ബേപ്പൂർ സുൽത്താൻ ,വിശ്വകഥാകാരൻ വൈക്കം മുഹമ്മദ് ബഷീർ യാത്രയായിട്ട്
ജൂലായ് അഞ്ചിന് 28 വർഷം. മകൻ അനീസ് ബഷീർ അച്ഛന്റെ ഓർമ്മകൾ പങ്കുവയ്ക്കുന്നു
ഇല്ല അച്ഛൻ മരിച്ചിട്ടില്ല. ഏതോ സാഹിത്യ സമ്മേളനത്തിന് പോയതാണ്. ഉടൻ തിരിച്ചെത്തും." വൈക്കം മുഹമ്മദ് ബഷീറിന്റെ ബേപ്പൂരിലെ വീടായ വൈലാലിൽ ഇരുന്ന് മകൻ അനീസ് ബഷീർ പറയുമ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് യാതൊരു സങ്കോചവുമില്ല. അത്രമാത്രം ബഷീർ സാന്നിദ്ധ്യം നിറഞ്ഞതാണ് വൈലാലിൽ വീട്. അവധി ദിവസങ്ങളിൽ സന്ദർശകരുടെ വലിയ ബഹളമായിരിക്കും. എല്ലാവർക്കും കാണേണ്ടത് മാങ്കോസ്റ്റിൻ മരവും ബഷീർ എപ്പോഴും കൂടെ കൊണ്ട് നടന്നിരുന്ന പാട്ട് പെട്ടിയും ചാരു കസേരയും കണ്ണടയുമാണ്. അതെല്ലാം കാണിച്ചുകൊടുത്ത് വിവരിക്കുമ്പോൾ അദ്ദേഹം അടുത്ത് എവിടെയോ ഉണ്ടെന്ന ഒരു തോന്നൽ വരും. ആ തോന്നൽ തന്നെയാണ് ഞങ്ങളുടെ ശക്തിയും. ബേപ്പൂർ സുൽത്താൻ ഈ ലോകത്തോട് വിടപടഞ്ഞിട്ട് ജൂലായ് അഞ്ചിന് 28 വർഷം തികയുമെങ്കിലും മക്കൾക്ക് അങ്ങനെയൊരു തോന്നൽ ഇല്ല. ബേപ്പൂർ ഇപ്പോൾ ഒരു ടൂറിസ്റ്റ് കേന്ദ്രമാകാൻ തുടങ്ങിയതോടെ സന്ദർശകരുടെ തിരക്കും വർദ്ധിച്ചിട്ടുണ്ട്.
സ്കൂളിൽ നിന്ന് വിനോദപഠന യാത്രകൾക്ക് വരുന്ന വിദ്യാർത്ഥികൾക്ക് അറിയേണ്ട കാര്യങ്ങൾ കേട്ടാൽ കൗതുകം തോന്നും .പാത്തുമ്മയുടെ ആടിനെ എവിടെയാണ് കെട്ടിയിട്ടിരുന്നതെന്നും, പൂവൻ പഴം ഉണ്ടായ വാഴ എവിടെയായിരുന്നുവെന്നും ,ചാമ്പക്ക എപ്പോഴാണ് പറിച്ചെടുക്കാൻ സാധിക്കുക എന്നുമൊക്കെയാണ് . അതൊക്കെ ഭാവനയിൽ വന്ന കഥാമാത്രമാണെന്ന് പറയുമ്പോഴും അവർക്ക് വിശ്വാസം വരില്ല. ബഷീർ കഥാപാത്രങ്ങൾക്ക് അത്രമാത്രം ജീവനുണ്ടെന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്.ഇപ്പോൾ മാങ്കോസ്റ്റിൻ മരത്തിന് ഒരു ചെരിവ് വന്നിട്ടുണ്ട്. ഒരിക്കൽ വീശിയടിച്ച കാറ്റിലാണ് മരത്തിന് ചെരിവ് സംഭവിച്ച ത്. എങ്കിലും ഇതിനെ രക്ഷിക്കാൻ ഞങ്ങൾ കയർകൊണ്ട് കെട്ടിയിട്ടുണ്ട് . വീഴാതിരിക്കാൻ ശ്രമിക്കുന്നുണ്ട്.വീഴുന്നത് വരെ എങ്ങനെയെങ്കിലും സംരക്ഷിക്കാനാണ് തീരുമാനം. പിതാവിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ആവേശത്തോടെയാണ് അനീസ് ബഷീർ മറുപടി പറഞ്ഞത്. അച്ഛൻ എവിടെ പോകുമ്പോഴും കൂടെ കൊണ്ടുപോകുമായിരുന്നു . സാഹിത്യ സമ്മേളനത്തിന് പോകുമ്പോഴും ,നാളികേരത്തിന്റെ പൈസ വാങ്ങാൻ പോകുമ്പോഴും എല്ലാവരെയും മകനാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തും. അത് വലിയ ഒരു ബഹുമതിയായിട്ടാണ് ഞാൻ കണ്ടിരുന്നത്. അച്ഛന് മകനോടാണോ മകളോടാണോ കൂടുതൽ ഇഷ്ടം എന്ന ചോദ്യത്തിന് മറുപടി ഉടൻ വന്നു. എനിക്ക് അച്ഛനോടാണ്. അച്ഛനും അങ്ങനെയാണെന്നാണ് എന്റെ വിശ്വാസം.തുടർന്ന് അച്ഛൻ പ്രശസ്ത സാഹിത്യകാരൻ എം. എൻ കാരശേരിക്ക് മരണമടയുന്നതിന് മൂന്ന് ദിവസം മുമ്പ് നൽകിയ അഭിമുഖത്തിലെ കാര്യവും വിവരിച്ചു. ജീവിതത്തിലെ ഏറ്റവും ദുഃഖവും സന്തോഷവും നൽകിയ സംഭവമേതെന്ന ചോദ്യത്തിന് ഏറ്റവും ദുഃഖകരമായ സംഭവം മകളുടെ ഭർത്താവിന്റെ മരണമാണെന്ന് പറഞ്ഞു. ഏറ്റവും സന്തോഷകരമായ കാര്യം ഒരിക്കൽ ഒരു സാഹിത്യ സമ്മേളനം കഴിഞ്ഞ് വീട്ടിൽ തിരിച്ച് വരുമ്പോൾ ഞാൻ പനിബാധിച്ച് അവശനായി കിടക്കുകയായിരുന്നു. എന്ത് ചെയ്യണമെന്നറിയാതെ . അമ്മ കരയുകയായിരുന്നു. എന്നെ വിളിച്ച് നോക്കി മിണ്ടുന്നില്ല.
മരിച്ചു എന്ന തോന്നലോടെ എന്നെയും എടുത്ത് ഡോക്ടറുടെ അടുത്തേക്ക് ഓടി. ഓടുന്നതിനിടയിൽ ഒരു മരത്തിന്റെ വേരിൽ തട്ടി വീഴാൻ പോയപ്പോൾ ഞാൻ എന്തോ ഒരു അപശബ്ദം ഉണ്ടാക്കി. എന്റെ മകൻ മരിച്ചിട്ടില്ലെന്നും ജീവനുണ്ടെന്നും അറിഞ്ഞപ്പോൾ ഉണ്ടായ സന്തോഷമാണ് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമെന്ന് എം. എൻ കാരശേരി മാസ്റ്ററോട് പറയുന്നത് കേട്ടപ്പോൾ ഞാനും കരഞ്ഞുപോയി. ഇത്രയും സ്നേഹനിധിയായ ഒരു പിതാവിനെ വേറെ ആർക്ക് കിട്ടിയിട്ടുണ്ടാവും, പിതാവിന്റെ മറ്റൊരു പ്രത്യേകത അക്കാലത്തെ മറ്റ് രക്ഷിതാക്കളെ പോലെ എപ്പോഴും ഉപദേശമൊന്നും തരില്ല. എല്ലാ കാര്യത്തിലും എനിക്ക് സ്വന്തമായി തീരുമാനിക്കാം. എന്തെങ്കിലും അഭിപ്രായം ചോദിച്ചാൽ മാത്രം ഉത്തരം തരുന്നതായിരുന്നു രീതി. ഗാന്ധിജിയെ പോലെയുള്ള ജീവിതമാണ് അദ്ദേഹവും നയിച്ചയ്. എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന് അദ്ദേഹം കാട്ടിത്തന്നു.സഹായ അഭ്യർത്ഥനയുമായി വരുന്നവർക്കെല്ലാം അച്ഛൻ പണം നൽകും. സഹോദരി ഷാഹിന ബഷീർ അടുത്ത് തന്നെയാണ് താമസം. എം. എ മലയാളം ബിരുദധാരിയാണ്. താൻ ഇലക്ട്രിക്കൽ എൻജിനിയറിംഗ് ബിരുദധാരിയും മാതൃഭൂമിയിലെ എൻജിനിയറുമാണ്. തങ്ങളുടെ വിദ്യാഭ്യാസ നേട്ടത്തിലും അച്ഛൻ സന്തോഷിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |