ഹൈദരാബാദ് : തെലങ്കാനയിൽ നടക്കുന്ന ഭാരതീയ ജനതാ പാർട്ടിയുടെ (ബിജെപി) ദേശീയ എക്സിക്യൂട്ടീവ് യോഗത്തിൽ ഗുജറാത്തിൽ ബി ജെ പി ഏറെ ഫലപ്രദമായി പരീക്ഷിച്ച 'ഒരു ദിവസം, ഒരു ജില്ല' പരിപാടി രാജ്യവ്യാപകമായി നടപ്പിലാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം. ഹൈദരാബാദിൽ നടന്ന ബി.ജെ.പി ദേശീയ എക്സിക്യൂട്ടീവിന്റെ ആദ്യ ദിനത്തിൽ ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ നേതാക്കൾ തങ്ങളുടെ പ്രവർത്തനങ്ങളും നേട്ടങ്ങളും വിവരിച്ചിരുന്നു. ഗുജറാത്തിന്റെ ഊഴമെത്തിയപ്പോഴാണ് വൺ ഡേ വൺ ഡിസ്ട്രിക്ട് ( ODOD ) പദ്ധതിയെ കുറിച്ച് വിവരിച്ചത്.
ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന് കൊവിഡ് ബാധിച്ചതിനാൽ ബിജെപി സംസ്ഥാന പ്രസിഡന്റ് സി ആർ പാട്ടീലാണ് പാർട്ടിയുടെയും സർക്കാരിന്റെയും നേട്ടങ്ങളെ കുറിച്ച് വിവരിച്ചത്. വിവരണം കഴിഞ്ഞതും, പദ്ധതി വളരെ ഗുണകരമാണെന്നും മറ്റു സംസ്ഥാനങ്ങളും നടപ്പിലാക്കണമെന്നും മോദി ആവശ്യപ്പെടുകയായിരുന്നു.
ഒരു ദിവസം, ഒരു ജില്ല പദ്ധതി
ഈ പദ്ധതി പ്രകാരം ഒരു ജില്ലയിൽ തന്നെ ഏകദേശം എട്ട് മുതൽ 10 വരെ പരിപാടികൾ നടത്തപ്പെടും. സ്ത്രീകൾ, വിധവകൾ, അദ്ധ്യാപകർ, കർഷകർ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കുമായുള്ള പരിപാടികളാവും ഇവ. റാലി, ചെറിയ മീറ്റിംഗുകൾ, ബൗദ്ധിക സമ്മേളനങ്ങൾ, സംസ്ഥാന കേന്ദ്ര സർക്കാരുകളിൽ നിന്ന് പ്രയോജനം നേടിയവരുടെ അനുഭവങ്ങൾ എന്നിവ ഒരു ദിവസം, ഒരു ജില്ല പദ്ധതിയിൽ ഉൾപ്പെടുന്നു. ഗുജറാത്ത് സർക്കാരിന്റെ നേട്ടങ്ങളിൽ പ്രഥമസ്ഥാനമാണ് ഈ പദ്ധതിക്ക് നൽകുന്നത്. ഒരു ദിവസം, ഒരു ജില്ല പദ്ധതി ഇതുവരെ ഏഴ് ജില്ലകളിലായി ഗുജറാത്ത് ബിജെപി സംസ്ഥാന ഘടകം നടപ്പിലാക്കിയിട്ടുണ്ട്. ഗുജറാത്തിലെ എല്ലാ ജില്ലകളിലും ഉടൻ നടപ്പിലാക്കാൻ തീരുമാനിച്ചിട്ടുമുണ്ട്.
ജനങ്ങളുമായുള്ള സമഗ്രമായ ബന്ധത്തെ ഊട്ടിയുറപ്പിക്കുന്നതിനാൽ ഇത്തരത്തിലുള്ള പരിപാടി രാജ്യത്തുടനീളം നടപ്പിലാക്കണമെന്ന് പ്രധാനമന്ത്രി മോദി ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |