ന്യൂഡൽഹി: ബി.ജെ.പി മുൻ വക്താവ് നൂപുർ ശർമ്മ നടത്തിയ പ്രവാചക നിന്ദയുമായി ബന്ധപ്പെട്ട് രാജസ്ഥാനിൽ ടെയ്ലർ കനയ്യലാൽ കൊല്ലപ്പെട്ടതിലെ പാക് ബന്ധം സ്ഥിരീകരിച്ചതിനിടെ, മഹാരാഷ്‌ട്രയിലെ അമരാവതിയിലും സമാനരീതിയിൽ കഴുത്തറുത്ത് കൊന്നതിന്റെ വിവരം പുറത്തു വന്നു. നൂപുറിനെ അനുകൂലിച്ച് വാട്ട്സാപ്പിൽ പോസ്റ്റിട്ട മെഡിക്കൽ ഷോപ്പുടമ ഉമേഷ് കോലി
(54) ജൂൺ 21നാണ് കൊല്ലപ്പെട്ടത്.
ഇതിനും പാക് ബന്ധമുണ്ടെന്ന സൂചനകൾ ലഭിച്ചതോടെ കോലി വധവും ഇന്നലെ കേന്ദ്രമന്ത്രി അമിത് ഷാ ദേശീയ അന്വേഷണ ഏജൻസിക്ക് വിട്ടു. കേസിൽ ആറ് പേരെ ലോക്കൽ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.
ഉമേഷ് രാത്രി മെഡിക്കൽ സ്റ്റോർ അടച്ച് സ്കൂട്ടറിൽ വീട്ടിലേക്ക് പോകുമ്പോൾ ബൈക്കിൽ എത്തിയ രണ്ട് പേർ തടഞ്ഞ് കഴുത്തറുക്കുകയായിരുന്നു. മകനും ഭാര്യയും മറ്റൊരു സ്കൂട്ടറിൽ പിന്നാലെ ഉണ്ടായിരുന്നു. പ്രതികൾക്ക് രക്ഷപ്പെടാനായി ഒരാൾ കാറും 10,000 രൂപയും നൽകിയിരുന്നു.
അതേസമയം, കനയ്യലാലിന്റെ വധം പാകിസ്ഥാനിൽ നിന്ന് നിയന്ത്രിച്ച റിമോട്ട് കൺട്രോൾ കൊലപാതകമാണെന്നതിന് കൂടുതൽ തെളിവുകൾ പുറത്തുവന്നു. കറാച്ചി ആസ്ഥാനമായ ദവത്ത് - ഇ - ഇസ്ലാമി എന്ന സംഘടനയെയാണ് സംശയിക്കുന്നത്. പ്രതിഷേധം പോരാ, ഗംഭീരമായ എന്തെങ്കിലും ചെയ്യണമെന്ന് പാകിസ്ഥാനിൽ നിന്ന് ലഭിച്ച നിർദ്ദേശപ്രകാരമാണ് ഗൗസ് മുഹമ്മദും റിയാസ് അഖ്തിരിയും ചേർന്ന് കനയ്യലാലിനെ വധിച്ചത്. പാകിസ്ഥാനിൽ നിന്ന് സൽമാൻ ഭായ് എന്നയാളാണ് നിർദ്ദേശം നൽകിയത്. വലിയ ആക്രമണങ്ങൾക്കായി ആർ.ഡി.എക്സ് സംഘടിപ്പിക്കാനും ശ്രമം നടന്നു. അബു ഇബ്രാഹിം എന്നയാളുമായും ഗൗസ് ബന്ധപ്പെട്ടിരുന്നു.
ഗൗസിന് 45 ദിവസത്തെ പരിശീലനം
മുഹമ്മദ് ഗൗസ് 2014 ഡിസംബറിൽ 45 ദിവസത്തെ പരിശീലനത്തിന് പാകിസ്ഥാനിലേക്ക് പോയിരുന്നു. 2015 ജനുവരിയിൽ തിരിച്ചെത്തിയ ശേഷം ചില വാട്ട്സാപ്പ് ഗ്രൂപ്പുകളിൽ ചേർന്നു. പാകിസ്ഥാനിൽ നിന്ന് നിർദ്ദേശം ലഭിച്ചത് ജൂൺ 10നാണ്. ജൂൺ 15നകം ആക്രമണം ആസൂത്രണം ചെയ്തു. 21ന് ഉമേഷ് കൊലി കൊല്ലപ്പെട്ടു. 28ന് കനയ്യലാലും.
കനയ്യലാലിന്റെ തയ്യൽ കട സ്ഥിതി ചെയ്യുന്ന ധൻമാണ്ടി പ്രദേശത്തെ ബബ്ളാ ഭായ് എന്നൊരാൾ 11 പേരുടെ ലിസ്റ്റ് തയ്യാറാക്കി. വിവിധ ഗ്രൂപ്പുകളെയും നിയോഗിച്ചു. കൊലപാതകത്തിന് മൂന്നാഴ്ച മുമ്പ് വാട്ട്സാപ്പ് ഗ്രുപ്പുകളിൽ കനയ്യലാലിന്റെ ഫോട്ടോയും വിവരങ്ങളും ഉണ്ടായിരുന്നു. കനയ്യലാലിനെ വധിക്കാൻ ആ പ്രദേശത്തുള്ള വസീം, മൊഹ്‌സിൻ ഖാൻ എന്നിവരുടെ സഹായം ലഭിച്ചിരുന്നു. സംഭവ ദിവസം രണ്ട് വാഹനങ്ങളിലാണ് പ്രതികൾ കടയുടെ സമീപം എത്തിയത്. തങ്ങൾ മടങ്ങി എത്തിയില്ലെങ്കിൽ പണികഴിഞ്ഞു എന്നാണെന്നും ബൈക്ക് വീട്ടിൽ എത്തിക്കണമെന്നും പറഞ്ഞ് താക്കോൽ ഗൗസ് മൊഹ്സിന് നൽകി. കൊലയ്ക്ക് ശേഷം ഇരുവരും ഷൊഹബ് ഭായ് എന്നയാളുടെ ഓഫീസിലേക്ക് പോയി. അവിടെ വീഡിയോ റെക്കോഡ് ചെയ്തു. പ്രധാനമന്ത്രിക്ക് വധഭീഷണി ഉയർത്തിയ വീഡിയോ അടക്കം നിരവധി ഗ്രൂപ്പുകളിലേക്ക് അയച്ചു. മൊബൈൽ സ്വിച്ച് ഓഫ് ചെയ്തു. സുഹൃത്തിന്റെ വർക്ക് ഷോപ്പിലെത്തി വസ്ത്രം മാറി. കാറിൽ അജ്മീർ ഷെരീഫിലേക്ക് പോകാൻ പദ്ധതിയിട്ടു. കാർ ലഭിക്കാത്തതിനെ തുടർന്ന് ബൈക്കിൽ പോകുമ്പോഴാണ് പൊലീസ് പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |