തിരുവനന്തപുരം: പി സി ജോർജിനെതിരായ ലൈംഗിക പീഡനകേസിൽ സംശയം പ്രകടിപ്പിച്ച് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റ് കോടതി. ജാമ്യ ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണം. പി സി ജോർജിനെതിരായി പരാതി നൽകാൻ വൈകിയതിനുള്ള കാരണം പരാതിക്കാരി ബോധിപ്പിച്ചിട്ടില്ലെന്ന് കോടതി പറഞ്ഞു. മുൻമന്ത്രിക്കെതിരെ സമാനമായ പരാതി നൽകിയ വ്യക്തിയാണ് പരാതിക്കാരി. അതിനാൽ തന്നെ നിയമനടപടികളെകുറിച്ച് കൃത്യമായ അറിവുണ്ട്. പരാതിക്കാരി പറയുന്നതനുസരിച്ച് ഫെബ്രുവരി അഞ്ചിനാണ് സംഭവം നടന്നത്. എന്നാൽ പൊലീസിനെ സമീപിക്കാൻ അഞ്ചുമാസത്തോളം വൈകി. ഇതിനുള്ള കാരണം പരാതിക്കാരി വ്യക്തമാക്കിയിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു.
പി സി ജോർജിനെ അറസ്റ്റ് ചെയ്ത പൊലീസ് നടപടി സുപ്രീം കോടതിയുടെ മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്നും കോടതി നിരീക്ഷിച്ചു. മറ്റൊരു കേസിൽ ചോദ്യം ചെയ്യുന്നതിന് വേണ്ടിയാണ് പി സി ജോർജിനെ വിളിച്ചുവരുത്തിയത്. അതിന്റെ നടപടിക്രമങ്ങൾ നടന്നുകൊണ്ടിരിക്കെയാണ് അറസ്റ്റെന്നും കോടതി പറഞ്ഞു. അറസ്റ്റ് ചെയ്യുമ്പോൾ 41 എ പ്രകാരം നോട്ടീസ് നൽകണമെന്നും കേസുമായി ബന്ധപ്പെട്ട് പ്രതിക്ക് പറയാനുള്ളത് ബോധിപ്പിക്കാനുള്ള അവകാശവും നൽകണമെന്നും ഈ രണ്ട് കാര്യങ്ങളും പി സി ജോർജിന്റെ അറസ്റ്റിൽ പാലിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.
അറസ്റ്റ് ചെയ്യുമ്പോൾ മറ്റൊരു കേസുമായി ബന്ധപ്പെട്ട നിയമനടപടിക്ക് വിധേയനാവുകയായിരുന്നതിനാൽ പ്രതി നിയമവുമായി സഹകരിച്ചു പോകുന്ന ആളാണ് എന്ന് കോടതിക്ക് ബോദ്ധ്യപ്പെട്ടതായും ജാമ്യ ഉത്തരവിൽ പറയുന്നു. ഇന്നലെയാണ് പി സി ജോർജിന് ജാമ്യം അനുവദിച്ചു കൊണ്ട് കോടതി ഉത്തരവായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |