഡ സെഞ്ച്വറി തികച്ചത്. 6 സിക്സും9 ഫോറും ഹൂഡ നേടി. അഡയിർ 3 വിക്കറ്റ് വീഴ്ത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |