പെരിന്തൽമണ്ണ: മൂന്ന് വീടുകളിലായി അനധികൃതമായി സൂക്ഷിച്ച മൂന്ന് നാടൻ തോക്കുകളും തിരകളും പെല്ലറ്റുകളുമായി മൂന്നുപേർ പൊലീസിന്റെ പിടിയിലായി. ചെറുകര സ്വദേശികളായ കരിമ്പനക്കൽ പറമ്പിൽ അരുൺ (30), പട്ടുക്കുത്ത് സുരേഷ്‌കുമാർ (41), കാവുംപുറത്ത് റോസ് (34) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
അനധികൃതമായി നാടൻ തോക്കുകളും തിരകളും കൈവശം വച്ച് നായാട്ട് നടത്തുന്നതായി ജില്ലാ പൊലീസ് മേധാവി എസ്.സുജിത്ത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ ഡിവൈ.എസ്.പി എം. സന്തോഷ് കുമാർ, ഇൻസ്‌പെക്ടർ സുനിൽ പുളിക്കൽ എന്നിവരുടെ നേതൃത്വത്തിൽ എസ്.ഐമാരായ സി.കെ. നൗഷാദ്, സന്തോഷ് എന്നിവരടങ്ങുന്ന സംഘം ഒരാഴ്ചയോളം നിരീക്ഷിച്ച് വരികയായിരുന്നു.
നായാട്ടിന് ഉപയോഗിക്കുന്നതിനായി പണം കൊടുത്ത് വാങ്ങിയ തോക്കുകളാണ് പിടിച്ചെടുത്തവയെന്നും മൂന്ന് തോക്കുകളും വീടുകളിൽ പാർട്സുകളാക്കി ഒളിപ്പിച്ച നിലയിലായിരുന്നു വെന്നും മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തതായും പൊലീസ് അറിയിച്ചു. സംഘത്തിലെ മറ്റുള്ളവരെ കുറിച്ച് വിവരം ലഭിച്ചതായും ഇവർ നിരീക്ഷണത്തിലാണെന്നും ഡിവൈ.എസ്.പി എം. സന്തോഷ് കുമാർ അറിയിച്ചു. പ്രൊബേഷൻ എസ്.ഐമാരായ എസ്. ഷൈലേഷ്, സജേഷ് കെ. ജോസ്, എ.എസ്.ഐ വിശ്വംഭരൻ, പെരിന്തൽമണ്ണ ഡാൻസാഫ് ടീമും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |