തിരുവനന്തപുരം: മുഖം നോക്കി ചായയടിച്ച് തലസ്ഥാനവാസികളുടെ മനസിൽ ഇടംപിടിച്ച മണിയണ്ണൻ ഇനി വിങ്ങുന്ന ഓർമ്മ. അഞ്ച് പതിറ്റാണ്ടോളം പേട്ട റെയിൽവേ സ്റ്റേഷനു സമീപം 'മുഖച്ചായ' എന്ന ചായത്തട്ട് നടത്തിയ ഡി.മണിയന്റെ നിര്യാണവാർത്ത അറിഞ്ഞ ചായപ്രേമികൾ വിഷമം ഉളളിലൊതുക്കി. ട്രെയിനിന്റെ ശബ്ദം കേൾക്കാത്ത ദിവസങ്ങൾ ഇനിയുണ്ടാകരുതേയെന്നാണ് പ്രാർത്ഥന - ഒരു വർഷം മുൻപ് കണ്ടപ്പോൾ മണിയണ്ണൻ പറഞ്ഞ വാക്കുകളായിരുന്നു ഇത്. കൊവിഡ് മഹാമാരിയെത്തുടർന്ന് രണ്ട് വർഷത്തോളം തന്റെ പ്രിയപ്പെട്ട തട്ടുകട അടച്ചിടേണ്ടിവന്ന വിഷമം മണിയണ്ണൻ പറഞ്ഞുതീർത്തതിങ്ങനെയാണ്.
പേട്ട റെയിൽവേസ്റ്റേഷനു തൊട്ടടുത്തായുള്ള മണിയണ്ണന്റെ ചായത്തട്ടുകടയ്ക്ക് ഇപ്പോൾ 52 വയസ് കഴിഞ്ഞു. അവിടെ ഒരിക്കലെങ്കിലും ചായ കുടിക്കുന്നവർ പിന്നീട് ആ ചായയുടെ ആരാധകരായി മാറും. മുഖം നോക്കിയാണ് മണിയന്റെ ചായയടി. ചായയ്ക്കു പറഞ്ഞയാളെ മണിയനൊന്നു നോക്കും.യാത്ര ചെയ്തു വരുന്നയാളാണെങ്കിൽ ക്ഷീണം പമ്പ കടക്കുന്ന രീതിയിൽ പെട്ടെന്ന് നീട്ടിയൊരു കടുപ്പമുള്ള ചായ. തിരക്കില്ലാത്തവർക്കായി നന്നായി പാലു ചേർത്ത് മധുരം അധികമാകാത്ത ചായ കൊടുക്കും. ആവശ്യക്കാരൻ രാഷ്ട്രീയക്കാരനാണെങ്കിൽ കടുപ്പം കൂട്ടി തൊണ്ടയ്ക്കു സുഖം പകരുന്ന ചൂടിലൊരു 'മുഖച്ചായ' റെഡി. മണിയന്റെ ചായ കുടിക്കാൻ തമ്പാനൂരിലേക്ക് ടിക്കറ്റെടുത്ത് പേട്ടയിലിറങ്ങിയവരുടെ കഥകളും ധാരാളം. എത്ര ഓർഡറുണ്ടെങ്കിലും ഒരുമിച്ച് ചായ കൂട്ടില്ല. കടി വേണമെന്നുള്ളവർക്ക് കണ്ണാടിപ്പെട്ടിയിൽ നിന്ന് ഇഷ്ടമുള്ളതെടുക്കാം. എല്ലാവരോടുമുള്ള സൗമ്യമായ പെരുമാറ്റം മണിയന്റെ ചായക്കടയെ ചായപ്രേമികളുടെ 'മുഖച്ചായ' കടയാക്കി മാറ്റിയിരുന്നു.നാട്ടുകാർ തന്നെ ഒരു തട്ടുകടയ്ക്ക് പേരിടുകയെന്ന അപൂർവ ഭാഗ്യവും മുഖച്ചായയ്ക്കുണ്ടായി.
കല്യാണപ്പിറ്റേന്ന് തുടങ്ങിയ തട്ടുകട
മണിയൻ ആയുർവേദ കോളേജിലെ ജീവനക്കാരിയായ സത്യഭാമയെ വിവാഹം ചെയ്തതിന്റെ തൊട്ടടുത്ത ദിവസമാണ് പേട്ട റെയിൽവേ സ്റ്റേഷനു സമീപം ചായക്കട തുടങ്ങിയത്. മക്കളെ വളർത്തിയതും ജീവിതം കരുപിടിപ്പിച്ചതുമെല്ലാം ഇൗ ചായത്തട്ടിൽ നിന്നുള്ള വരുമാനം കൊണ്ട്. ആദ്യ ചായ വിറ്റത് പത്തു പൈസയ്ക്കായിരുന്നു. കെ.പങ്കജാക്ഷനും വക്കവും കെ.ബാലകൃഷ്ണനുമൊക്കെ മണിയന്റെ ചായകുടിച്ച് 'ഒന്നാന്തര'മെന്നു സാക്ഷ്യപ്പെടുത്തിയവരാണ്. സത്യഭാമ ജോലിയിൽ നിന്നു വിരമിച്ച ശേഷം മണിയനൊപ്പം മുഴുവൻ സമയവും കടയിലേക്കിറങ്ങി. പുലർച്ചെ രണ്ടാളും കടയിലെത്തിയാൽ സന്ധ്യയ്ക്കാണ് മടക്കം. ഉച്ചയ്ക്ക് ഒരു പൊതി ചോറു വാങ്ങി പങ്കിട്ടുകഴിക്കുകയായിരുന്നു ഇവരുടെ ശീലം. പഴമക്കാർക്കൊപ്പം പുതിയ തലമുറയും മണിയന്റെ ചായയുടെ ആരാധകരായിരുന്നു. കടയിലെത്തിയാൽ അണ്ണാ ഒരു ചായ എന്ന് മാത്രം പറയേണ്ട ആവശ്യമേയുള്ളൂ, മനസിനിണങ്ങിയ ആവിപറക്കുന്ന ചായ മുന്നിലെത്തും. ഇങ്ങനെയായിരുന്നു 'മുഖച്ചായ' മണിയണ്ണൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |