തിരുവനന്തപുരം: എ.കെ.ജി സെന്ററിലെ സുരക്ഷാ കാര്യത്തിൽ പൊലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നത് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. പി.സി. വിഷ്ണുനാഥ് അവതരിപ്പിച്ച അടിയന്തിരപ്രമേയത്തിലുള്ള ചർച്ചയ്ക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം
കൃത്യമായ ഗൂഢാലോചനയാണ് എ.കെ.ജി സെന്റർ ആക്രമണത്തിന് പിന്നിലുണ്ടായത്. ഗൂഢാലോചന നടത്തിയവരാണ് പ്രതികളെ ഒളിപ്പിച്ചിട്ടുള്ളത് .ഒരു വാഹനം എ.കെ.ജി സെന്ററിന് മുന്നിൽ വന്ന് പൊലീസ് എവിടെയാണെന്ന് മനസിലാക്കിയ ശേഷമാണ് ആക്രമണം നടത്തിയത്. ഒരു വിഷയമുണ്ടായാൽ പൊലീസ് കുറ്റം ചെയ്തവരെയാണ് പിടിക്കുക. അതിനുള്ള ശ്രമം നടക്കുന്നു. 70ൽ പരം സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ച് പരിശോധിക്കുന്നു. എ.കെ.ജി സെന്ററിന്റെ ചില്ലെങ്കിലും തകർക്കുമെന്ന് ഒരാൾ പോസ്റ്റിട്ടാൽ സ്വാഭാവികമായി അയാളെ ചോദ്യം ചെയ്യും. ജയരാജൻ താമസിക്കുന്നത് എ.കെ.ജി സെന്ററിന് മുന്നിലുള്ള ഫ്ളാറ്റിലാണെന്നും ,അര മണിക്കൂർ നേരത്തെ ജയരാജൻ പുറപ്പെട്ടോ എന്ന പ്രതിപക്ഷ നേതാവിന്റെ പരാമർശത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
എ.കെ.ജി സെന്ററിൽ വന്ന എസ്.ഡി.പി.ഐക്കാരെ അവിടെ കയറ്റാതെ പറഞ്ഞയക്കുകയായിരുന്നുവെന്നും ഇതേക്കുറിച്ച് ഉയർന്ന ആരോപണങ്ങൾക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. ജൂലായ് ഒന്നിന് ഏഴംഗ സംഘം എ.കെ.ജി
സെന്ററിലെത്തി. പാർട്ടി നേതാക്കളെ കാണണമെന്ന് പറഞ്ഞു. എസ്.ഡി.പി.ഐക്കാർ ആണെന്ന് പറഞ്ഞപ്പോൾ കൂടിക്കാഴ്ചയ്ക്ക് താൽപര്യമില്ലെന്ന് പറഞ്ഞ് തിരിച്ചുവിട്ടു. അവർ പോകുന്ന വഴിക്ക് സെൽഫിയെടുത്ത് സാമൂഹികമാദ്ധ്യമങ്ങളിൽ ഇടുകയായിരുന്നു. അവർ എ.കെ.ജി. സെന്ററിൽ കയറിയിട്ടില്ല. സാധാരണ ആർക്കും കടന്നുവരാവുന്ന സ്ഥലമാണ് എ.കെ.ജി. സെന്റർ. പക്ഷേ ഇത്തരത്തിലുള്ളവർക്ക് അനുമതിയില്ല. എസ്.ഡി.പി.ഐയെപ്പോലെയുള്ള വർഗ്ഗീയകക്ഷികളുമായി ഒരു ബന്ധവും സി.പി.എം ആഗ്രഹിക്കുന്നില്ല.
ശുദ്ധി പുലർത്തിയാൽ തല കുനിക്കേണ്ടി വരില്ല
ജീവിതത്തിൽ ശുദ്ധി പുലർത്തിയാൽ ആരുടെ മുന്നിലും തലകുനിക്കേണ്ടി വരില്ല. അതുകൊണ്ടാണ് ശാന്തമായി നിൽക്കുന്നത്. ഞങ്ങളുടേത് സുപരീക്ഷിത ജീവിതമാണ്. ആരെങ്കിലും വന്ന് എന്തെങ്കിലും പറഞ്ഞാൽ തകർന്നുപോകുന്നതല്ല. എന്തുവന്നാലും ചിരിച്ചുകൊണ്ട് അതിനെ നേരിടാനാകുന്നതും ഒരു ഉൾക്കിടിലവുമില്ലാതെ നേരിടാൻ കഴിയുന്നതും അതിനാലാണ്. മടിയിൽ കനമില്ലാത്തവന് വഴിയിൽ പേടിക്കേണ്ടതില്ലെന്ന് മാത്രമല്ല, ജീവിതത്തിൽ ശുദ്ധിയുണ്ടെങ്കിലും നേരിടാനാകും. അങ്ങനെയുള്ളവർ ഇക്കാലത്തോ എന്ന് കരുതി ഇതിനെ നേരിടാൻ ചിലർ വന്നാൽ അങ്ങനെ ചിലരുണ്ടെന്ന്
തെളിയിക്കും. തൽക്കാല ലാഭം കണ്ടോ എന്തെങ്കിലും സംതൃപ്തി കണ്ടോ തെറ്റായ കാര്യങ്ങളിലേക്ക് പോകാതിരിക്കുക. പിന്നീട് ദുഃഖിക്കേണ്ടി വരില്ല. എല്ലാം ഇളകി വന്നാലൂം ശാന്തമായി നിൽക്കാനാകും. ജീവിതത്തിൽ ശുദ്ധി പുലർത്തുക. നിങ്ങൾ പറയുന്നതെല്ലാം ഇവിടത്തെ ജനങ്ങൾ ഏറ്റെടുക്കുന്നുവെന്ന ധാരണയും വേണ്ട- മുഖ്യമന്ത്രി പറഞ്ഞു.
എട്ട് പൊലീസുകാരെ സസ്പെൻഡ് ചെയ്തേക്കും
എ.കെ.ജി സെന്ററിൽ സ്ഫോടക വസ്തു എറിഞ്ഞ സമയം സുരക്ഷാ ചുമതലയിലുണ്ടായിരുന്ന സ്ട്രൈക്കിംഗ് ഫോഴ്സിലെ എട്ട് പൊലീസുകാരെ സസ്പെൻഡ് ചെയ്തേക്കും. ഇതിനു മുന്നോടിയായി വകുപ്പുതല അന്വേഷണത്തിന് സിറ്റി പൊലീസ് കമ്മിഷണർ ജി. സ്പർജ്ജൻകുമാർ ഉത്തരവിട്ടു.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെ സ്കൂട്ടറിലെത്തിയ യുവാവ് സ്ഫോടകവസ്തു വലിച്ചെറിഞ്ഞപ്പോൾ എസ്.ഐയുടെ നേതൃത്വത്തിൽ എട്ട് പൊലീസുകാർ എ.കെ.ജി സെന്ററിന്റെ മുൻ ഗേറ്റിനരികിൽ ഉണ്ടായിരുന്നു. ശബ്ദം കേട്ട് സ്ഥലത്തെത്തിയിട്ടും സ്ഫോടനമാണ് നടന്നതെന്ന് ഇവർക്ക് മനസിലായില്ല. എ.കെ.ജി സെന്ററിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് സ്ഫോടനമാണ് ഉറപ്പിച്ചത്. ഇതിനിടെ പ്രതി രക്ഷപെട്ടു. സ്കൂട്ടറിൽ കടന്നുകളഞ്ഞ യുവാവിനെ പിന്തുടരാനോ പിടികൂടാനോ കഴിഞ്ഞില്ല. പൊലീസിന്റെ വീഴ്ചയെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് സ്പെഷ്യൽ ബ്രാഞ്ച് അസി. കമ്മിഷണർ റിപ്പോർട്ട് നൽകിയിരുന്നു.
അതേസമയം, അഞ്ച് ദിവസമായിട്ടും പ്രതിയെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. നിരവധി പേരെ ചോദ്യംചെയ്തെങ്കിലും ഫലമുണ്ടായില്ല. പ്രദേശത്ത് സംശയാസ്പദമായ സാഹചര്യത്തിൽ മണിക്കൂറുകളോളം കാണപ്പെട്ട ഒരാളെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. എ.കെ.ജി സെന്ററിനു നേരെ ഒരു കല്ലെങ്കിലും എറിയുമെന്നു സമൂഹ മാദ്ധ്യമത്തിൽ പോസ്റ്റിട്ടതിന് കേസെടുത്ത അന്തിയൂർക്കോണം സ്വദേശി റിജു സച്ചുവിനെ കഴിഞ്ഞു ദിവസം സ്റ്റേഷനിൽ ജാമ്യത്തിൽ വിട്ടയച്ചതും തിരിച്ചടിയാണ്. ആക്രമിക്ക് സ്ഫോടക വസ്തു കൈമാറിയത് മറ്റൊരാളെന്നാണ് കഴിഞ്ഞദിവസം വരെ പൊലീസ് പറഞ്ഞിരുന്നത്. എന്നാൽ സഹായി ഇല്ലെന്നാണ് ഇപ്പോഴത്തെ നിലപാട്.
സ്ഫോടക വസ്തു എറിഞ്ഞശേഷം സ്കൂട്ടറിൽ നാലു കിലോമീറ്റർ അകലെ പൊട്ടക്കുഴി വരെ പ്രതിയെത്തിയതായി സി.സി.ടി.വി ദൃശ്യങ്ങളിലുണ്ട്. വാഹനത്തിന്റെ നമ്പർ കാമറയിൽ തിരിച്ചറിഞ്ഞതായി ആദ്യദിവസം പറഞ്ഞ പൊലീസ്, നമ്പർ അവ്യക്തമാണെന്നാണ് ഇപ്പോൾ പറയുന്നത്.
പ്രതിയെ പിടിക്കും, സമയമെടുക്കും
എല്ലാ തെളിവുകളോടും കൂടി പ്രതിയെ പിടികൂടുമെന്നും അതിന് അൽപ്പം സമയമെടുക്കുമെന്നും എ.ഡി.ജി.പി വിജയ് സാക്കറെയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം വ്യക്തമാക്കി. തെളിവുകൾ ശേഖരിക്കുകയാണിപ്പോൾ.
പൊലീസിനെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് ഉപയോഗിക്കുന്നു: വി. മുരളീധരൻ
കേന്ദ്ര ഏജൻസികളെ മോദി സർക്കാർ രാഷ്ട്രീയമായി ഉപയോഗിക്കുന്നെന്ന് പരാതിപ്പെടുന്ന സി.പി.എം, സംസ്ഥാന സർക്കാരിനെ ഉപയോഗിച്ച് പൊലീസിനെ ദുരുപയോഗിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു. അന്വേഷണ ഏജൻസികളെ ഹീനമായുപയോഗിച്ച് രാഷ്ട്രീയ പ്രതിയോഗികളെ വരുതിയിലാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഇതിനെക്കുറിച്ച് കോൺഗ്രസ് യാതൊന്നും മിണ്ടുന്നില്ല. എ.കെ.ജി സെന്ററിലെത്തിയ എസ്.ഡി.പി.ഐ നേതാക്കളുമായി സി.പി.എം എന്ത് ചർച്ചയാണ് നടത്തിയതെന്ന് നേതാക്കൾ വിശദീകരിക്കണം. സത്യം വിളിച്ചുപറയുന്ന പി.സി. ജോർജ്ജിന് എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |