3 ഉദ്യോഗസ്ഥർ സ്റ്റാർട്ടപ്പ് ചാമ്പ്യൻസ് ഓഫ് സ്റ്റേറ്റ്
തിരുവനന്തപുരം: സ്റ്റാർട്ടപ്പ് മേഖലയിലെ മികച്ച പ്രകടനത്തിനുള്ള കേന്ദ്ര സർക്കാരിന്റെ സ്റ്റാർട്ടപ്പ് പുരസ്‌കാരം തുടർച്ചയായി മൂന്നാം തവണയും കേരളത്തിന് ലഭിച്ചു. കരുത്തുറ്റ സ്റ്റാർട്ടപ്പ് അന്തരീക്ഷ വികസനത്തിന് പ്രാമുഖ്യം നൽകുന്നതിനാലാണ് സ്റ്റേറ്റ്സ് സ്റ്റാർട്ടപ്പ് റാങ്കിംഗിൽ 2021ലെ ടോപ് പെർഫോർമർ പുരസ്‌കാരത്തിന് കേരളം അർഹമായത്.
ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പീയുഷ് ഗോയലാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. കേന്ദ്ര വ്യവസായ, ആഭ്യന്തര വാണിജ്യ പ്രോത്സാഹന വകുപ്പിന്റെ (ഡി.പി.ഐ.ഐ.ടി) സ്റ്റാർട്ടപ്പ് ഇന്ത്യയും കേന്ദ്ര സർക്കാരിന്റെ വ്യവസായ-വാണിജ്യ വകുപ്പ് മന്ത്രാലയവും സംയുക്തമായാണ് മൂന്നാം പതിപ്പ് ഏർപ്പെടുത്തിയത്.
കേന്ദ്രമന്ത്രി പീയുഷ് ഗോയലിൽ നിന്നു സംസ്ഥാന സർക്കാരിന് വേണ്ടി കേരള സ്റ്റാർട്ടപ്പ് മിഷൻ (കെ.എസ്.യു.എം) ഉദ്യോഗസ്ഥർ പുരസ്‌കാരം ഏറ്റുവാങ്ങി. കെ.എസ്.യു.എം ഫണ്ടിംഗ് ഇവാഞ്ചലൈസേഷൻ ഗ്ലോബൽ ലിങ്കേജസ് ഡയറക്ടർ പി.എം.റിയാസ്, ബിസിനസ് ലിങ്കേജസ് സ്റ്റാർട്ടപ്പ് ലൈഫ് സൈക്കിൾ ഐ.ടി മേധാവി അശോക് കുര്യൻ പഞ്ഞിക്കാരൻ, ഗവൺമെന്റ് ആസ് എ മാർക്കറ്റ് പ്ലേസ് പ്രോഗ്രാം മേധാവി ജി.വരുൺ എന്നിവർ സ്റ്റേറ്റ് സ്റ്റാർട്ടപ്പ് ചാമ്പ്യൻ പുരസ്‌കാരങ്ങളും ഏറ്റുവാങ്ങി.
സംസ്ഥാന സർക്കാരിനും സ്റ്റാർട്ടപ്പ് മേഖലയിലെ പങ്കാളികൾക്കും ഇത് അഭിമാന നിമിഷമാണെന്ന് കെ.എസ്. യു.എം സി.ഇ.ഒ ജോൺ.എം.തോമസ് പറഞ്ഞു.
കേരളത്തിന് പുറമേ മഹാരാഷ്ട്ര, ഒഡീഷ, തെലങ്കാന സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശമായ ജമ്മുകാശ്മീരും മികച്ച പ്രകടനത്തിനുള്ള പുരസ്‌കാരം പങ്കിട്ടു.
രജിസ്റ്റർ ചെയ്ത 3800 സ്റ്റാർട്ടപ്പുകൾക്ക് പുറമേ വനിതകൾ നേതൃത്വം നൽകുന്ന ഇരുപതിലധികം സ്റ്റാർട്ടപ്പുകളും കേരളത്തിനുണ്ട്. സ്ഥാപന പിന്തുണ, വിപണിയിലേക്കുള്ള പ്രാപ്യത, നൂതനത്വ സംരംഭകത്വ പരിപോഷണം, ഇൻകുബേഷൻ, മാർഗനിർദേശം, ഫണ്ടിംഗ് പിന്തുണ, കാര്യനിർവ്വഹണശേഷി എന്നീ വിഭാഗങ്ങളിലായിരുന്നു സമിതി കേരളത്തെ വിലയിരുത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |