കൊച്ചി: പീഡനക്കേസുകളിൽ പരാതി നൽകാൻ വൈകുന്നതിനെ മറ്റു കേസുകളിലെന്നപോലെ പ്രതികൂലമായി കാണരുതെന്ന് ഹൈക്കോടതി. ഇരയും കുടുംബാംഗങ്ങളും പല വസ്തുതകളും കണക്കിലെടുക്കുന്നതിനാൽ ഇത്തരം കേസുകളിൽ പരാതി വൈകാറുണ്ടെന്നും സിംഗിൾബെഞ്ച് പറഞ്ഞു.
മകളെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്ന കേസിൽ കൊല്ലം അഡി. സെഷൻസ് കോടതി അഞ്ചു വർഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചതിനെതിരെ പ്രതി നൽകിയ അപ്പീലിൽ ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്താണ് ഇക്കാര്യം പറഞ്ഞത്. പീഡനക്കേസുകളിൽ ഇരയുടെ മാനസികാവസ്ഥ ഉൾപ്പെടെ പരിഗണിക്കണം. നമ്മുടെ സമൂഹത്തിൽ, പ്രത്യേകിച്ചും ഗ്രാമീണ മേഖലകളിൽ നിന്നുള്ള ഇത്തരം പരാതികൾ വൈകിയെന്ന കാരണത്താൽ പ്രോസിക്യൂഷൻ നടപടികൾ ഉപേക്ഷിക്കുന്നത് ഉചിതമല്ല. പ്രോസിക്യൂഷൻ കേസിൽ സംശയമോ ദുരൂഹതയോ ഉണ്ടെങ്കിലാണ് പരാതി വൈകിയെന്ന കാരണം നിർണായകമാകുന്നതെന്നും സിംഗിൾ ബെഞ്ച് ഓർമ്മപ്പെടുത്തി.
കുളിക്കുമ്പോഴും വസ്ത്രം മാറുമ്പോഴും ഒളിഞ്ഞു നോക്കിയെന്നും ഒരുതവണ ഉറങ്ങിക്കിടക്കുമ്പോൾ ഉപദ്രവിക്കാൻ ശ്രമിച്ചെന്നുമാരോപിച്ച് പിതാവിനെതിരെ പതിനേഴുകാരി നൽകിയ പരാതിയിൽ പത്തനാപുരം പൊലീസാണ് കേസെടുത്തത്. പോക്സോ നിയമപ്രകാരമുള്ള കുറ്റവും ചുമത്തിയിരുന്നെങ്കിലും ഇത് ഒഴിവാക്കിയാണ് വിചാരണക്കോടതി ശിക്ഷ വിധിച്ചത്. 2015 ലുൾപ്പെടെ നടന്നെന്നു പറയുന്ന സംഭവങ്ങളിൽ 2016 ലാണ് പെൺകുട്ടി പരാതി നൽകിയതെന്നായിരുന്നു അപ്പീലിലെ പ്രധാന വാദം. അപ്പീൽ പരിഗണിച്ച ഹൈക്കോടതി പ്രതിക്കെതിരെ പെൺകുട്ടി 2014ൽ തന്നെ പരാതി നൽകിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി. പ്രതി കുറ്റക്കാരനാണെന്ന വിചാരണക്കോടതിയുടെ കണ്ടെത്തൽ ശരിവയ്ക്കുകയും ചെയ്തു. എന്നാൽ തടവുശിക്ഷ മൂന്നു വർഷമായി കുറച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |