ഒറ്റയ്ക്കെടുത്ത തീരുമാനമല്ലെന്ന് എൻ.വേണുഗോപാൽ
കൊച്ചി: ജി.സി.ഡി.എ മുൻ ചെയർമാൻ എൻ. വേണുഗോപാലുൾപ്പെടെ ഒമ്പത് പേർ പ്രതിയായ ലേസർഷോ കേസിൽ തുടർനടപടിക്ക് അനുമതി തേടി അന്വേഷണ റിപ്പോർട്ട് വിജിലൻസ് മേധാവിക്ക് കൈമാറി. വിജിലൻസ് എറണാകുളം യൂണിറ്റിലെ പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്. അനുമതി ലഭിച്ചാലുടൻ തുടർനടപടിയിലേക്ക് കടക്കുമെന്ന് വിജിലൻസ് വൃത്തങ്ങൾ കേരളകൗമുദിയോട് പറഞ്ഞു.
രാജേന്ദ്ര മൈതാനിയിലെ പ്രവർത്തനരഹിതമായ മഴവില്ലഴക് ലേസർ ഷോ പദ്ധതിയിൽ 99.36 ലക്ഷം രൂപയുടെ ഭീമമായ നഷ്ടമുണ്ടെന്ന് കണ്ടെത്തിയ വിജിലൻസ് കഴിഞ്ഞദിവസമാണ് എൻ.വേണുഗോപാലുൾപ്പെടെ ഒമ്പത് പേരെ പ്രതിചേർത്ത് കേസെടുത്തത്. പ്രതികളിൽനിന്ന് വിജിലൻസ് സംഘം നേരത്തെ മൊഴി രേഖപ്പെടുത്തി. ജി.സി.ഡി.എ മുൻ സെക്രട്ടറി ആർ.ലാലു, മുൻ സീനിയർ ടൗൺ പ്ലാനർ ഗോപാലകൃഷ്ണപിള്ള, ജി.സി.ഡി.എ എൻജിനീയറിംഗ് വിഭാഗത്തിലെ മുൻ അസി.എൻജിനിയർ ദിലീപ് ഗോപാലകൃഷ്ണൻ, മുൻ എക്‌സിക്യൂട്ടീവ് എൻജിനിയർ മാത്യു ജോയി, മുൻ സൂപ്രണ്ടിംഗ് എൻജിനിയർ മാത്യു സി.ജെ ജേക്കബ്, കരാർ കമ്പനി ഉടമ മാനേജിംഗ് ഡയറക്ടർ സുനിത മഹേഷ് കുമാർ, ലേസർ ടെക് എന്റർടെയ്ൻമെന്റ് കമ്പനി ഡയറക്ടർ മഹേഷ് കുമാർ എന്നിവരാണ് മറ്റ് പ്രതികൾ.
2014 ലാണ് മൂന്ന് കോടി രൂപ ചെലവിൽ രാജേന്ദ്ര മൈതാനിയിൽ മഴവിൽ അഴകിൽ എന്ന പേരിൽ ജി.സി.ഡി.എ ലേസർ ഷോ ആരംഭിച്ചത്. പദ്ധതി വൻ പരാജയമാണെന്ന് വ്യക്തമാക്കുന്ന ഓഡിറ്റ് റിപ്പോർട്ട് പിന്നീട് പുറത്ത് വന്നു. ഒപ്പം അഴിമതി ആരോപണവും ഉയർന്നു. പരാതി വന്നപ്പോൾ വിജിലൻസ് 2016ലാണ് പ്രാഥമിക അന്വേഷണം തുടങ്ങിയത്. 2019ൽ വിശദമായ അന്വേഷണം ആരംഭിച്ചു.
വില കൂട്ടിക്കാണിച്ചു
ലേസർ ഷോ പദ്ധതി ചെലവിന്റെ 30 ശതമാനം അതോറിട്ടി ഫണ്ടിൽ നിന്നും 70ശതമാനം ബാങ്ക് വായ്പ എടുക്കണമെന്നുമായിരുന്നു സർക്കാർ നിർദ്ദേശം. 70ശതമാനവും തനത് ഫണ്ട് ഉപയോഗിച്ചു. നിലവാരമില്ലാത്ത ഉപകരണങ്ങൾ സ്ഥാപിച്ചും എണ്ണം കുറച്ചും ചിലതിന് വിലകൂട്ടി കാണിച്ചുമായിരുന്നു തട്ടിപ്പെന്ന് എഫ്.ഐ.ആറിൽ പറയുന്നു.
കൂട്ടായെടുത്ത തീരുമാനത്തിൽ സർക്കാരിന്റെ അനുമതി തേടിയാണ് പദ്ധതി നടപ്പാക്കിയത്.
പദ്ധതി താറുമാറായപ്പോൾ ഒറ്റപ്പെടുത്തി കേസെടുക്കുന്നു. പരാതിക്കാരന്റെ രാഷ്ട്രീയ ദുരുദ്ദേശം ഇതിന് പിന്നിലുണ്ട്. നേരത്തെ എനിക്കെതിരെ എട്ടു പരാതികൾ ലോകായുക്തയിൽ ഇതേ പരാതിക്കാരൻ നൽകിയിരുന്നു. എട്ടിലും നിരപരാധിയാണെന്ന് തെളിഞ്ഞു.
എൻ.വേണുഗോപാൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |