തൃശൂർ: അതിരപ്പള്ളി വനമേഖലയിൽ കൂട്ടത്തോടെ ചത്ത കാട്ടുപന്നികൾക്ക് ആന്ത്രാക്‌സ് രോഗബാധ സ്ഥിരീകരിച്ചതിനാൽ വളർത്തുമൃഗങ്ങളിലും വന്യമൃഗങ്ങളിലും ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്. കാട്ടുപന്നികൾ ഉൾപ്പെടെയുള്ള മൃഗങ്ങൾ കൂട്ടത്തോടെ ചാകുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അവിടങ്ങളിൽ ആളുകൾ പോകാതിരിക്കാനും അവയുടെ മൃതശരീരങ്ങൾ കൈകാര്യം ചെയ്യാതിരിക്കാനും ശ്രദ്ധിക്കണം. രോഗം പകരാനുള്ള സാദ്ധ്യത മുന്നിൽകണ്ട് അതിരപ്പിള്ളി പഞ്ചായത്തിലെ കന്നുകാലികൾ ഉൾപ്പെടെയുള്ള വളർത്തു മൃഗങ്ങൾക്ക് അടിയന്തരമായി വാക്‌സിൻ നൽകാൻ യോഗം മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വളർത്തു മൃഗങ്ങൾക്ക് രോഗലക്ഷണങ്ങൾ കാണുന്ന പക്ഷം ഉടൻ ബന്ധപ്പെട്ടവരെ അറിയിക്കണമെന്നും മൃഗങ്ങളുടെ മൃതദേഹം മറവ് ചെയ്യുമ്പോൾ മുൻകരുതലുകൾ പാലിക്കണമെന്നും മുന്നറിയിപ്പ് നൽകി.
കാട്ടുപന്നികളുടെ ശരീര അവശിഷ്ടങ്ങൾ മണ്ണുത്തി വെറ്ററിനറി സർവകലാശാലാ ലാബിൽ പരിശോധനയക്ക് വിധേയമാക്കിയപ്പോഴാണ് ആന്ത്രാക്‌സ് ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയത്. തുടർന്ന്, ആരോഗ്യ വകുപ്പും മൃഗസംരക്ഷണ വകുപ്പും വനം വകുപ്പും അന്വേഷണം നടത്തിയിരുന്നു. ചത്ത പന്നികളുടെ മൃതശരീരം നീക്കം ചെയ്യാനും മറവ് ചെയ്യാനുമായി പോയ ആളുകളെ നിരീക്ഷിക്കുന്നുണ്ട്.
ബാസിലസ് ആന്ത്രാസിസ് എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന സാംക്രമിക രോഗമാണ് ആന്ത്രാക്‌സ്. മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന രോഗമാണിത്. യഥാസമയം ശരിയായ ചികിത്സ നൽകിയില്ലെങ്കിൽ രോഗം വഷളാകാനും മരണം വരെ സംഭവിക്കാനും സാദ്ധ്യതയുണ്ട്. നാല് തരം ആന്ത്രാക്‌സ് കണ്ടുവരുന്നു.
പനി, വിറയൽ, തലവേദന, നെഞ്ചുവേദന, ശ്വാസംമുട്ടൽ, ചുമ, ഓക്കാനം, ഛർദിൽ, വയറുവേദന, ക്ഷീണം, ശരീരവേദന എന്നീ ലക്ഷണങ്ങൾ ശ്വാസകോശത്തെ ബാധിക്കുന്ന ആന്ത്രാക്‌സിന്റെ ലക്ഷണങ്ങളാണ്. തൊലിപ്പുറത്തുണ്ടാകുന്ന ചൊറിച്ചിലോടു കൂടിയ കുരുക്കൾ, വ്രണങ്ങൾ എന്നിവ ക്യൂട്ടേനിയസ് ആന്ത്രാക്‌സിന്റെ ലക്ഷണങ്ങളാണ്. ഇവ സാധാരണയായി മുഖത്തും കഴുത്തിലും കൈകളിലുമാണ് കാണപ്പെടുന്നത്. കുടലിനെ ബാധിക്കുന്ന ആന്ത്രാക്‌സുമുണ്ട്. പനി, കുളിര്, തൊണ്ടവേദന, കഴുത്തിലെ വീക്കം, ഓക്കാനം, ഛർദി, രക്തം ഛർദിക്കുക, മലത്തിലൂടെ രക്തം പോകുക, വയറുവേദന, ബോധക്ഷയം എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. ഇതുകൂടാതെ ഇൻജക്‌ഷൻ ആന്ത്രാക്‌സും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ ലക്ഷണങ്ങൾ ക്യൂട്ടേനിയസ് ആന്ത്രാക്‌സിനു സമാനമാണ്.
മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് രോഗം ബാധിക്കുന്നത് കുറവായതിനാൽ പരിഭ്രാന്തരാവേണ്ട, എങ്കിലും ജാഗ്രത പാലിക്കണം.
ആന്ത്രാക്‌സ് ബാധിച്ച മൃഗത്തിന്റെ മാംസം ഭക്ഷിക്കുന്നത് രോഗബാധയ്ക്ക് കാരണമാവാം എന്നതിനാൽ ശ്രദ്ധ പുലർത്തണം.
ആന്ത്രാക്‌സ് ബാധ കണ്ടെത്തിയതിനാൽ കന്നുകാലികൾക്ക് രോഗം പകരുമെന്നതിനാൽ കരുതൽ വേണം.
പ്രതിരോധ നടപടികൾ ശക്തിപ്പെടുത്തുന്നതിനും മുൻകരുതലുകൾ നടപടികൾ ഏകോപിപ്പിക്കുന്നതിനുമായി ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ കൺട്രോൾ റൂം തുറന്നു. വിവരങ്ങൾ അറിയിക്കുന്നതിനും സംശയ ദൂരീകരണത്തിനും കൺട്രോൾ റൂമിലെ 0487 2424223 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |