കൊച്ചി: കുവൈറ്റ് മനുഷ്യക്കടത്ത് കേസിൽ പരാതിക്കാരികളെ സ്വാധീനിക്കാൻ യുവതികളെ രംഗത്തിറക്കി ഒന്നാം പ്രതി മജീദ്. ഇയാൾക്കെതിരെ പൊലീസ് നടപടികൾ കടുപ്പിച്ചതിന് പിന്നാലെയാണ് നീക്കം. മജീദ് 'നല്ല മനുഷ്യനാ'ണെന്ന് വരുത്തിത്തീർക്കും വിധമാണ് ഫോണിലൂടെയുള്ള ഇവരുടെ സംസാരം. ശമ്പളം നൽകിയാൽ കേസിൽ നിന്ന് പിന്മാറുമോയെന്നെല്ലാം പരാതിക്കാരോട് ഇവർ ചോദിച്ചതായാണ് അറിയുന്നത്. പൊലീസിൽ പരാതി നൽകിയ യുവതികൾക്കാണ് വിദേശത്ത് നിന്ന് യുവതികളുടെ കാളുകൾ വന്നത്. കൂടുതൽ പരാതി ഉയരാതിരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന് പൊലീസ് കരുതുന്നു. മുപ്പതിലേറെ സ്ത്രീകളെയാണ് മജീദ് കേരളത്തിൽ നിന്ന് വിദേശത്തേക്ക് കടത്തിയത്. ഇവരിൽ ഏതാനും പേർ മാത്രമേ തിരിച്ചെത്തിയിട്ടുള്ളൂ. കൂടുതൽപ്പേരും കുവൈറ്റിൽ കടുത്ത പീഡനം സഹിച്ച് അടിമവേല ചെയ്തുവരികയാണ്. മജീദിനെ നാട്ടിലെത്തിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി പൊലീസ് ഇന്ത്യൻ എംബസിയെ വീണ്ടും സമീപിച്ചിട്ടുണ്ട്. സ്‌പോൺസർ പിന്മാറിയാൽ വീസ റദ്ദാക്കി മജീദിനെ നാട്ടിൽ തിരിച്ചെത്തിക്കാൻ കഴിയും. സ്‌പോൺസർ പിന്മാറിയതായും സൂചനയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |