തൃശൂർ: എ.കെ.ജി സെന്റർ ആക്രമണത്തിന് പിന്നിൽ ആരാണെന്ന് കണ്ടെത്തേണ്ടത് പൊലീസാണെന്നും അവർ ഉടനെ അത് കണ്ടെത്തുമെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. അക്രമത്തിന് പിന്നിൽ കോൺഗ്രസാണെന്ന് ഇ.പി.ജയരാജന്റെ പ്രസ്താവന ശ്രദ്ധയിൽപ്പെടുത്തിയപ്പോഴായിരുന്നു പ്രതികരണം.
ആക്രമണത്തിന് പിന്നിൽ കോൺഗ്രസ് ആണെന്ന് എൽ.ഡി.എഫ് കൺവീനർക്ക് എന്തെങ്കിലും അറിവ് ലഭിച്ചിട്ടുണ്ടാകും. അതുകൊണ്ടാകാം അദ്ദേഹം അങ്ങനെ പറഞ്ഞത്. ഓരോരുത്തർക്ക് ഓരോ അഭിപ്രായങ്ങളും ശൈലികളുമുണ്ടാകും. കേരളത്തിലെ പൊലീസ് സമർത്ഥരാണ്. അന്വേഷണം നടത്തിയാണ് കുറ്റവാളികളെ കണ്ടെത്തേണ്ടത്. 24 മണിക്കൂർ കൊണ്ട് പ്രതികളെ പിടിക്കണമെന്ന് പറയാനാവില്ല. സുരക്ഷ ഒരുക്കുന്നത് മനുഷ്യരാണല്ലോ. അതുകൊണ്ട് അതിൽ വീഴ്ചകളുണ്ടാകാം. കുറ്റകൃത്യം കരുതിക്കൂട്ടി ചെയ്തവർ രക്ഷപ്പെടാനുളള അവസരങ്ങളും കണ്ടെത്തും. സ്വർണ്ണക്കടത്ത് കേസ് രണ്ടു വർഷമായി അന്വേഷിച്ചിട്ടും യാതൊരു തെളിവും കിട്ടിയിട്ടില്ല. ഇപ്പോൾ ആരെങ്കിലും എന്തെങ്കിലും പറഞ്ഞതുകൊണ്ട് എന്താണ് കാര്യം?. പ്രതിപക്ഷത്തിന് സഭയിൽ എന്തും പറയാം. ആരോപണം മാത്രമാണ് ഇക്കാര്യത്തിലുളളതെന്നും കാനം മാദ്ധ്യമങ്ങളോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |