പീരുമേട്: തോട്ടം തൊഴിലാളി കുടുംബം പുതിയ ലയത്തിൽ താമസിക്കാനെത്തി, ഭീമമായ വൈദ്യുത ബില്ല് അടയ്ക്കാനാകാതെ മെഴുകുതിരി വെളിച്ചത്തിൽ കഴിയാൻ തുടങ്ങിയിട്ട് ആറ് മാസം പിന്നിടുന്നു. വണ്ടിപ്പെരിയാർ ഇഞ്ചിക്കാട് പോബ്സ് എസ്റ്റേറ്റ് ലയത്തിൽ താമസക്കാരായ ഗണേശനും ഭാര്യ റാണിയും മക്കളായ ഭാനുവും കാവ്യയും ,കാഴ്ച്ചയ്ക്ക് തകരാറുള്ള വൃദ്ധമാതാവുമടങ്ങുന്ന കുടുംബമാണ് ഇരുട്ടിലായത്. ആറ് മാസമായി വൈദ്യുതി വിച്ഛേദിക്കപ്പെട്ട് ഇരുട്ടിൽ കഴിയുകയാണ് ഇവർ. ഇവർക്ക് വൈദ്യുതി ബോർഡിൽ നിന്നും നൽകിയ ബിൽ തുക 37746 രൂപയുടേതായിരുന്നു. ബിൽ വന്നതോടെ ഇത്രയും തുക അടയ്ക്കുവാൻ ഈ നിർദ്ധന തോട്ടം തൊഴിലാളി കുടുംബത്തിന് കഴിയാതെ വന്നു. മറ്റൊരു കുടുംബം താമസിച്ചിരുന്ന ലയത്തിലാണ് ഇവർ താമസം ആരംഭിച്ചത്.
മുൻപ് താമസിച്ചിരുന്നവർ ജോലിയിൽ നിന്ന് വിരമിച്ചപ്പോൾ ഈ വീട്ടിൽ ആൾതാമസമില്ലാതെ വർഷങ്ങളായി ഒഴിഞ്ഞ് കിടക്കുകയായിരുന്നു. എന്നാൽ ഗണേശന്റെ ഭാര്യ ഇഞ്ചിക്കാട് തോട്ടത്തിൽ സ്ഥിര തൊഴിലാളിയായതിനു ശേഷമാണ് ലയം ലഭിക്കുന്നത്. അപ്പോഴാണ് ഭീമമായ വൈദ്യുതി ബിൽ ഇവർക്ക് ലഭിക്കുന്നത്. മുൻകാലങ്ങളിലെ കുടിശികയോ ലൈനിലെ തകരാറോ ആകാം ഇത്രയും വലിയ ബിൽ തുകക്ക് കാരണമെന്നും തകരാറിനെക്കുറിച്ച് മുമ്പ് താമസിച്ചിരുന്നവർ വൈദ്യുതി ഓഫീസിൽ പരാതിയോ അറിയിപ്പ് നൽകിയിരുന്നില്ലെന്നും കെഎസ്ഇബി ഉദ്യോഗസ്ഥർ പറയുന്നത്. മാസബിൽ അടച്ചതിന് ശേഷമാണ് കുടിശികയിനത്തിൽ ഭീമമായ തുകയുടെ ബിൽ ലഭിക്കുന്നത്. എട്ടു വർഷം മുൻപ് താമസിച്ചിരുന്നവർ വിരമിച്ചു പോകുന്ന സമയത്ത് വൈദ്യുതി കുടിശിക ഉണ്ടോയെന്ന് തോട്ടം മാനേജ്‌മെന്റ് പരിശോധിക്കേണ്ടതായിരുന്നന്നും വീട്ടുകാർ പറയുന്നു.
അയൽപക്കത്തെ വീടുകളിലായിട്ടാണ് കുട്ടികൾ പഠിക്കുന്നത്. സുഖമില്ലാത്തതു മൂലം ജോലിക്ക് പോകുവാൻ കഴിയാത്ത അവസ്ഥയിലാണ് ഗണേശൻ . എസ്റ്റേറ്റ് തൊഴിലാളിയായ റാണിയുടെ വരുമാനമാണ് കുടുംബത്തിന്റെ ഏക ആശ്രയം. തങ്ങളുടെ കുട്ടികളുടെ പഠനത്തെയടക്കം ബാധിച്ചിരിക്കുന്ന പ്രതിസന്ധിക്ക് പരിഹാരം കാണാൻ അധികൃതരുടെ കരുണയും കാത്തിരിക്കുകയാണ് കുടുംബം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |