കൊച്ചി: സ്വർണ വ്യാപാരമേഖലയിലെ നികുതിവരുമാനം കൂട്ടണമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ ആവശ്യപ്പെട്ടു. ഇ-വേ ബിൽ പരിധി ഉയർത്തണമെന്ന സ്വർണമേഖലയുടെ ആവശ്യം ജി.എസ്.ടി കൗൺസിലിൽ അവതരിപ്പിക്കും. ചെറുകിട വ്യാപാരികളെ ദ്രോഹിക്കുന്ന സമീപനം സർക്കാരിനില്ല. നികുതി ഉദ്യോഗസ്ഥരുടെ പുനഃസംഘടനയോടെ വ്യാപാരികളുടെ ആശങ്കകൾ പരിഹരിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു.
അങ്കമാലിയിൽ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ (എ.കെ.ജി.എസ്.എം.എ) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സ്വർണത്തിന്റെ ഇറക്കുമതിത്തീരുവ കൂട്ടിയത് സർക്കാരിന് നേട്ടമാണ്. സ്വർണക്കള്ളക്കടത്ത് തടയാനുള്ള നടപടികൾ ഊർജിതമാക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രസിഡന്റ് ഡോ.ബി.ഗോവിന്ദൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ, ട്രഷറർ അഡ്വ.എസ്.അബ്ദുൽനാസർ തുടങ്ങിയവർ സംസാരിച്ചു. അങ്കമാലി അഡ്‌ലക്‌സ് കൺവെൻഷൻ സെന്ററിൽ എ.കെ.ജി.എസ്.എം.എ ഒരുക്കിയ കേരള ഇന്റർനാഷണൽ ജുവലറി ഫെയറും മന്ത്രി സന്ദർശിച്ചു. ഫെയർ ഇന്ന് സമാപിക്കും.
വാറ്റ് കുടിശിക എഴുതിത്തള്ളുക, സ്വർണമേഖലയിൽ ഇ-വേ ബിൽ നടപ്പാക്കാതിരിക്കുക, വ്യാപാരികളുടെ പ്രശ്‌നങ്ങൾ പഠിക്കാൻ സമിതിയെ നിയോഗിക്കുക തുടങ്ങിയവ ആവശ്യങ്ങൾ സമ്മേളനം ഉന്നയിച്ചു. സ്വർണ നിർമ്മാണമേഖലയെ ഒരുകുടക്കീഴിലാക്കാൻ ജുവലറി പാർക്ക് സ്ഥാപിക്കുന്നത് പരിഗണിക്കാനും സമ്മേളനം തീരുമാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |