കോട്ടയം: എ.കെ.ജി സെന്റർ ആക്രമണത്തിന്റെ പേരിൽ കലാപത്തിന് ആഹ്വാനം ചെയ്ത ഇ.പി. ജയരാജനെതിരെ സെക്ഷൻ 153 അനുസരിച്ച് കേസെടുക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകുമെന്ന് ജനപക്ഷം ചെയർമാൻ പി.സി. ജോർജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിൽ കലാപമുണ്ടാക്കാനും മുഖ്യമന്ത്രിക്ക് എതിരെയുള്ള ആരോപണങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിച്ച വിടാനുമുള്ള ആസുത്രിതമായ ശ്രമമാണ് എ.കെ.ജി സെന്റർ ആക്രമണം. താനും സ്വപ്ന സുരേഷും കലാപത്തിന് ആഹ്വാനം ചെയ്തുവെന്നാരോപിച്ചാണ് സെക്ഷൻ 153 അനുസരിച്ച് കേസെടുത്തത്. ഇതേ കുറ്റമാണ് ഇ.പി. ജയരാജനും ചെയ്തിട്ടുള്ളത്. കോൺഗ്രസുകാരാണ് എ.കെ.ജി സെന്റർ ആക്രമിച്ചതെന്ന് അന്നുരാത്രി തന്നെ ജയരാജൻ പറഞ്ഞതിനെ തുടർന്നായിരുന്നു സി.പി.എമ്മുകാർ കോൺഗ്രസ് ഓഫീസുകൾ അടിച്ചു തകർത്ത് കേരളം മുഴുവൻ കലാപം നടത്തിയത്.
ഫാരിസ് അബുബക്കർ ഇപ്പോൾ കേരളത്തിന്റെ ഷാഡോ മുഖ്യമന്ത്രിയാണ്. 2009ൽ കോഴിക്കോട് ലോക് സഭാ സീറ്റ് എം.പി വീരേന്ദ്രകുമാറിന് കൊടുക്കാതെ മുഹമ്മദ് റിയാസിന് കിട്ടിയത് ഫാരീസിന്റെ നോമിനി ആയതിനാലാണ്. ഫാരീസുമായി ബന്ധപ്പെട്ട ആരോപണങ്ങൾ വെളിപ്പെടുത്തിയതിന്റെ പേരിലാണ് തനിക്കെതിരെയുള്ള പീഡന കേസും അറസ്റ്റും. ഫാരീസുമായുള്ള ബന്ധം എന്തെന്ന് മുഖ്യമന്ത്രി ജനങ്ങളോട് വെളിപ്പെടുത്തണം. തന്റെ ജാമ്യം റദ്ദാക്കാൻ സോളാർ കേസിലെ അതിജീവിത ഹൈക്കോടതിയെ സമീപിക്കട്ടെ. അപ്പോൾ നോക്കാമെന്നും ജോർജ് പറഞ്ഞു.
പൊലീസ് ഫോൺ ചോർത്തുന്നു : പി.സി. ജോർജ്
മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതികരിക്കാൻ തുടങ്ങിയതോടെ പൊലീസ് ഫോൺ ചോർത്തുന്നെന്ന ആരോപണവുമായി ജനപക്ഷം ചെയർമാൻ പി.സി. ജോർജ്. എന്റെ മാത്രമല്ല മകൻ ഷോൺ ജോർജ് അടക്കം വീട്ടിലുള്ളവരുടെയെല്ലാം ഫോൺ ചോർത്തുകയാണ്. ഞങ്ങൾ ആരെയൊക്കെ വിളിക്കുന്നു. തിരിച്ച് ആരൊക്കെ വിളിക്കുന്നു എന്നറിയുകയാവും പൊലീസിന്റെ ലക്ഷ്യം. ഞാൻ വിളിക്കുന്ന ആളുകളെ കുറിച്ച് പൊലീസ് അന്വേഷണം നടത്തുന്ന വിവരം ലഭിച്ചതോടെയാണ് ഫോൺ ട്രാപ്പ് ചെയ്യുന്നതായി മനസിലായതെന്ന് ജോർജ് പറഞ്ഞു. പൊലീസുകാരെ മുട്ടാതെ നടക്കാൻ മേലാത്ത സ്ഥിതിയാണിപ്പോൾ. വീടിന് പുറത്ത് രാവിലെ മുതൽ പൊലീസ് ജീപ്പുണ്ട്. രാത്രിയാവുമ്പോൾ ജീപ്പിന്റെ എണ്ണം കൂടും. ആരോടും പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടില്ല. എന്നാൽ തന്നെ പൊലീസ് പിന്തുടരുകയാണ്. സാമ്പത്തിക സഹായം തേടി സോളാർക്കേസ് പ്രതിയും മകനും പല തവണ വിളിച്ചതടക്കം കാളുകൾ റെക്കാഡ് ചെയ്തിട്ടുണ്ട്. നാളെ ഏന്തൊക്കെ കേസ് വരുമെന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ജാമ്യം റദ്ദാക്കാൻ പരാതിക്കാരി ഹൈക്കോടതിയിൽ
പി.സി. ജോർജിന് പീഡനക്കേസിൽ തിരുവനന്തപുരം ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതി ജാമ്യം അനുവദിച്ച ഉത്തരവു റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരി ഹൈക്കോടതിയിൽ ഹർജി നൽകി. കഴിഞ്ഞ ഫെബ്രുവരി പത്തിന് പി.സി ജോർജ് പീഡിപ്പിച്ചെന്നാണ് ഇവർ തിരുവനന്തപുരം മ്യൂസിയം പൊലീസിൽ പരാതി നൽകിയത്. മറ്റൊരു കേസിൽ ഇവർ ജൂൺ 23നു മജിസ്ട്രേട്ട് കോടതിയിൽ നൽകിയ മൊഴിയിലും പി.സി. ജോർജ് പീഡിപ്പിച്ചതായി പറഞ്ഞിരുന്നു.
സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ തൈക്കാട് ഗസ്റ്റ് ഹൗസിൽ ജൂലായ് രണ്ടിനു ചോദ്യം ചെയ്യലിന് ഹാജരായപ്പോഴാണ് ഈ കേസിൽ പി.സി ജോർജിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയെങ്കിലും ജാമ്യത്തിൽ വിട്ടു. തന്റെ ആരോപണങ്ങൾ പൂർണമായും പരിശോധിക്കാതെയാണ് ജാമ്യം നൽകിയതെന്നും പി. സി. ജോർജിനെ കസ്റ്റഡിയിൽ വിടണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |