ഉദിയൻകുളങ്ങര: തകർന്നടിഞ്ഞ ഗാന്ധി സ്മൃതിയാലയത്തിന് ശാപമോഷം. മഹാത്‌മാ ഗാന്ധിയുടെ
സ്മരണയ്ക്കായി ഉദിയൻകുളങ്ങരയിൽ 1962ൽ സ്ഥാപിതമായ ഗാന്ധി സ്മൃതിയാലയമാണ് ശാപമോഷത്തിലേക്ക് എത്തുന്നത്.
രാജ്യം 154-ാം ഗാന്ധിജയന്തി ആഘോഷിക്കാൻ ഒരുങ്ങുമ്പോൾ ചരിത്രരേഖകളിൽ ഇടം നേടിയതും ഗാന്ധിജി ഒരു രാവ് മുഴുവൻ വിശ്രമിച്ചതുമായ കുടിപള്ളിക്കൂടത്തിന് സമീപത്ത് ഗന്ധിജിയുടെ സ്മരണാർത്ഥം സ്ഥാപിച്ച കേന്ദ്ര ഖാദി കമ്മിഷന്റെ കിഴിലുള്ള ഉദയംകുളം ഖാദി കേന്ദ്രമാണ് അധികൃതരുടെ അവഗണനയാൽ പൂർണമായും തകർന്നടിഞ്ഞത്.
സ്മൃതിയാലയത്തിന്റെ ഈ ശോചനീയാവസ്ഥ നിരവധി തവണ കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി ട്രിവാഡ്രം സർവോദയ സംഘത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ആഴ്ചയിൽ 3,12000 ചെലവിട്ട് കെട്ടിടത്തിന്റെ
മേൽക്കൂര റൂഫ് ചെയ്യുകയും ഇടിഞ്ഞു കിടന്ന ചുവര് കെട്ടി ഉയർത്തുകയും ചെയ്തു.
ഗാന്ധിജിയുടെ ഓർമ്മയ്ക്ക്
1925 മാർച്ച് 14ന് ഗാന്ധിജി ഒരു ദിവസം പകൽ മുഴുവൻ വിശ്രമിച്ച നെയ്യാറ്റിൻകര വിദ്യാഭാസ ഉപജില്ലയുടെ കീഴിലുള്ള ഉദയംകുളം എൽ.എം.എസ്.എൽ.പി.എസ് എന്ന പഴയ കുടിപള്ളിക്കൂടത്തിന് സമീപത്തായി ഗാന്ധി സ്മരണയുടെ പേരിൽ സ്ഥാപിച്ച ഖാദി കേന്ദ്രമാണ് തകർന്നടിഞ്ഞ് ചലനമറ്റ് കിടക്കുന്നത്.
ഗാന്ധിചരിത്രത്തിൽ വൈക്കത്ത് നിന്ന് കുളച്ചലിലേക്കുള്ള യാത്രയ്ക്കിടെയാണ് ഗാന്ധിജി ഈ പ്രദേശം സന്ദർശിക്കുന്നത്.
കൈത്തറി തൊഴിലും
1995 കാലഘട്ടം വരെ പ്രൗഡിയോടെ തല ഉയർത്തി നിന്നിരുന്ന ഗാന്ധിസ്മൃതി ആലയത്തിൽ 160ൽ അധികം തൊഴിലാളികളാണ് കൈത്തറി രംഗത്തായി പണിയെടുത്തിരുന്നത്. എന്നാൽ 2018 ഓടെ ഇവിടെ ഒരു വനിതാ തൊഴിലാളി മാത്രമായി. പിന്നിട് ഇവിടെയ്ക്ക് ആരും തിരിഞ്ഞു നോക്കാതെ ആയതോടെ കെട്ടിടത്തിന്റെ മേൽകൂര നിലം പതിച്ചു. ആകെയുണ്ടായിരുന്ന ഒരു നെയ്ത്ത് തൊഴിലാളിക്കും ജോലി നഷ്ടമായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |