വെമ്പായം: ആലിൻ കായ പഴുക്കുമ്പോൾ കാക്കയുടെ വായിൽ പുണ്ണ് എന്ന് പറഞ്ഞ പോലെയാണ് വെറ്റിലയുടെ അവസ്ഥ. വില കൂടിയപ്പോൾ വെറ്റില കിട്ടാനില്ല. തളിർ വെറ്റിലയുണ്ടോ? വരദക്ഷിണ വയ്ക്കാൻ എന്ന് ചോദിക്കേണ്ട അവസ്ഥയാണ് മലയാളികൾക്ക്. മംഗള കാര്യങ്ങളിൽ ഒഴിച്ച് കൂടാനാവാത്ത വെറ്റിലയുടെ അവസ്ഥ ഇപ്പോൾ അത്ര ശുഭമല്ല. വെറ്റില കിട്ടാനില്ല എന്നത് തന്നെയാണ് കാര്യം. വെറ്റില കൃഷി മതിയാക്കി കർഷകർ മറ്റ് ഉപജീവനമാർഗം തേടി പോയതോടെയാണ് വെറ്റില കിട്ടാതെയായത്.
മറ്റ് കർഷകർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളോ വിപണി വിലയിൽ സ്ഥിരതയോ ഇല്ലാത്തതിനാൽ കർഷർക്ക് എന്നും നഷ്ട കച്ചവടമാണ്. കൂലിക്ക് ആളെ വച്ച് ജോലി ചെയുന്ന കർഷകരാണ് ഏറെ കഷ്ടത്തിലായിരിക്കുന്നത്. കർഷകർ ചന്തയിലെത്തിക്കുന്ന വെറ്റില മൊത്ത കച്ചവടക്കാരാണ് വാങ്ങുന്നത്. മൊത്തക്കച്ചവടക്കാർ ചാലയിലെ കടകളിലേക്കും ഗ്രാമപ്രദേശങ്ങളിലെ മുറുക്കാൻ കടകളിലും വിതരണം നടത്തും. പാൻമസാലയുടെയൊക്കെ വരവോടെ മുറുക്കാൻ കടകളിൽ കച്ചവടം കുറഞ്ഞതും വിലത്തകർച്ചയ്ക്കു കാരണമായതോടെ കർഷകർ ഈ രംഗത്ത് നിന്ന് പിൻമാറുകയും ചെയ്തു.
പ്രദേശത്ത് ആറ്റിങ്ങൽ,വർക്കല, വെഞ്ഞാറമൂട്, വാമനപുരം, കല്ലറ, ഭരതന്നൂർ, നെടുമങ്ങാട് എന്നിവിടങ്ങളിലെ ചന്തകളിലാണ് പ്രധാനമായും വെറ്റില വ്യാപാരം നടക്കുന്നത്. ആഴ്ചതോറും വരുമാനം കിട്ടുന്ന കൃഷിയായതിനാൽ ധാരാളം പേർ ഉപജീവന മാർഗമായി വെറ്റില കൃഷി ചെയ്തിരുന്നു. കാലാവസ്ഥ വ്യതിയാനവും, കൊവിഡും, ജോലിക്കൂലിയും, വെറ്റിലയ്ക്ക് ഉണ്ടാകുന്ന രോഗങ്ങളുമൊക്കെ കൊണ്ട് പലരും കൃഷി ഉപേക്ഷിച്ചു. ഇതോടെ വെറ്റില കിട്ടാതാവുകയും വില വർദ്ധിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം ഒരു
കെട്ട് വെറ്റിലയുടെ വില 140
കഴിഞ്ഞ വർഷം ഇതേ സമയം 40
ആഴ്ചയിൽ ഒരിക്കലാണ് വിളവെടുപ്പ്
ഒരു അടുക്കിൽ 24 വെറ്റില
നാല് അടുക്ക് വെറ്റില ചേരുമ്പോൾ ഒരു കെട്ട് വെറ്റില
100 അടുക്ക് വെറ്റില നുള്ളി അടുക്കിയെടുക്കണമെങ്കിൽ നാല് പേർ വൈകിട്ട് വരെ ജോലി ചെയ്യണം
ഒരാളുടെ കൂലി 700
അതിരാവിലെ വെറ്റില ചന്തയിൽ എത്തിക്കാൻ സ്വകാര്യ വാഹനങ്ങൾക്ക് കൂലി വേറെ
ഗ്രാമങ്ങളിൽ മാത്രമാണ് വെറ്റില കൃഷി അവശേഷിച്ചിരുന്നത്. നിലവിലെ സാഹചര്യം വച്ച് അതും ഇല്ലാതാകുന്ന അവസ്ഥയാണ്. ജോലി കൂലിയും കാലാവസ്ഥാവ്യതിയാനവും, സ്ഥിരതയില്ലാത്ത വിലയും കർഷകരെ വെറ്റില കൃഷിയിൽ നിന്ന് പിന്തിരിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |