അടൂർ: അങ്ങാടിക്കൽ പ്രദേശത്ത് സി. പി.എം വിട്ട് സി. പി. ഐ യിൽ ചേർന്ന അംഗങ്ങളെ വീടുകയറി ആക്രമിച്ചിട്ടും പ്രതികളെ സംരക്ഷിക്കുന്നതിലും സഹകരണബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി. പി. ഐയ്ക്ക് സീറ്റ് നിഷേധിച്ച നടപടിയിലും ഇന്നലെ നടന്ന സി. പി. ഐ മണ്ഡലം സമ്മേളനത്തിൽ രൂക്ഷവിമർശനം ഉയർന്നു. പ്രവർത്തന റിപ്പോർട്ടിന്മേൽ നടന്ന ചർച്ചകൾക്കിടയിലാണ് വിവിധ ലോക്കൽ കമ്മിറ്റികളിൽ നിന്നു വന്ന പ്രതിനിധികൾ സി. പി. എമ്മിന്റെ നടപടികൾക്കെതിരെ വിമർശനം ഉന്നയിച്ചത്.
മുന്നണി മര്യാദപോലും പാലിക്കാതെയാണ് കൊടുമണ്ണിൽ സി. പി. എം ഒറ്റയ്ക്ക് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഇത്തരത്തിലുള്ള നടപടികൾ ഉണ്ടാകാതിരിക്കാൻ അടൂരിലെ എൽ. ഡി. എഫ് നേതൃത്വത്തിന്റെ സജീവ ഇടപെടലുകൾ ഉണ്ടാകണം. എൽ. ഡി. എഫിലെ കൂട്ടുകക്ഷികൾ ചേർന്നാണ് ഭരണം നടത്തുന്നത്. എന്നാൽ സി. പി. എം ഇടതുപക്ഷ ജനാധിപത്യമുന്നണി ഭരണം എന്നു പറയുന്നതിന് പകരം പിണറായി സർക്കാർ എന്നുപറയുന്നത് സി. പി.എമ്മിന്റെ ഏകാധിപത്യ നടപടികളുടെ ഭാഗമാണെന്നും പ്രതിനിധികൾ വിമർശനം ഉന്നയിച്ചു.
ഇത് ഘടകക്ഷികളിലെ മറ്റ് പാർട്ടികളെ ചവിട്ടിത്താഴ്ത്തുന്നതിന് തുല്യമാണ്. എല്ലാവരും ചേർന്നാൽ മാത്രമേ കേരളത്തിൽ എൽ. ഡി. എഫിന് വേരോട്ടം ഉണ്ടാകു. കെ. റെയിലുമായി ബന്ധപ്പെട്ട് യാതൊരു മുൻധാരണയുമില്ലാതെ കല്ലുകൾ നാട്ടി ജനങ്ങളെ പരിഭ്രാന്തരാക്കിയ നടപടിയേയും സമ്മേളനം അപലപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |