പ്ളസ് ടു പ്രവേശനത്തിന് ഗ്രേസ് മാർക്ക് ലഭിക്കാൻ നീന്തൽ പരിശീലിക്കുന്നതിനിടെ കണ്ണൂരിൽ പതിനാറുകാരനായ വിദ്യാർത്ഥിയും രക്ഷിക്കാനിറങ്ങിയ പിതാവും മുങ്ങിമരിച്ച സംഭവം ഒട്ടേറെ ചോദ്യങ്ങളുയർത്തുന്നു. പ്ലസ് വൺ പ്രവേശനത്തിന് നീന്തൽ പരിജ്ഞാനത്തിന് ബോണസ് പോയിന്റ് ഏർപ്പെടുത്തിയതോടെ അതിനുള്ള സർട്ടിഫിക്കറ്റ് നേടാനായി സംസ്ഥാനത്തുടനീളം നിരവധി വിദ്യാർത്ഥികൾ നീന്തൽ പഠിക്കുന്നുണ്ട്. കുട്ടികൾ നീന്തൽ പഠിക്കുന്നത് നല്ല കാര്യമാണ്. പ്രത്യേകിച്ചും മുങ്ങിമരണങ്ങൾ സംഭവിക്കാത്ത ദിവസങ്ങൾ അപൂർവമായ ഇക്കാലത്ത്.
കണ്ണൂരിൽ ഏച്ചൂർ ബാങ്ക് സെക്രട്ടറിയായ പി.പി. ഷാജിയ്‌ക്കും മകൻ കെ.വി. ജ്യോതിരാദിത്യനുമാണ് പരിശീലകന്റെ സാന്നിദ്ധ്യമില്ലാത്തതിനാൽ കുളത്തിൽ ജീവൻ നഷ്ടമായത്. ഏതാനും ദിവസങ്ങളായി ഇവർ നീന്തൽ പരിശീലനത്തിന് എത്താറുണ്ടായിരുന്നു. അപ്പോഴൊക്കെ പരിശീലകനും ഒപ്പമുണ്ടായിരുന്നു. എന്നാൽ ദാരുണമായ സംഭവം നടന്ന ദിവസം പരിശീലകൻ എത്തിയിരുന്നില്ല. മകൻ കുളത്തിൽ മുങ്ങുന്നത് കണ്ട് നീന്തൽ വശമില്ലാത്ത പിതാവ് എടുത്തുചാടി. ഈ സംഭവത്തിൽ വിലപ്പെട്ട രണ്ട് ജീവനുകളാണ് നഷ്ടപ്പെട്ടത്. അന്നേ ദിവസം തന്നെ തിരുവനന്തപുരത്ത് കരമനയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് എൻജിനിയറിംഗ് വിദ്യാർത്ഥികളും മുങ്ങിമരിച്ച സംഭവമുണ്ടായി. ശ്രീകാര്യം സി.ഇ.ടിയിലെ മൂന്നാം വർഷ വിദ്യാർത്ഥി കോഴിക്കോട് സ്വദേശി രാഹുൽ (22), സിവിൽ എൻജിനിയറിംഗ് വിദ്യാർത്ഥി മൂവാറ്റുപുഴ ഡയസ് ജിജി ജേക്കബ് (22) എന്നിവരാണ് മരിച്ചത്. കടവിലേക്കിറങ്ങിയ വിദ്യാർത്ഥികൾ കാൽവഴുതി വെള്ളത്തിലേക്ക് പതിക്കുകയായിരുന്നു. രണ്ടുപേർക്കും നീന്തൽ അറിഞ്ഞുകൂടായിരുന്നു. വിദ്യാർത്ഥികൾ നീന്തൽ പഠിക്കുന്നത് ഇതുപോലുള്ള മുങ്ങിമരണങ്ങൾ ഒരു പരിധിവരെ ഒഴിവാക്കാൻ ഇടയാക്കും. വിദേശരാജ്യങ്ങളിൽ കുട്ടികളെ ചെറിയ പ്രായത്തിൽതന്നെ നീന്തൽ പഠിപ്പിക്കാറുണ്ട്. അതാണ് ഏറ്റവും ഫലപ്രദം. കുട്ടികൾക്ക് ചെറിയ പ്രായത്തിൽ തന്നെ നീന്തൽ പരിശീലനം നൽകാൻ തദ്ദേശസ്ഥാപനങ്ങൾ സംവിധാനളൊരുക്കണം. ഇതിനായി പരിശീലകരെയും നിയോഗിക്കണം. ഒറ്റപ്പെട്ട അപകടങ്ങൾ ഉണ്ടായതിന്റെ പേരിൽ പ്ളസ് വൺ പ്രവേശനത്തിനുള്ള ഗ്രേസ് മാർക്ക് ഒഴിവാക്കേണ്ട കാര്യമില്ല. 2007ൽ 15 കുട്ടികളുടെ ജീവൻ നഷ്ടപ്പെട്ട തട്ടേക്കാട് ബോട്ട് ദുരന്തത്തെ തുടർന്നാണ് കുട്ടികൾക്ക് നീന്തൽ പരിജ്ഞാനം ലക്ഷ്യമിട്ട് പോയിന്റ് നടപ്പാക്കിയത്. വിദ്യാർത്ഥികൾക്ക് അതത് പഞ്ചായത്തിൽ നിന്ന് സർട്ടിഫിക്കറ്റ് വാങ്ങി അപ്‌ലോഡ് ചെയ്താൽ മതിയായിരുന്നു. അനധികൃതമായി സർട്ടിഫിക്കറ്റുകൾ വാങ്ങുന്നുവെന്ന പരാതി വന്നതിനെത്തുടർന്ന് കഴിഞ്ഞ വർഷം മുതൽ ജില്ലാ സ്പോർട്സ് കൗൺസിലുകളിൽ സർട്ടിഫിക്കറ്റ് പരിശോധിക്കണമെന്ന നിബന്ധന വച്ചതോടെയാണ് കുട്ടികൾ നീന്തൽ പഠിക്കാനുള്ള നെട്ടോട്ടം തുടങ്ങിയത്. ഇത് വീണ്ടും തദ്ദേശസ്ഥാപനങ്ങളുടെ ചുമതലയിലാക്കുന്നതാണ് നല്ലത്. നാട്ടിൻപുറത്തുള്ള കുളങ്ങളിലും ജലാശയങ്ങളിലും മറ്റും നീന്തൽ പഠിപ്പിക്കാനുള്ള പരിശീലകരെ നിയോഗിക്കാനും മേൽനോട്ടം വഹിക്കാനും തദ്ദേശസ്ഥാപനങ്ങൾക്കാണ് കഴിയുക. അതുപോലെ തന്നെ പത്താംക്ളാസ് പാസാകുന്നതിന് മുമ്പ് തന്നെ കുട്ടികളെ നീന്തൽ പരിശീലിപ്പിക്കാനുള്ള സംവിധാനങ്ങളെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പും ആലോചിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |